Monday, 29 February 2016

ഓർക്കുക വല്ലപ്പോഴും .മറക്കരുത്.


എന്ത് കാര്യവും സാധിച്ചെടുക്കാൻ ഏറ്റവും ഉത്തമമായ ഔഷധം ജാതിയും മതവും വേർതിരിച്ച് വർഗ്ഗീയത എന്ന വിഷം കുത്തി നിറയ്ക്കലാണ്.അതാണ്‌ ഇപ്പോൾ രാജ്യത്ത് അരങ്ങ്‌ തകർത്ത് മുന്നേറുന്ന രാഷ്ട്രീയവും രാജ്യ ദ്രോഹവുമായ നാടകം.ഒന്നുമറിയാത്ത കുറേ ആൾക്കാരാണ്,ഈ നാടകത്തിന് ഇരകളാകുന്നത്.ലാഭം ഒരിക്കലും ഇവരെ തേടി വരില്ലാ.അധികാര മോഹം മാത്രമാണ് ഈ നാടകത്തിന്റെ അണിയറ ശിൽപ്പികൾക്കുള്ളത്.അതാണ്‌
നഗ്ന്നമായ സത്യവും.

 വെയിലും മഴയും,കൊടും ചൂടും തണുപ്പും വക വെയ്ക്കാതെ ജീവൻ പണയം വെച്ച് കുറച്ചാൾക്കാർ അതിർത്തിയിൽ കാവൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നു,സ്നേഹിക്കുന്നു.വ്യക്തിബന്ധങ്ങൾക്കൊണ്ടും,
സ്വാർത്ഥ താല്പര്യങ്ങൾക്കൊണ്ടും,രാഷ്ട്രീയ പ്രേരണയാലും കുറച്ചാൾക്കാർ രാജ്യത്തെ ഒറ്റിക്കൊടുക്കാനും നശിപ്പിക്കാനും കൂട്ട് നില്ക്കുന്നു.പണ്ട് ബ്രട്ടീഷുകാർ പ്രയോഗിച്ച അതേ..വക്ര ബുദ്ധിയാണ് ഇന്ന് നമ്മുടെ രാജ്യത്ത്
തകർത്താടുന്നത്‌.രാജ്യത്തിന്റെ ഐക്യം തകർക്കാനും,ജനങ്ങളെ തമ്മിലടിപ്പിക്കാനും വർഗ്ഗീയത പത്ത് പേര് കൂടുന്നിടത്ത് നിന്ന് ഉറക്കെ വിളിച്ചു പറയുകയോ...വെള്ള കടലാസിലെഴുതി തെരുവിലൊട്ടിക്കുകയും ചെയ്‌താൽ മതി.എന്തിനാണ് മറ്റ് മതങ്ങളെയും ഗ്രന്ഥങ്ങളെയും അവരുടെ ആചാരങ്ങളെയും ആഷേപിക്കുന്നതും,
മോശമായ് സംസാരിക്കുന്നതും.ഒറ്റ മതമുള്ള ഒരു രാജ്യമാക്കാനാണ് എല്ലാ മത ഭ്രാന്തമ്മാരും ശ്രമിക്കുന്നത്.അത് മനസ്സിലാക്കാൻ ഒരു മനുഷ്യനായാൽ മതി.

ആരാണീ മനുഷ്യൻ.എന്തിനാണീ മതങ്ങളും,ദൈവങ്ങളും,ആചാരങ്ങളും.പല മതങ്ങളും പലതും പറയുന്നു.  ഇതിലേതാണ് സത്യം.ആർക്കു മറിയില്ലാ.എന്നാൽ ആരെങ്കിലും ഒരു തെളിവുമായ് മുന്നോട്ട് വന്നാലോ...
അതവരുടെ മതം,അവരുടെ ദൈവം,അവരുടെ ആചാരങ്ങൾ എന്ന് പറഞ്ഞതിനെ പുഛിച്ചു തള്ളും.
അപ്പോൾ എല്ലാ സത്യങ്ങളുമറിയാൻ യേശുദേവനോ,ഭഗവാൻ കൃഷ്ണനോ,അളാഹുവോ..   ഭൂമിയിലേയ്ക്ക് വീണ്ടും വരേണ്ടി വരും.അതല്ലാതെ വെറെന്താണൊരു പരിഹാരം.നമ്മളാരാധിക്കുകയും ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവം നമ്മളെ തമ്മിൽ വേർപെടുത്തി,പല ജാതിയും പല മതക്കാരുമാക്കുമോ..
അങ്ങനെയെങ്കിൽ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്ക്  തുല്യമല്ലേ.....ഇവിടുത്തെ മതങ്ങൾ.രാഷ്ട്രീയ നേതാക്കന്മാർക്ക്
 തുല്യമല്ലേ... ഈ..ദൈവങ്ങൾ.അവർക്ക് പരസ്പ്പരം അധികാര മോഹങ്ങൾ കാണില്ലേ..

ഇനി അല്പ്പമൊന്ന് ചിന്തിച്ച് നോക്കിയാൽ.....
പല പല രാജ്യങ്ങൾ,നാടുകൾ.പല പല കാലാവസ്ഥകൾ ആഹാരങ്ങൾ,പല പല ജോലികൾ സാഹചര്യങ്ങൾ.
അങ്ങനെവരുമ്പോൾ മനുഷരിൽ കറുത്തവരും വെളുത്തവരുമുണ്ടാകാം,ഉയരം കൂടിയവരും
കുറഞ്ഞവരുമുണ്ടാകാം,സൗന്ദര്യമുള്ളവരും ഇല്ലാത്തവരുമുണ്ടാകാം.പക്ഷേ എല്ലാവരുടെയും ജാതി ഒന്നായിരിക്കും.മനുഷ്യജാതി.എല്ലാ മതസ്ഥരും വിശ്വസിക്കുന്ന ദൈവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും പറയുന്ന ഒരേ ഒരു കാര്യം.ഞാൻ തന്നെയാണ് നീ..,നീ തന്നെയാണ് ഞാൻ.അതിന്റെയർത്ഥം ഓരോത്തരും ചെയ്യുന്ന
കർമ്മങ്ങൾ ശരിയാണെങ്കിൽ നമ്മൾ ദൈവത്തിന് തുല്യരാണ് എന്നാണ്.

ദേവാലയങ്ങളും രാജകൊട്ടാരങ്ങളും വർണ്ണ മാളികകളും പണിതുയർത്താൻ  തച്ചനും ആശാരിയും മൂശാരിയും
കൊല്ലനും തട്ടാനും പറയനും പെലയനും മാപ്പിളയും നസ്രാണിയും എന്ന് വേണ്ട സകല ജാതിപ്പേരിട്ടവരും വേണം.  
പണി കഴിഞ്ഞ് ശുദ്ധി വരുത്തിയാൽ ജാതിയിൽ താണവനും സ്വജാതിയല്ലാത്തവനും പ്രവേശനമില്ലാ.പണ്ട്
മുതലേ ആരാധിക്കുന്ന ദൈവങ്ങൾ,വിശ്വസിക്കുന്ന ആചാരങ്ങൾ അവരിൽ നിന്നും ഉദേശിക്കുന്ന തരത്തിലൊരു ലാഭം കിട്ടുന്നില്ലാന്ന് വരുമ്പോൾ മറ്റ് മതത്തിലേയ്ക്ക് ചിലർ കുടിയേറുന്നു.അവരുടെ ആചാരങ്ങൾ കഷായം പോലെ കുടിച്ചിറക്കുന്നു.മതവും ജാതിയും നോക്കാതെ പ്രേമം തലയ്ക്ക് പിടിച്ച് ഒളിച്ചോടുന്ന യുവതീ യുവാക്കൾ,വീട്ടുകാരുടെ സമ്മതത്തോടെ നടക്കുന്ന മിശ്ര വിവാഹങ്ങൾ.ഇവർക്കൊക്കെ ജനിക്കുന്ന കുട്ടികൾ
ഏത് ജാതിയായിരിക്കും.ഇനി പാരമ്പര്യവും കുലമഹിമയും മതവും ജാതിയും തലയ്ക്കു പിടിച്ച തറവാട്ടുകാർ,
മത പണ്ഡിതന്മാർ,പൂണൂലിടിയിച്ചും മാമോദീസ മുക്കിയും സുന്നത് ചെയ്യിച്ചും സ്വജാതിയും മതവും
ആക്കിയാലും.ഇവർ പറയുന്ന പാരമ്പര്യവും കുലമഹിമയും കിട്ടുമോ..?

നിനക്കുറപ്പുണ്ടോ...?  നീ വിശ്വസിക്കുന്ന ജാതിയും മതവും നിന്റെ തന്നെയാണന്ന്.മറ്റുള്ളവരെ തല്ലാനും കൊല്ലാനും പച്ചയ്ക്ക് കത്തിക്കാനും പിന്നെ നിനക്കെന്തധികാരമാണുള്ളത്.നിങ്ങളിൽ പാപം ചെയ്യാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവളെ കല്ലെറിയൂ...യേശുദേവൻ പറഞ്ഞ വാക്കുകൾ.അമ്മയും അച്ഛനും പറഞ്ഞ
കഥകളും കുലമഹിമയും അല്ലെങ്കിൽ വില്ലേജോഫീസിൽ നിന്ന് ഗാന്ധിയെണ്ണി കൊടുത്താൽ കിട്ടുന്ന ജാതി സർട്ടിഫിക്കറ്റ്, ഇതല്ലാതെ ജാതിയും മതവും തെളിയിക്കാനെന്താണെനിക്കും നിനക്കുമുള്ളത്‌.അതറിയാനാഗ്രഹ
മുണ്ടെങ്കിൽ ഒരയ്യായിരം വർഷം പുറകോട്ട് പോകണം അവിടെ കാണാം മനുഷ്യനെന്ന ഒരു ജാതിയെ.

കുപ്രസിദ്ധരാകാനും അല്പ സുഖത്തിനും ആനന്ദത്തിനും സ്വന്തം രാജ്യത്തെ തള്ളിപ്പറയുകയും അപകീർത്തി പെടുത്തുകയും ചെയ്യുന്നവർ ഒന്നോർക്കുക.സ്വാതന്ത്യം സ്വപ്നം കണ്ട് പടനയിച്ച രാജാക്കന്മാരും,പടയാളികളും, ഊണും ഉറക്കവുമില്ലാതെ പോരാടി മരിച്ച രക്ത സാക്ഷികളും,ധീര ജവാൻമാരും, ഒരു മതക്കാരോ.. ഒരു ജാതിക്കാരോ...ഒരേ പേരുള്ളവരോ...ആയിരുന്നില്ല.അവർ പടവാളെടുത്തതും ഉറക്കെ ഗർജ്ജിച്ചതും മരിച്ചു വീണതും അവരുടെ ഉറ്റവർക്ക് വേണ്ടി മാത്രമായിരുന്നില്ലാ.ഒരു രാജ്യത്തിന്റെ,ഒരു ജനതയുടെ മുഴുവൻ സ്വാതന്ത്യത്തിനായിരുന്നു.

സ്വന്തം രാജ്യത്തിന് നേരെ കൈയ് ഉയർത്തുന്നവർ,നാവ് ചലിപ്പിക്കുന്നവർ,കഷ്ട്ടപ്പെട്ടു വളർത്തി വലുതാക്കിയ മക്കൾ,ഒരു സുപ്രഭാതത്തിൽ മാതാ പിതാക്കളെയും സഹോദരങ്ങളെയും ചവിട്ടി പുറത്താക്കുന്ന അതേ അവസ്ഥ.
സ്വന്തം വീട്ടിൽ നിന്ന് മൃഷ്ട്ടാന ഭോജനവും കഴിച്ച് അവിടെ അന്തിയുറങ്ങി.പിറ്റേന്ന് പ്രഭാതകാര്യങ്ങളും കഴിഞ്ഞ് രാവിലത്തെ നാസ്തയും തട്ടിയിട്ടു പുറത്തിറങ്ങി തെരുവിൽ നിന്ന് ഉറക്കെ അച്ഛന്റെയും അമ്മയുടെയും കുറ്റം വിളിച്ചുപറയുന്ന അതേ അവസ്ഥ.

ശത്രു രാജ്യത്തിന് വേണ്ടി ജെയ് വിളിക്കുന്നവരേ..ഒരാക്രമണമുണ്ടായാൽ  ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളും
മാരക ശേഷിയുള്ള ബോബുകളും രണ്ടായ്‌ വേർതിരിഞ്ഞ് ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും നെഞ്ചി ലേയ്ക്ക് വീണ് ഹിന്ദുക്കളെ മാത്രം  ജീവിക്കാനനുവദിക്കില്ലാ..അതുപോലെ ക്രിസ്ത്യാനികളുടെയും
ഹിന്ദുക്കളുടെയും നെഞ്ചിലേയ്ക്ക് വീണ് മുസ്ലീമുകളെ മാത്രം ജീവിക്കാനനുവദിക്കില്ലാ..മരിക്കുന്നത് എല്ലാവരും ഒരുമിച്ചായിരിക്കും.അതിനു മുൻപേ ബുദ്ധി ജീവികളായ നിങ്ങളുടെ  നേതാക്കന്മാർ വിസയും ടിക്കെറ്റും സംഘടിപ്പിച്ച് രാജ്യം വിട്ട് പോയിരിക്കും.


കൂട്ടുകാരെ.....ഇന്ത്യയെന്ന രാജ്യത്ത്,കേരളമെന്ന നാട്ടിൽ  ജന്മം കിട്ടിയത് മഹാഭാഗ്യമാണ്.വല്ലപ്പോഴും ഓർക്കുക.


സംശയിക്കേണ്ട,ഞാനൊരു മതത്തിന്റെയും പാർട്ടിയുടെയും സംഘടനയുടെയും ആളല്ലാ..ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നും പറയാതെ.മനുഷ്യനെന്നും അതിലുപരി ഒരു ഇന്ത്യനെന്നും പറയുന്നതാണ്
എനിക്കിഷ്ട്ടം.

Liju Vazhappally

Tuesday, 16 February 2016

its me


*ഓൾഡ്‌ ഈസ്‌ ഗോൾഡ്‌* (ചെറു,കഥ )

എടാ.. പപ്പാ.. നാളെ അമ്പലത്തിലൊന്നു പോകണം.നേരത്തെ എഴുന്നേക്കണം.ശാരദാമ ഭർത്താവിന്റെ ഫോട്ടോയിലെ പൊടി തൂത്ത് കൊണ്ട് പറഞ്ഞു.അമ്മയോട് ഞാൻ പറയാനിരിക്കുവായിരുന്നു.നാളെ അക്ഷയതൃതീയ ദിവസമല്ലേ...രാവിലെ നമുക്കെല്ലാവർക്കും കൂടി അമ്പലത്തിൽ പോകാം.പിന്നെയൊരു ഷോപ്പിംഗ്‌,കുറച്ച് സ്വർണ്ണവും വാങ്ങിക്കാം.നാളെ സ്വർണ്ണം വാങ്ങിയാൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാ
കുമെന്നാ...പറയുന്നത്.അമ്മെയെന്താ..ഒന്നും മിണ്ടാത്തത്.ഓ.....ഞാനെന്തു പറയാനാ....എല്ലാം  നിന്റെയിഷ്ട്ടം.
ആ പിന്നെ പോത്ത് പോലെ കിടന്നുറങ്ങരുത്.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാകുബോഴല്ലാ..അമ്പലത്തിൽ പോകേണ്ടത്
അതുപോലെ ശുദ്ധവും വൃത്തിയൊക്കെ വേണം.അവളെന്തിയേ..ശ്രീകുമാരി.അവളായിരിക്കും ഇതിന്റെ സൂത്രധാരി അല്ലേ...എന്തിയേടാ..അവള്.അമ്മേ...അവള് മുടി സ്ട്രൈറ്റ്‌ ചെയ്യുവാ...അമ്പലത്തിൽ പോകണ്ടേ...
നാളെ രാവിലെ സമയം കിട്ടിയില്ലെങ്കിലോ...

പിന്നേ.. മുടി സ്ട്രൈറ്റ്‌ ചെയ്തില്ലെങ്കിൽ അമ്പലത്തിൽ കയറ്റത്തില്ലല്ലോ..അല്ലേ.. എന്തായാലും അവൾക്കറിഞ്ഞിട്ട പേരാ.. ശ്രീകുമാരി.ഏ..യ്‌ ഞാൻ ജയിച്ചേ....ഞാൻ ജയിച്ചേ.നിർത്തടാ..എന്ത്വവാടാ ഇത്ര കെടന്നു ചാടാൻ.ഈ ചാട്ടം കണ്ടാൽ തോന്നും നിനക്ക് പത്താംക്ലാസ് റാങ്ക് കിട്ടിയെന്ന്.സോഡാകുപ്പി കണ്ണടയും വെച്ച് രാവിലെ തൊട്ടു തൊടങ്ങും അവന്റെയൊരു ഗെയിം കളി.പിള്ളാരെ മടിയമാരാക്കാൻ ഓരോരോ പരിപാടികള്.ഇങ്ങനെ ഒരേയിരുപ്പിരുന്നാലേ...മടിയും പിടിക്കും വല്ലയസുഖവും വരും.പുറത്ത് പോയി കളിക്കടാ... അതെങ്ങനാ നിന്നെയൊക്കെ പറഞ്ഞിട്ടൊരു കാര്യവുമില്ലാ..അമ്മയ്ക്ക് കണ്ണാടിയുടെ മുന്നീന്ന് മാറാൻ നേരമില്ലാ..
അച്ഛനവളുടെ  സാരിതുബേന്നും.

എന്റെ കുട്ടിക്കാലമൊക്കെ എന്ത് രസമായിരുന്നു.അതൊക്കെയോർക്കുമ്പോൾ ഇപ്പൊഴും കൊതിവരുവാ....
അതെന്താ..മുത്തശ്ശി ഇത്ര കൊതിക്കാൻ.വിനു മുത്തശ്ശിയുടെ അടുത്ത് വന്നിരുന്നു.മോൻ മാമ്പഴക്കാലമെന്ന് കേട്ടിട്ടുണ്ടോ..അതുപോലെ ആരും കൊതിച്ചു പോകുന്ന ഒരു കാലം.അന്നൊക്കെ അമ്പലത്തിൽ പോകുന്നത്
ഇങ്ങനെയൊന്നുമല്ലാ.തലേ ദിവസം പാവാടയും ബ്ലൗസുമൊക്കെ അലക്കിത്തേച്ച്,കിടക്കുന്ന പായയും പുതപ്പു
മെല്ലാം കഴുകി ഉണക്കി വെയ്ക്കും.തുണിതേയ്ക്കാൻ അന്ന് ഇന്നത്തെ പോലെ കറണ്ടുമില്ലാ,കറണ്ടിൽ തേയ്ക്കുന്ന പെട്ടിയുമില്ലാ...പകരം ചിരട്ട കത്തിച്ച്  ഇസ്തിരിപ്പെട്ടിയിലിട്ട് തേച്ചെടുക്കും.എന്നിട്ട് പിറ്റേ ദിവസം സൂര്യനുദിക്കുന്നതിന് മുൻപേ..എഴുന്നേൽക്കും.ഉമ്മിക്കരിയും കുരുമുളകും ഉപ്പും കൂടി പൊടിച്ച് പല്ല് തേയ്ക്കും,ഓലയിൽ നിന്ന് ഈർക്കിലെടുത്ത് രണ്ടായി പിളർന്ന് നാക്ക് വടിയ്ക്കും,പച്ചമരുന്നുകളിട്ടു കാച്ചിയെടുത്ത എണ്ണ നന്നായി തലയിൽ തേയ്ച്ചു കുളിക്കും.അന്ന് നല്ല കൊപ്ര ആട്ടിയ എണ്ണ കിട്ടുമായിരുന്നു.
ഇന്നത്തെ പോലെ കുളിക്കാൻ സോപ്പല്ലാ... ഉപയോഗിച്ചിരുന്നത് ചെറുപയറ് പൊടിയും ഇഞ്ചയുമായിരുന്നു.

എല്ലാം കഴിഞ്ഞ് അച്ഛൻ തരുന്ന ഒരണയോ..രണ്ടണയോ..വാങ്ങി അമ്പലത്തിൽ പോകും.ചിലപ്പോൾ അച്ഛനും അമ്മയും കൂടെ വരും,ചിലപ്പോൾ കൂട്ടുകാര് കൂടി പോകും.പോകുമ്പോൾ കൈയിലൊരു പൂക്കൂട കാണും.
അതിൽ ചെത്തി,ചെമ്പരത്തി,ചെമ്പകം,നന്ദ്യാർവട്ടം,കൃഷണ തുളസി,കൂവളത്തിന്റെ ഇല ഒക്കെയുണ്ടാകും.  
രാവിലെ വെള്ളം പോലും കുടിക്കാതെ വേണം അമ്പലത്തിൽ പോകാൻ.പോകുന്ന വഴിയിൽ ആരെയും തൊടരുത്,ആരുടെ വീട്ടിലും കയറരുത് അങ്ങനെ ചില ചിട്ടകളുണ്ട്‌.തിരിച്ചു വരുമ്പോൾ തൊടുന്നതിനോ..
മറ്റ് വീട്ടിൽ കയറുന്നതിനോ.. ഒരു കുഴപ്പവുമില്ലാ.ഇതൊക്കെ കാരണവന്മാർ പറഞ്ഞിരിക്കുന്നത് എന്തിനാന്നു വെച്ചാൽ അമ്പലത്തിൽ പോകുമ്പോൾ നമ്മുടെ  മനസ്സും ശരീരവും ശുദ്ധമായിരിക്കണം.ഇപ്പഴത്തെ കുട്ട്യോൾക്
ചെത്തിയേതാ.. ചെമ്പരത്തിയേതാന്നറിയില്ലാ.അമ്പലത്തിൽ പോകുമ്പോൾ സ്ത്രദ്ധിക്കേണ്ട കാര്യങ്ങളും അറിയത്തില്ലാ.

അരി,കപ്പ,ചക്ക,മാങ്ങാ,തേങ്ങ,ചേന,ചേമ്പ്‌ എന്നുവേണ്ട സകല സാധനങ്ങളും പറമ്പിലും പാടത്തും ഉണ്ടായിരുന്നു.ഒന്ന് തൊടിയിലേയ്ക്കിറങ്ങിയാൽ ഒന്നോ രണ്ടോ നേരം കറി വെയ്ക്കാനുള്ളത് അവിടുന്ന് കിട്ടും.എന്തൊക്കെ ഇലകളുണ്ടായിരുന്നു ചീര,തഴുതാമ,തകര,മുരിങ്ങ,ചേമ്പിൻതാള്,ചീര തന്നെ പലതരമുണ്ടായിരുന്നു ചുവപ്പ് ചീര,പച്ച ചീര ,കുപ്പ ചീര അങ്ങനെ ഇലകൾ കുറേയുണ്ട്.ഇപ്പോ ഇതൊന്നും കിട്ടില്ലാ അഥവാ കിട്ടിയാൽ തന്നെ തമിഴമ്മാര് വിഷം പുരട്ടി തരുന്നതായിരിക്കും.ഇതൊക്കെ കഴിക്കുന്നതാ.. പുതിയ തലമുറയ്ക്ക് പോഷകാഹാരക്കുറവും,അസുഖങ്ങളും വരുന്നത്.ഇത്രയും പ്രായമായിട്ടും ഞാൻ കണ്ണട വെച്ച് നടക്കുന്നത് നീ  കണ്ടിട്ടുണ്ടോ...നിനക്കീ ചെറു പ്രായത്തിൽ സോഡാകുപ്പി വെയ്ക്കാതെ ഒരു കാര്യവും ചെയ്യാൻ പറ്റില്ലാ..ശരിയല്ലേ.. നീയൊക്കെ കഴിക്കുന്ന ബിരിയാണിയരി ഏതു വയലിലാണ് കൃഷിചെയ്യുന്നത്.
ചിന്തിച്ചിട്ടുണ്ടോ? അത് പ്രകൃതി ദത്തമായ അരിയല്ലാ മനുഷ നിർമ്മിതമാണ്.അങ്ങനെ എന്തൊക്കെയുണ്ടോ അതെല്ലാം സർവത്ര മായമാണ്.എന്തിനധികം പറയുന്നു പെറ്റു വീഴുന്ന കുഞ്ഞു് കുടിക്കുന്ന മുലപ്പാല് വരെ മായമാണ്.അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

അമ്മേ..എങ്ങനെയുണ്ടെന്റെ മുടി.ശ്രീകുമാരി മുടി സ്ട്രൈറ്റ്‌ ചെയ്ത് കുണുങ്ങിക്കുണുങ്ങി അടുത്തേയ്ക്ക് വന്നു.   മോളൊന്ന് തിരിഞ്ഞേ..നോക്കട്ട്.ആഹാ..ഇതൊരുമാതിരി മഴയത്ത് കോണാനുണക്കാനിട്ടതു പോലുണ്ട്.കുറച്ച് ഭാഗം ചകിരി നാര് പോലെ കുറച്ച് ഭാഗം പട്ടിപൂട പോലെ. ഹ  ഹ ഹ ഹ .ഇരുന്നിളിച്ചോണ്ടിരിക്കാതെ എഴുന്നേറ്റ് പോമനുഷ്യാ...അവള് ഭർത്താവിന്റെ താടിക്കിട്ടൊരു തട്ട് കൊടുത്തു.അമ്മയ്ക്കിതൊന്നും പറഞ്ഞാൽ മനസിലാകത്തില്ലാ ഇതാണിപ്പഴത്തെ സ്റ്റൈൽ.പിന്നേ...സ്റ്റൈൽ.സ്റ്റൈല്  കാണിച്ചു കാണിച്ചു തലയിൽ മുടിയൊന്നുമില്ലാ..നാളെ  ഷോപ്പിങ്ങിന് പോകുമ്പോൾ ഒരു തിരുപ്പനും കൂടി വാങ്ങിച്ചോ..ഈ പോക്ക് പോയാലേ..അതും  വേണ്ടി വരും.നീ നോക്ക് ഈ പ്രായത്തിലും എന്റെ മുടികണ്ടോ നല്ല പനങ്കുല പോലെ.
ഓ..വല്ല്യ കാര്യമായി പോയി.

മുത്തശ്ശി ഈ അക്ഷയതൃതീയാന്ന് പറഞ്ഞാലെന്താ..എന്റെ പൊന്ന് മോനേ..എനിക്കറിയത്തില്ലാ....ഞാനീ കുന്തമൊക്കെ ആദ്യമായിട്ട് കേൾക്കുവാ...നിന്റെ ടീച്ചറമ്മയോട് പോയി ചോദിക്ക്.അവൾക്ക് ലോകത്തിലുള്ള എല്ലാ കാര്യങ്ങളുമറിയാം.ചെല്ല്.അമ്മേ...അക്ഷയതൃതീയാന്ന് പറഞ്ഞാലെന്താ...ശ്രീകുമാരി കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും മുടിയഴക് നോക്കുന്നതിനിടയിൽ വിനു മോൻ ചോദിച്ചു.അത്..പിന്നെ.നിനക്ക് പഠിക്കാനൊന്നുമില്ലേ..ഇതും പഠനത്തിന്റെ ഭാഗമാണമ്മേ..അറിയത്തില്ലെങ്കിൽ അത് പറഞ്ഞാ പോരേ..
അച്ഛാ...അക്ഷയതൃതീയാന്ന് പറഞ്ഞാലെന്താ..പപ്പൻ ആപ്പിള് മുറിച്ചിട്ട് ഒരുകഷണം വായിലിട്ടു ചവച്ചു.ഉം... നല്ലയാപ്പിൾ.എടീ ശ്രീകുമാരി നീ.. ഈയാപ്പിളെവെടുന്നാ വാങ്ങിച്ചത്.പപ്പൻ വിനു മോന്റെ ചോദ്യം കേട്ടതായി ഭാവിക്കാതെ മുഴുവൻ ശ്രദ്ധയും ആപ്പിളിൽ കൊടുത്തു.മോനിങ്ങ് വാ..നീയേ.. അറിയാവുന്ന ആരോടെങ്കിലും ചോദിച്ചാ മതി കേട്ടോ..മുത്തശ്ശി അവനെ അടുത്തിരുത്തി പറഞ്ഞു.ടീച്ചറാണ് പോലും ടീച്ചർ.

അമ്മേ..അമ്മ  കുറേ..നേരമായി കളിയാക്കാൻ തുടങ്ങിയിട്ട് കേട്ടോ....എനിക്കറിയാം എന്താണന്ന്.എന്നാ പറ ഞാനും കേക്കട്ട്.അത്രയ്ക്കൊന്നും പറയാനില്ലാ.പഞ്ചപാണ്ടവരുടെ ഭാര്യയായ പഞ്ചാലിക്ക് അക്ഷയ പാത്രം കിട്ടിയ ദിവസമാ നാളെ.അതുകൊണ്ടാ..അക്ഷയതൃതീയ നാളിൽ സ്വർണ്ണം വാങ്ങിയാൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് പറയുന്നത്.ആ..ശരിയാ..അമ്മേ..അവള് പറഞ്ഞത് കറക്ടാ..പപ്പൻ അടുത്ത കഷണം ആപ്പിളും വായിലിട്ടു ചവച്ചു.പഷ്ട്ട് ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.ദൈവമേ..ആ... പഞ്ചാലിയെങ്ങാനും ഇതറിഞ്ഞാൽ ഇവളെ കെട്ടിയിട്ടു ചാട്ടവാറിനടിക്കും.ഇതാ..അമ്മേ..ആപ്പിള്..കൊണ്ട് പോടാ..നിന്റെ കോപ്പിള്.    
പോയിക്കിടന്നുറങ്ങടാ..രാവിലെ നേരത്തേ..എഴുന്നേറ്റില്ലെങ്കിൽ തലവഴി ഞാൻ വെള്ളംകോരിയൊഴിക്കും പറഞ്ഞേക്കാം.

ടിർർർണീം.......... അലാറമണി മുഴങ്ങി.പപ്പേട്ടാ... പപ്പേട്ടാ... നേരം വെളുത്ത് മണിയാറായി.എഴുന്നേറ്റോ..
ഇല്ലെങ്കിൽ അമ്മ വെള്ളം കോരിയൊഴിക്കും.പപ്പൻ അരമണിക്കൂറുകൊണ്ട് സകല പരിപാടികളും കഴിഞ്ഞു.
കഴിഞ്ഞില്ലേടാ..ഒരുക്കം. മുറിയടച്ചിട്ട് എന്തോടുക്കുവാടാ..അമ്പലത്തിലെ നടയടച്ചാലും ഈ കതക്  തുറക്കത്തില്ലാ..മുത്തശ്ശി അച്ഛൻ അമ്മയെ ഒരുക്കുവാ..വിനു മോൻ മുത്തശ്ശിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
ഇതുപോലൊരു കൊഞാണൻ.എടാ..ഇറങ്ങി വരുന്നുണ്ടോ..അതോ ഞാൻ ചവിട്ടിപ്പൊളിക്കണോ...
എന്ത്വൊ..അമ്മേ...രാവിലെ തന്നെ.പപ്പൻ കതക്  തുറന്ന് പുറത്തിറങ്ങി.എന്താന്നോ..നിന്റെ സമയതിനല്ലാ..
അമ്പലത്തിലെ കാര്യങ്ങള് നടക്കുന്നത്.ഇപ്പോ സമയമെത്രയായന്നറിയാമോ..എന്തിയേടാ..അവള്.
ശ്രീകുമാരീ...ദേ..അമ്മ വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരി ഞാനാണന്നുള്ള ഭാവത്തിൽ ശ്രീകുമാരി പുറത്തിറങ്ങി.ചുണ്ടിൽ ലിഫ്റ്റിക്,കണ്ണിലയറിൻ,തലമുഴുവൻ മുല്ലപ്പൂ..,രണ്ടു കൈകൾ നിറയെ വളകൾ,ഹൈ ഹീൽ ചെരുപ്പ് കാതിൽ തോട,ബ്ലൗസിന്റെ പുറകിൽ തുണിയേ..ഇല്ലാ..വേണമെങ്കിലൊരു സിനിമയുടെ പോസ്റ്ററോട്ടിക്കാം...
മൊത്തതിലൊരൗട്ട് ലുക്ക്‌.ദൈവമേ.. ഇതെന്താ ഞാനീ കാണുന്നത്.ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ..ഒരു പെയിന്റ് കട മൊത്തവും ദേഹത്തുണ്ടല്ലോ..വൈകിട്ട് കുളി കഴിഞ്ഞ വെള്ളം കളയാതെ ഒരു ബക്കറ്റിൽ പിടിച്ച് മാറ്റിവെച്ചേക്ക് വീടിന് രണ്ട് കോട്ടടിക്കാം.ശാരദാമ താടിക്ക് കൈവെച്ച് കൊണ്ട് പറഞ്ഞു.ശ്രീകുമാരി ഒന്ന് ചമ്മി.അമ്മേ..രാവിലെ തന്നെ  ഒരു മാതിരി ആക്കരുതേ..എനിക്കൊരല്പ്പം സൗന്ദര്യം കൂടിയത് എന്റെ തെറ്റല്ലാ..ശരിയാ ഒന്നും നിന്റെ തെറ്റേയല്ലാ..എല്ലാം എന്റെ തെറ്റാ..ഞാനാണല്ലോ..ഈ കല്ല്യാണം നടത്തിയത്.എന്താ....അമ്മ വല്ലതും പറഞ്ഞോ..ശംഭോ..മഹാദേവാ... ശാരദാമ മുകളിലേയ്ക്ക് നോക്കി കൈകൂപ്പി.

പീ.......പീ..പീ..പപ്പൻ കാറിന്റെ ഹോണ്‍ നീട്ടിയടിച്ചു..ഞാൻ  ഫ്രണ്ടിൽ കയറാം അമ്മയും വിനുവും ബാക്കിലിരുന്നാൽ മതി.നീ എവിടെങ്കിലും കേറ്.കുറച്ചു കൂടി സൗകര്യം ഡിക്കിയിൽ കേറുന്നതാ..  
അംബികേടത്തീ..ഞങ്ങളമ്പലത്തിൽ പോകുവാ..പിന്നെ സ്വർണ്ണക്കടയിലൊക്കെ കയറി ഒന്ന് കറങ്ങിയിട്ടേ തിരിച്ചു
വരത്തൊള്ളൂ..എല്ലാരോടും പറയണേ..ഓക്കേ...എടാ പപ്പാ..നീയാ..പാടത്തിന്റെ അരികിലൊന്നു കാറ് നിർത്തണേ..എന്തിനാ അമ്മേ..അവിടൊരു നോക്ക് കുത്തിയുടെ കുറവുണ്ട് നമുക്കിവളെ അവിടിറക്കിവിടാം.
ഹഹഹ് ഹ്ഹിഹിഹി വിനുമോൻ വായ് പൊത്തിചിരിച്ചു.എന്ത്വവാടാ.. ഇത്ര കിണിക്കാൻ.ദേ..അമ്മേ എൻറെ
ക്ഷമയെ പരീക്ഷിക്കരുത് കേട്ടോ....

അമ്പലത്തിൽ തിരക്ക് കുറവാണല്ലോ...എല്ലാം സ്വർണ്ണക്കടയിലായിരിക്കും കഷ്ട്ടം ഭഗവാനേ.....  
ഹയ് ഇതാരൊക്കെയാണ്‌ വരൂ..വരൂ..എല്ലാരുണ്ടല്ലോ..ന്താ.. വിശേഷം.കണ്ടിട്ട് ഇശ്ശിയായല്ലോ....
അത് തിരുമേനി ഇന്ന് അക്ഷയതൃതീയ അല്ലേ.ഓ...തൃതീയ തൃതീയ അതാണ്‌ കാര്യം.ന്താ..ശാരദാമേ...കാല് വേദനയ്ക്ക് കുറവുണ്ടോ..?പപ്പന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു..? വിനു കുട്ടന്റെ ഉസ്ക്കൂളടച്ചല്ലോ.. അല്ലേ ഇനിയിപ്പോൾ വേഷായി കളിച്ചു നടക്കാലോ? ശ്രീകുമാരിയെ കാണാൻ നല്ല ചന്തോണ്ട്ട്ടോ... ശ്ശോ.ഈ തിരുമേനി.ശ്രീകുമാരി നാണത്താൽ ചുറ്റും നോക്കി പ്രദക്ഷിണം വെയ്ക്കാൻ നടന്ന് നീങ്ങി.
   
തിരുമേനി ഈ എണ്ണയാ വിളക്കിലൊഴിക്കൂ...അർച്ചനകഴിക്കാനുണ്ട്.പദ്മകുമാർ,പുണർതം നക്ഷത്രം,ശ്രീകുമാരി          ഭരണി നക്ഷത്രം,വിനു അവിട്ടം നക്ഷത്രം.ആയിക്കോട്ടെ ശാരദാമയ്ക്ക് ഒന്നും കഴിക്കണ്ടേ...ഞാൻ വീട്ടിൽ  പോയി കഴിച്ചോളാം.ഹയ്.ന്താ... ശാരദാമയ്ക്കൊരു ഗൗരവം വീട്ടിലെന്തെങ്കിലും കശപിശയുണ്ടോ..എന്താച്ചാ..
പറഞ്ഞോളൂ...പരിഹാരോണ്ടാക്കാം..തിരുമേനി ഒന്നിങ്ങ് വരൂ..ശാരദാമ തിരുമേനിയെ വിളിച്ച് മാറ്റി നിർത്തി.    
തിരുമേനി ഇതൊരമ്പലമാണ് അല്ലാതെ വീടല്ലാ...ഇവിടെ വരുന്നവരുടെ കാര്യങ്ങളും,അവരുടെ വീട്ടു
കാര്യങ്ങളും,അടുക്കള കാര്യങ്ങളുമൊക്കെ ചർച്ചചെയ്യേണ്ടത് ചുറ്റമ്പലത്തിന് വെളിയില് അല്ലാതെ ഇവിടെ വെച്ചല്ലാ... അറിയത്തില്ലെങ്കിൽ നാമങ്ങട് പറഞ്ഞ് തരാം.അവനവന്റെ വില അവനവനായിട്ട് കളയരുത്.
ചിലയാൾക്കാരുണ്ട്  എവിടെ ചെന്നാലും കുശു കുശു കുശേന്ന് പറഞ്ഞ്‌ നടക്കും,ദേവാലയമെന്നില്ലാ..
മരണവീടെന്നില്ലാ...അത് പെണ്ണും കൊള്ളാം ആണും കൊള്ളാം.. ഇതിനെയൊക്കെ മുക്കാലിൽ കെട്ടിയിട്ട് തല്ലെണം.
ശാരദാമ ഹാസ്യത്തിൽ അല്പ്പം മേമ്പൊടി ചാലിച്ച് വിളമ്പി.ശിവ ശിവ.ശുക്ലാം ഭരതരം,വിഷ്ണും ശശി വർണ്ണം
ചതുർ ഭുജം  പ്രസന്ന വദനം.... പറഞ്ഞ് തീർന്നതും തിരുമേനി മന്ത്രം ഉരുവിട്ട് കൊണ്ട് സോപാനം ചാടിക്കയറി.

തൊഴുതു കഴിഞ്ഞ് അവർ പുറത്തിറങ്ങി. അമ്മേ..പോകാം..ഇനി നേരെ നല്ലെയൊരു ഹോട്ടേലിലേയ്ക്ക്.അവർ ഹോട്ടെലിലെത്തി.ഹൊ എന്തൊരു തണുപ്പ്.ഹായ് നല്ല കോഴിക്കറിയുടെ മണം.പപ്പേട്ടാ..ഇവടിരിക്കാം.ഹായ് സർ.എന്താണ് കഴിക്കാൻ വേണ്ടത്.ഹോട്ടൽ ബോയ്‌ അടുത്തുവന്നു.എന്തൊക്കെയുണ്ട് കഴിക്കാൻ ശാരദാമ ചോദിച്ചു.അപ്പം,ഇടിയപ്പം,മസാല ദോശ,പൊറോട്ടാ,ചപ്പാത്തി,വെജിറ്റബിൾ കുറുമാ,ചിക്കൻ കുറുമാ,ബീഫ് കുറുമാ,മട്ടൻ കുറുമാ,മട്ടൻ ചില്ലി,ബീഫ് ചില്ലി,ചിക്കൻ ചില്ലി,ചിക്കൻ 65, കടലക്കറി,മുട്ടക്കറി,നിർത്ത് നിർത്ത് എടാ... കുഞ്ഞേ.. നീ ഇങ്ങനെ പോയാൽ ശ്വാസം മുട്ടി ചത്ത്‌ പോകും കേട്ടോ.. മസാല ദോശ നല്ലതാണെങ്കിൽ ഒരണം എനിക്ക് താ.നിനക്കെന്താ വേണ്ടത്.എനിക്ക് ബെർഗെറ് മതി.വിനു പറഞ്ഞു.ബെർഗെറോ അത് പോകുന്ന വഴിയിലെങ്ങാനും കിടന്നു കിട്ടുവാണെങ്കിൽ നിനക്കെടുത്തു തരാം.ഇവിടെയുള്ളത് എന്താന്ന് വെച്ചാ പറ.അതേ.. അമ്മെയ്ക്കൊരു മസാല ദോശ,ഒരു ചായ.പിന്നെ മൂന്നു സെറ്റ് പൊറോട്ട രണ്ടു സെറ്റ് ചിക്കൻ കുറുമാ,ഒരു സെറ്റ് ബീഫ് കുറുമാ,രണ്ട് സെറ്റ് ചിക്കൻ 65 ,മൂന്നു മുസംബി ജൂസ് പെട്ടന്ന് വേണേ..ശ്രീകുമാരി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.ദൈവമേ...ഇവിടെ വല്ല തീറ്റ മത്സരമോ മറ്റോ..നടക്കുന്നുണ്ടോ..ഒള്ള ചിക്കൻ മുഴുവൻ തിന്നു തിന്നു ഇറച്ചിക്കോഴിക്കു കളസമിട്ട പോലാ..നടപ്പ്.നീയിതെന്തോ...ഭാവിച്ചാ..എന്റെ ശ്രീകുമാരി.എല്ലാം വാരി വലിച്ചു കഴിച്ച് നീണ്ടയൊരേബക്കവും വിട്ട് ശ്രീകുമാരിയെഴുന്നേറ്റു.

 ബില്ല് പേ ചെയ്തു 1200 രൂപാ.അവർ പുറത്തിറങ്ങി.1200 രൂപയ്ക്ക് പത്ത് ദിവസം വീട്ടിലിരുന്ന് സുഖമായി
ഭക്ഷണം പാകം ചെയ്തു കഴിക്കാമായിരുന്നു.ശാരദാമ ആരോടെന്നില്ലാതെ പറഞ്ഞു.പിന്നീടവർ ജൂവലറി യിലെത്തി.എന്താ തിരക്ക് നാട്ടിലുള്ള പെണ്ണുങ്ങള് മുഴുവൻ സ്വർണ്ണക്കടയിലുണ്ട്.പുറകേ പൂച്ചക്കുട്ടികളെ
പോലെ അവരുടെ ഭർത്താക്കന്മാരും.കഷ്ട്ടം.ശ്രീകുമാരി സ്വർണ്ണക്കടയിൽ ഒരു വെളറി പിടിച്ച കല്ല്യാണപ്പെണ്ണിനേപ്പോൽ ഓടിനടന്നു.അവൾ പഴയ സ്വർണ്ണം മുഴുവൻ  ഊരിയെടുത്ത് കുറച്ചു കാശും കൂടി കൂടുതൽ കൊടുത്ത് പുതിയ ഫാഷൻ മാറ്റിയെടുത്തു.സമയം പൊയ്ക്കോണ്ടേയിരുന്നു.കരയുന്ന കുട്ടികളെ കൊഞ്ചിച്ചു ഭർത്താക്കന്മാരും,മാതാപിതാക്കളും.വരുന്ന ആൾക്കാരെ ആനയിച്ചും കുപ്പിയിലിറക്കിയും ജോലിക്കാരും മടുത്തു.എല്ലാത്തിനും സാക്ഷിയായി ശാരദാമ സോഫയുടെ ഒരു മൂലയ്ക്കിരുന്നു.

വീണ്ടും ഷോപ്പിംഗ്‌.തുണിക്കടകൾ കയറിയിറങ്ങി പത്ത് പതിനയ്യായിരം രൂപ നിന്ന നിൽപ്പിൽ  പൊട്ടി .സമയം പോയതേ..അറിഞ്ഞില്ലാ. അയ്യോ പപ്പേട്ടാ..മണി മൂന്നായി ഭക്ഷണം കഴിക്കേണ്ടേ..വീണ്ടും ഹോട്ടേലിലേയ്ക്ക്
എനിക്കൊരു ചിക്കൻ ബിരിയാണി മാത്രം മതി വേറൊന്നും വേണ്ടാ..ശ്രീകുമാരി പറഞ്ഞു.എനിക്കും പപ്പനും,
വിനുവും അതേസു വെച്ചു.ഊണ് തീർന്നത് കൊണ്ട് ശാരദാമ രണ്ടുഴുന്ന് വട മാത്രം കഴിച്ചു.ഇന്ന് ഒറ്റദിവസം കൊണ്ട് തീർന്നത് എഴുപത്തിയയ്യായിരം രൂപ.പാർക്കിലും ബീച്ചിലുമെല്ലാം കറങ്ങിയർ തിരിച്ച് കാറിനടുത്തെത്തി.അയ്യോ..നമ്മുടെ കാറ് കാണുന്നില്ലാ.. കാറ് കാണുന്നില്ലേ..ദൈവമേ....
എന്റെ സ്വർണ്ണം,എന്റെ തുണി എല്ലാം പോയേ..വെട്ടിയിട്ട ചക്ക പോലെ ശ്രീകുമാരി താഴെ വീണു.പപ്പൻ കാറ് തപ്പി  പട്ടിയെ പോലെ അവിടെയെല്ലാം ഓടിനടന്നു.കണ്ടില്ലാ..ആൾക്കാർ കൂടി.പോലീസിനെ വിളിക്ക്.രണ്ടു മൂന്നു പേർ കാറിനടുത്ത് കിടന്ന് പരുങ്ങുന്നത് ഞാൻ കണ്ടു.ഓടിക്കൂടിയർ പലതും പറഞ്ഞു.ആകെ ബഹളവും കരച്ചിലും.പോലീസെത്തി കാറിന്റെ നമ്പറും മറ്റുകാര്യങ്ങളും ചോദിച്ച് മനസിലാക്കി.

അവർ വീട്ടിലെത്തി.കാറും പോയി സ്വർണ്ണവും പോയി തുണിയും പോയി ആകെ നാണക്കേടായി.
ശ്രീകുമാരിയ്ക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലാ..അവള് കരച്ചിലോടു കരച്ചിൽ.ഞാനിനി അയലോക്കക്കാരുടെ മുഖത്തെങ്ങനെ നോക്കും.ശ്രീകുമാരി നീയൊന്നു സമാധാനിക്ക്.പോലീസന്വോഷിക്കുന്നുണ്ടല്ലോ..ശാരദാമ അവളെ
സമാധാനിപ്പിച്ചു.അഞ്ചു മിനിട്ടിനുള്ളിൽ ഒരു ഫോണ്‍ കോൾ വന്നു.ശാരദാമ  ഫോണെടുത്തു.ഹലോ പദ്മകുമാർ
സാറിന്റെ വീടാണോ..അതേ..ഞാനവന്റെ അമ്മയാ.. നിങ്ങളാരാണ്‌.ഞങ്ങൾ സീ സീ അടയ്ക്കാത്ത വണ്ടി പിടിക്കുന്നവരാണ്.നിങ്ങൾ കാറിന്റെ മൂന്നു മാസത്തെ സീസീ അടച്ചിട്ടില്ലാ.. അതുകൊണ്ട് വണ്ടി ഞങ്ങളിങ്ങു കൊണ്ട് പോന്ന്.നാല്പതിനായിരം രൂപാ ഇന്ന് തന്നെ പേ ചെയ്‌താൽ നിങ്ങൾക്ക് കാറ് കൊണ്ടുപോകാം  
ഫോണ്‍ കട്ടായി.എന്താ അമ്മേ..ആരാ..അത്.പപ്പൻ ആകാംഷയോടെ ചോദിച്ചു.സീസിക്കാരാ... നാല്പതിനായിരം
രൂപയായിട്ടു ചെന്നാൽ കാറ് തരാമെന്നു.നിന്റെകൈയിൽ വല്ലതുമുണ്ടോ..പപ്പൻ കൈമലർത്തി.നിന്റെ കൈയിൽ വല്ലതുമുണ്ടോടി..അമ്മേ..ശവത്തിൽ കുത്തരുത്.ഈ താലി മാത്രമേ..എന്റെ കൈയിലൊള്ളൂ..  ശ്രീകുമാരി പറഞ്ഞു.

ശാരദാമ മുറിയിലേയ്ക്ക് പോയി കുറച്ച് സ്വർണ്ണവുമായി തിരികെയെത്തി.ഇതാ..ഇത് കൊണ്ട് പോയി പണയം
വെച്ചിട്ട് കാറെടുത്തോണ്ട് വാ..പപ്പനും ശ്രീകുമാരിയും സന്തോഷം കൊണ്ട് തുള്ളിച്ചാടി.പെട്ടന്ന് പോയിട്ട് വാ..
ശാരദാമ പറഞ്ഞു.ഞാനും വരുന്നു.ശ്രീകുമാരി വിനുവിനെയും കൂട്ടി.സീസിയടച്ച്‌ കാറും കാറിനുള്ളിലെ മറ്റ് സാധനങ്ങളെല്ലാം പോലീസ് സ്റ്റേഷനിൽ ചെന്ന് ബില്ല് കാണിച്ച് തിരികെ വാങ്ങി.നേരം സന്ധ്യയായി ശാരദാമ നിലവിളക്ക് കത്തിച്ച് ഹരിനാമ കീർത്തനം ജപിച്ചു കൊണ്ടിരുന്നു.എട്ട്മണിയായി പോയവരെ കണ്ടില്ലാ.. ശാരദാമ മക്കളെ നോക്കി വെളിയിലിരുന്നു.ക്ലോക്കിൽ സമയം ഒൻപത്.ശാരദാമ അകത്ത് കയറി
കസേരയിലിരുന്നു.രാവിലത്തെ ക്ഷീണം കൊണ്ട് അവിടെയിരുന്നുറങ്ങി പോയി. പീ ..പീ പീ  കാറിന്റെ ഹോണ്‍ കേട്ട് അവർ മയക്കത്തിൽ നിന്നുണർന്നു.അമ്മേ...എല്ലാ സാധനങ്ങളുമുണ്ട്.ദേ..നോക്ക്.ശ്രീകുമാരി ദൂരേന്നേ..
സന്തോഷ മറിയിച്ചു.എന്താടാ..ഇത്ര വൈകിയത്.അത് അമ്മേ..അങ്ങോട്ട്‌ പോയപ്പോൾ ഫ്രിജും,ടിവിയും വില്ക്കുന്ന കടയിൽ വമ്പൻ ഒഫെർ.സ്വർണ്ണം വെച്ച് കുറച്ചു കാശ് കൂടുതൽ എടുത്തു.ഇവിടെയിരിക്കുന്ന ഫ്രിജും,ടിവിയും പഴയതല്ലേ..അത് കൊണ്ട് പുതിയത് വാങ്ങി.അതാ..വൈകിയത്.സാധനങ്ങളെല്ലാം ഇറക്കി വീട്ടിൽ വെച്ചു.നിങ്ങള് ഒന്നും കഴിക്കുന്നില്ലേ.. ശാരദാമ ചോദിച്ചു.അയ്യോ..അമ്മേ..പറയാൻ മറന്നു.ഞങ്ങൾ പുറത്തൂന്നു കഴിച്ചു നല്ല  സൂപ്പർ മട്ടൻ ബിരിയാണി ഇന്നിനി വേറൊന്നും വേണ്ടാ..അതും പറഞ്ഞ് പപ്പൻ അകത്തേയ്ക്ക് നടന്നു.
             
 മോനൊന്നു നിന്നേ.. ശാരദാമ പപ്പന്റെ അടുത്തേയ്ക്ക് നടന്നു.ഇന്നത്തെ ദിവസത്തിന്റെ പ്രത്യാകത എന്താണന്ന്
നിനക്കറിയാമോ...(പപ്പൻ നീണ്ടയൊരു കോട്ടുവായിട്ടു)അമ്മയെന്താ..ഒന്നുമറിയാത്തതു പോലെ.ഇന്ന്  അക്ഷയതൃതീയ.പപ്പനതു പറഞ്ഞു തീർന്നില്ലാ  ഠേ...പടക്കം പൊട്ടുന്നതുപൊലെ ശാരദാമയുടെ കൈകൾ അവന്റെ മുഖത്ത് വീണു.അമ്മേ ...എന്തുപണിയാ..കാണിച്ചത്.എന്തിനാ..പപ്പേട്ടനെ തല്ലിയത്.മകൻ പ്രായമായന്ന ബോധമുണ്ടോ..നിങ്ങൾക്ക്.ശ്രീകുമാരിയുടെ സകല ഭാവങ്ങളും പുറത്ത് വന്നു.ഠേ...കൊടുത്തു അവൾക്കിട്ടും ഒരണ്ണം.മാറി നിക്കടീ മുന്നീന്ന്.എന്തിനാ.. തല്ലിയതെന്നു നിനക്കറിയണമല്ലേ..ശാരദാമ പപ്പന്റെ കൈപിടിച്ച് ഭർത്താവിന്റെ ഫോട്ടോയുടെ അടുത്ത് വന്നു.ഇന്ന് നിന്റെയച്ഛൻ മരിച്ച ദിവസം.എവിടെയോർക്കാൻ അല്ലേ.. അക്ഷയതൃതീയ ദിവസം നീയോർത്ത് വെച്ചു,വെഡിംഗ് അനിവെസറി,വാലെൻ ടൈംസ് ഡേ,ആദ്യം
കണ്ടുമുട്ടിയത്‌,പ്രണയിച്ചത്,കരഞ്ഞത് ചിരിച്ചത്,എന്തിന് ആദ്യം വാങ്ങിച്ചു കൊടുത്ത സാരിയുടെ കളറ് വരെ   നീയൊക്കെയോർത്തിരിക്കും.പക്ഷെ സ്വന്തം അമ്മയുടേയും അച്ഛന്റെയും കാര്യം മാത്രം ഓർമ്മയില്ലാ.ശാരദാമയുടെ കണ്ണ് നിറഞ്ഞു,തൊണ്ടയിടറി.

നിന്റെ മകന്റെ  പിറന്നാൾ ദിവസങ്ങൾ നീയോർത്ത് വെയ്ക്കാറുണ്ട്‌.അത് കെങ്കേമമായി ആഘോഷിക്കാറുമുണ്ട്.അതിലൊന്നും എനിക്കൊരു പരാതിയുമില്ലാ.പക്ഷെ നീ ഒന്നോർക്കണം.നീ ഇപ്പോൾ നിന്റെ മകന് വേണ്ടി എന്തൊക്കെ ചെയ്യുന്നോ..അതൊക്കെ നിനക്ക് വേണ്ടി ഞങ്ങളും ചെയ്തിട്ടുണ്ട്.
ആവശ്യമില്ലാതെ എന്തും മാത്രം പൈസയാണ് ധൂർത്തടിച്ചു കളയുന്നത്.ഒരു നേരത്തെ  ആഹാരം കിട്ടാതെയിരിക്കുന്ന എത്രയോ കുടുബങ്ങളുണ്ട്,ഒരു നല്ല ഉടുപ്പിടാൻ കൊതിക്കുന്ന എത്രയോ കുട്ടികളുണ്ട്.മൂന്നു മാസത്തെ സീസിയടക്കാതെ സ്വർണ്ണം വാങ്ങാൻ കാണിച്ച ബുദ്ധിയുടെ പിന്നിൽ നിന്റെ തലയാണന്ന് എനിക്ക് മനസിലായി.അതുകൊണ്ടാണ് നിനക്കിട്ട് ഞാനൊന്ന് പൊട്ടിച്ചത്.ശാരദാമ ശ്രീകുമാരിയുടെ അടുത്തേയ്ക്ക് നടന്ന് ചെന്നു.മോളേ..വരുമാനതിനനുസരിച്ച് വേണം വീട്ടിലെ ചെലവ് നിയന്ത്രിക്കാൻ.കുടുബത്ത് വന്ന്‌ കേറുന്ന പെണ്ണ് വീടിന്റെ നിലവിളക്കാണ്.അവള്  ശരിയല്ലെങ്കിൽ  ആ  കുടുംബം അനാഥമാകും.ഉം ചെല്ല് പോയിക്കിടന്നുറങ്ങ്.
പപ്പനും ശ്രീകുമാരിയും ബെഡ് റൂമിൽ കയറി വാതിലടച്ചു.

മുത്തശ്ശി ഈ അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് പറയുന്നത്
വെറുതെയാ അല്ലേ.. വിനു മോൻ ശാരദാമയുടെ അടുത്തെത്തി.ഹഹഹ ഹ ആരു പറഞ്ഞു ഐശ്വര്യമുണ്ടാക
ത്തില്ലെന്ന് ഐശ്വര്യമുണ്ടാകും.ഒരു ചെറിയ വ്യത്യാസം സ്വർണ്ണം വാങ്ങിക്കുന്നവരുടെ വീട്ടിലല്ലാ.അത് വില്ക്കുന്നവർക്കും അവരുടെ കുടുംബത്തിനും ഭയങ്കര ഐശ്വര്യമായിരിക്കും.ക്ലോക്കിൽ മണിമുഴങ്ങി.
പതിനൊന്നു മണിയായി.ശാരദാമ അടുക്കളയിലെത്തി ഒരു ഗ്ലാസ് വെള്ളം കുടിച്ച് റൂമിലേയ്ക്കു നടന്നു.
പപ്പേട്ടാ..വേദനിച്ചോ...ശ്രീകുമാരി പപ്പന്റെ കവിളിൽ തഴുകി.കുറച്ച്.നിനക്കോ..എനിക്കും കുറച്ച് വേദനിച്ചു.
പാവം അമ്മ അല്ലെ.ഉം...ഇനി ഞാൻ നല്ലെയൊരു ഭാര്യയായിരിക്കും പപ്പേട്ടാ..ഞാൻ നല്ലെയൊരു ഭർത്താവും.

എന്ത്വവാടാ... രണ്ടും കൂടി.കിടന്നുറങ്ങടാ..രാവിലെ നേരത്തേ..എഴുന്നേറ്റില്ലെങ്കിൽ തലവഴി ഞാൻ വെള്ളംകോരിയൊഴിക്കും പറഞ്ഞേക്കാം.അയ്യോ ചേട്ടാ..അമ്മ ശാരദാമയുടെ ശബ്ദം കേട്ട് ആ വീട്ടിലെ എല്ലാ..ബൾബുകളും കണ്ണടച്ചു.

.............................................................ശുഭരാത്രി...........................................................
by
Liju Vazhappally

Sunday, 14 February 2016

*മുത്തശ്ശി*(കവിത)



അഞ്ചു വെളുപ്പിനെ നേരത്ത് ഞാനെന്റെ-
മുത്തശ്ശിയമ്മയെ കണ്ടു.
അഞ്ചു തിരിയിട്ടൊ,രോട്ടു വിളക്കിന്റെ-
മുന്നിൽ തൊഴു,കൈയുമായ്.
കണ്ണടയില്ലി,ന്നൊരൂന്നുവടിയില്ലാ...
ചന്ദനത്തിൻ നിറം,ഗന്ധമാണിപ്പൊഴും.

തൊണ്ണൂറു പോയിട്ട് ചുണ്ടിൽ ചിരിയുമായ്
പല്ല് കൊഴിഞ്ഞൊരു മോണകാട്ടി.
ചുക്കിച്ചുളുങ്ങി വരയിട്ടു തൂങ്ങിയാ..
കൈയും മുലക്കച്ചയിന്ന്.
തഞ്ചത്തിൽ തപ്പിത്തട,ഞ്ഞെഴുന്നേറ്റവർ
ഇന്നും പതിവുകൾ തെറ്റിടാതെ.

മുറ്റത്തെ മുല്ലയും ചെമ്പരത്തി ചെത്തി-
പൂവുകളോടെന്നും പായാരം ചൊല്ലിയും
കുഞ്ഞിക്കഥകളും പാട്ടും ചിരിയുമായ്
എന്നുമെൻ മുത്തശ്ശി കൂട്ടിനുണ്ടേ..
അന്തിത്തിരി വെച്ചു ചൊല്ലുന്ന നാമങ്ങൾ            
ഇന്നുമെൻ വീടിന് പൊൻ വിളക്കായ്.

കാച്ചെണ്ണ മണമുള്ള വാർമുടിക്കെട്ടിന്ന്
കാലം വരച്ചൊരു വെൺ തൂവലായ്.
വെറ്റില,ക്കൂട്ടൊന്നു ചുണ്ടു ചുമപ്പിച്ചു,
കൊട്ടനും ചുക്കാതി കൂട്ടിനുണ്ടേ...

മൂക്കിലെ മൂക്കുത്തി,കാതിലാ.. തോടയും
വട്ട മുഖത്തൊരു ചന്ദനപ്പൊട്ടുമായ്
ചന്തത്തിനൊട്ടും കുറവില്ല മുത്തശ്ശി.

ഓരോ വിഷു വന്നു ഓണനാളും-
കാത്തിരുന്നു പകലന്തിയോളം
ഓരോ പിറന്നാളു,മോർത്തെടുത്തൂ..
കണ്ണനു നേദിച്ചു പാൽപ്പായസം
തൂശനിലയില് തുമ്പപ്പൂ ചോറുമായ്.
മധുരം നുണഞ്ഞു നുണക്കുഴി കാട്ടിയും

ഇന്നെൻ,ന്തേ മുത്തശ്ശി വന്നീലാ ചാരത്ത്
ഉണ്ണിക്കൊ,രുമ്മ പുണർന്ന് നല്ക്കാൻ
ഇന്നെൻ,ന്തേ മുത്തശ്ശി പാടീലാ പാട്ടുകൾ
ഉണ്ണിക്കുറങ്ങാൻ രാവേറെയായ്

അഞ്ചു വെളുപ്പിനെ നേരത്ത് ഞാനെന്റെ-
മുത്തശ്ശിയമ്മയെ കണ്ടു.
അഞ്ചു തിരിയിട്ടൊ,രോട്ടു വിളക്കിന്റെ-
മുന്നിൽ തൊഴു,കൈയുമായ്.
കണ്ണടയില്ലി,ന്നൊരൂന്നുവടിയില്ലാ...
ചന്ദനത്തിൻ നിറം,ഗന്ധമാണിപ്പൊഴും.


ലിജു വാഴപ്പള്ളി 

*സ്വപ്നങ്ങളുടെ രാജകുമാരൻ* (ചെറു കഥ.)




എപ്പോഴും ഒറ്റയ്ക്കിരിക്കാനായിരുന്നു  അനിഷ്ട്ടം.ഓർമ്മവെച്ച നാൾ മുതൽ എല്ലായിടത്തും എല്ലാവരും അവനെ ഒറ്റപ്പെടുത്തിയിരുന്നു.ഒരു പക്ഷെ അതുകൊണ്ടാവാം  ഏകാന്ധതയെ അവൻ കൂടുതൽ  ഇഷ്ട്ടപ്പെട്ടത്‌.
സ്വപ്നങ്ങളായിരുന്നു അവന്റെ കൂട്ടുകാർ.എല്ലാവരെയും സഹായിക്കണം ഒരുപാട് നല്ല കാര്യങ്ങൾ
ചെയ്യണം  ഒരു കൊച്ചു വീട്,നല്ല ജോലി,സ്നേഹനിധിയായ ഭാര്യ, മക്കൾ,അമ്മ അച്ഛൻ എല്ലാവരും ചേർന്ന്
സന്തോഷകരമായ ഒരു ജിവിതം.ഇതൊക്കെയാണ്‌ അവന്റെ സ്വപ്‌നങ്ങൾ,ചിന്തകൾ.

അച്ഛൻ ചെറുപ്പത്തിലേ... അവരെ  ഉപേക്ഷിച്ചു പോയി.പിന്നെ അവനെ പഠിപ്പിക്കുന്നതും സംരക്ഷിക്കുന്നതും
അമ്മാവനാണ്.അമ്മ വേറൊരു വിവാഹം കഴിച്ചു പോയില്ലാ അതു അമ്മയുടെ നല്ല മനസ്.അമ്മയേയും അവനെയും അവന്റെ സുഖമില്ലാത്ത അനിയനെയും നോക്കുന്ന അമ്മാവന്, അതിലും നല്ല മനസ്സ്.സ്വപ്‌നങ്ങൾ
കാണുന്ന സമയത്ത് ഈ കാര്യവും അവന്റെ ചിന്തകളിൽ വരാറുണ്ട്.അമ്മാവനാണ് എന്നും അവന്റെ റോൾ മോഡൽ. ജീവിതത്തിൽ ആരുടെ മുന്നിലും കൈനീട്ടാനുള്ള അവസരം ഉണ്ടാക്കരുത്.അഥവാ വാങ്ങിച്ചാൽ അതു തിരിച്ചു കൊടുക്കണം ഇല്ലെങ്കിൽ പിന്നീട് അതൊരു ബാധ്യതയാകും.എന്തു ജോലി ചെയ്താലും ആൽമാർതഥമായി ചെയ്യുക.ഏതു സാഹചര്യത്തിലും സത്യസന്ധത കൈവിടരുത്.അർഹതയുള്ളതേ.... ആഗ്രഹിക്കാവൂ.അങ്ങനെ കുറച്ചു നല്ല കാര്യങ്ങൾ അമ്മാവൻ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്.

തുടർന്ന് പഠിക്കാൻ അവന് ആഗ്രഹമുണ്ടായിരുന്നു.അമ്മാവൻ പറഞ്ഞതു പോലെ മറ്റുള്ളവർക്കൊരു ബാധ്യതയാണന്നു അവന് സ്വയം തോന്നിത്തുടങ്ങിയപ്പോൾ ഉള്ള വിദ്യാഭ്യാസം വെച്ചു ഒരു ജോലി സ്വന്തമാക്കി.
അടുത്തടുത്ത്‌ ബന്ദുക്കൾ ഒരുപാടുണ്ടെങ്കിലും ഒന്ന് ഒന്നിനെ കാണുന്നത് ഇഷ്ട്ടമല്ലാ.പാരവെയ്പ്പും കുശുമ്പും കൂട്ടയടിയുമൊക്കെയാണ് അവരുടെ പ്രധാനപ്പെട്ട വിനോദങ്ങൾ.അവനതു കൂടുതലും അനുഭവിച്ചറിഞ്ഞവനാണ്
അമ്മാവന്റെ  മരണശേഷം അവനും അമ്മയും വേറൊരു വീടെടുത്തു മാറി.വാടക വീടാണെങ്കിലും
സമാധാനമുണ്ടല്ലോ അവൻ വിചാരിച്ചു.ജോലി ചെയ്യുന്ന കാശ് അനാവശ്യമായി കളയാതെ വീട്ടിൽ ഓരോ സാധന സാമഗ്രികളും വാങ്ങിച്ച് വെച്ചു.അമ്മയുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കാനും  അവൻ മറന്നിരുന്നില്ലാ.കളിയാകിയവരുടെയും പുച്ചിച്ചവരുടെയും മുന്നിൽ ചെറിയ ഒരു ജീവിതം അവൻ കെട്ടിപ്പടുത്തു.ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിതത്തിലേ കൈപ്പേറിയ നിമിഷങ്ങളും അനുഭവങ്ങളും
അവനെ  മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.ഒരു നല്ല  ഈശ്വരവിശ്വാസിയായതുകൊണ്ട്‌ ഏത് ആപത്ഘട്ടത്തിലും ദൈവം അവന്റെ കൂടെയുണ്ടായിരുന്നു.

വർഷങ്ങൾ കടന്ന് പോയി.ഇന്നവന് വിവാഹപ്രായമായി.വിവാഹപ്രായമായെങ്കിലും ഒരു കല്ല്യാണം
കഴിക്കുന്നതിനെക്കുറിച്ച് തല്ക്കാലം അവൻ ചിന്തിച്ചിരുന്നില്ലാ.അതു മറ്റൊന്നും കൊണ്ടല്ലാ ഒരു കല്ല്യാണം കഴിക്കാൻ തനിക്കൊരു യോഗ്യതയും ഇല്ലെന്നു അവൻ സ്വയമങ്ങു പ്രഖ്യാപിച്ചു.പക്ഷെ അത് തിരുത്തിപ്പറയാനായി ഒരു നല്ല പെണ്കുട്ടി അവന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു.
ഒരു പുതു മഴ പെയ്ത അനുഭൂതിയായിരുന്നു പിന്നീടുള്ള ഓരോ നിമിഷവും.കള്ളം പറഞ്ഞും തരികിട കാണിച്ചും ഒന്നും സ്വന്തമാക്കാൻ മോഹിക്കാത്ത അവൻ പെണ്‍കുട്ടിയോട് എല്ലാ കാര്യങ്ങളും തുറന്ന്  പറഞ്ഞു.അവൾക്ക് ഇഷ്ട്ടക്കുറവൊന്നും ഇല്ലായിരുന്നു.പക്ഷെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം നടക്കില്ലായെന്ന് അവൾ വാശിപിടിച്ചു.വീട്ടുകാര് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ പെണ്‍കുട്ടിയ്ക്കു കഴിഞ്ഞില്ലാ.കയറി കിടക്കാൻ സ്വന്തമായി ഒരു വീടുണ്ടോ? അച്ഛൻ ഉപേക്ഷിച്ചു പോയി.സുഖമില്ലാത്ത ഒരു അനിയൻ ചെറുക്കൻ.നാളെ അവനെന്തെങ്കിലും സംഭവിച്ചാൽ ഈ ഭാരം മുഴുവൻ നീ.. ചുമക്കണ്ടേ...
പെണ്‍കുട്ടിയ്ക്കു ഉത്തരം മുട്ടി.അവരെ തെറ്റ് പറയാൻ പറ്റില്ലാ.ഏതൊരു രക്ഷകർത്താക്കളും ചിന്തിച്ചതേ...
അവരും പറഞ്ഞൊള്ളൂ.അവൻ സ്വയം സമാധാനിച്ചു.വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പെണ്‍കുട്ടി   വേറൊരാളെ വിവാഹം കഴിച്ചു.

വിവാഹം എന്ന സ്വപ്നം അവൻ തല്ക്കാലം വേണ്ടന്നു വെച്ചു.കാരണം ഒരു വിവാഹം കഴിക്കാൻ സുഖമില്ലാത്ത അനിയനെ ഉപേക്ഷിക്കാൻ പറ്റില്ലാ. ഉപേക്ഷിച്ചു പോയ അച്ഛനെ ഭീഷണിപ്പെടുത്തി കൊണ്ടുവരാനും പറ്റില്ലാ.പിന്നെ  വീട്. അത് ഈ ഭൂമിയിൽ വച്ചിട്ടേ.. ദൈവം എന്നെ മുകളിലേയ്ക്ക് വിളിക്കത്തൊള്ളൂ. ജനിച്ചു വീഴുമ്പൊഴേ.. എല്ലാവരും വീടും കെട്ടിപ്പിടിച്ചല്ലേ..വരുന്നത്.പാരബര്യ സ്വത്തുക്കൾ കൈമാറി കൈമാറി വരുന്നു.അല്ലാതെന്ത്.എനിക്കതില്ലാ അതെന്റെ തെറ്റല്ലാ പക്ഷെ ഞാൻ സ്ഥലം വാങ്ങി അതിലൊരു വീട് വെച്ചാൽ ഈ പറയുന്നവരേക്കാൾ എല്ലാം മിടുക്കൻ ഞാൻ തന്നെ എന്നവൻ സ്വയം ആശ്വസിച്ചു.

മാസങ്ങൾ കടന്നു പോയി.മകൻ വിവാഹം കഴിച്ചു കാണണമെന്നു ഏതൊരമ്മയാണ് ആഗ്രഹിക്കാത്തത്.
മകന്റെ കുഞ്ഞിനെ ലാളിക്കണമെന്നു ഏതൊരമ്മയാണ് ആഗ്രഹിക്കാത്തത്.അമ്മ കാര്യം അവനോട് പറഞ്ഞു.
അവന്റെ തീരുമാനം മാറ്റാൻ അവനും തയ്യാറായില്ലാ.ദിവസങ്ങൾ പിന്നെയും കടന്നു പോയി. റ്റിവി വെച്ചാലും,പത്രം നോക്കിയാലും.സ്ത്രീ പീഡനം,ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കൊന്നു,കുടിയനായ അച്ഛന്റെ ശല്ല്യം സഹിക്കവയ്യാതെ മകൻ അച്ഛനെ തല്ലിക്കൊന്നു,സ്വന്തം മകളെ അച്ഛൻ കഴിഞ്ഞ പത്തു വർഷമായി പീഡിപ്പിക്കുന്നു,വയസായ അമ്മയെ മകൻ പശുത്തൊഴുത്തിൽ ആഹാരം പോലും കൊടുക്കാതെ പൂട്ടിയിട്ടിരിക്കുന്നു  അങ്ങനെ പോകുന്നു വാർത്തകൾ.ശ്ശെടാ കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പു കുത്തിക്കും വരെ പെണ്ണു കിട്ടുന്നു.പിന്നെ എന്തുകൊണ്ട് എനിക്കൊരു കല്ല്യാണം കഴിച്ചു കൂടാ..ഇതായിരുന്നു അവന്റെ ചിന്ത.അങ്ങനെ കല്ല്യാണം കഴിക്കാൻ അവൻ തീരുമാനിച്ചു.

പരിചയമുള്ള ബ്രോക്കർമാരോടും കൂട്ടുകാരോടും അവൻ കാര്യം അവതരിപ്പിച്ചു.എന്നെയും എന്റെ വീട്ടുകാരെയും സ്നേഹിക്കാൻ കഴിയുന്ന,എന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്ന,
വിദ്യാഭ്യാസമുള്ള ഒരു നല്ല പെണ്‍കുട്ടി.സ്ത്രീധനം ഒന്നും വേണ്ടാ ഇതായിരുന്നു അവന്റെ നിബന്ധന.പെണ്‍കുട്ടിയുടെ വീട്ടുകാരോട് എല്ലാകാര്യങ്ങളും സത്യസന്ധമായി പറയണമെന്ന് അവരെ ഓർമ്മിപ്പിക്കാനും  അവൻ മറന്നില്ലാ...ദിവസങ്ങൾ വീണ്ടും കടന്നു പോയി.കാര്യത്തിനു ഒരു തീരുമാനവും
ആകുന്നില്ലാ.ജോലി ചെയ്യുന്ന ഓഫീസിൽ ഇന്റർനെറ്റ്‌ ഉള്ളതുകൊണ്ട് ഭാരത്‌ മാട്രിമോണിയലിൽ പേര്
രെജിസ്റ്റർ ചെയ്തു.വരുന്ന ആലോചനകളെല്ലാം വല്ല്യ വല്ല്യ കൂട്ടരായിരുന്നു.കുറച്ചു പേർ അവനെ ഒഴിവാക്കി.
കുറേ പേരെ അവനും ഒഴിവാക്കി.കല്ല്യാണം കഴിക്കാൻ നടക്കുന്ന കാര്യമറിഞ്ഞു ബന്ധുക്കളും ചില നാട്ടുകാരും അവനെ കളിയാക്കി.അതിലൊന്നും അവൻ പതറിയില്ലാ പത്രത്തിലിടാൻ  തീരുമാനിച്ചു.

പേരും നാളും ജാതിയും  ജോലിയും വയസും വാർഷിക വരുമാനവും കാണിച്ച് അവനൊരു പരസ്യം
കൊടുത്തു.ഒരു പാടാൾക്കാർ വിളിച്ചു.പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എല്ലാവരും ഒഴിവായി പോകുകയാണ്.ചില വീട്ടുകാർക്ക് സമ്മതമാണ് പക്ഷെ പെണ്‍കുട്ടി പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ.
അല്ലെങ്കിൽ പ്ലസ്‌ ടു.നാളെ മക്കളുണ്ടായാൽ അവർക്കെന്തെങ്കിലും പറഞ്ഞു കൊടുക്കാൻ ആർക്കെങ്കിലും
ഒരാൾക്ക്‌  വിദ്യാഭ്യാസം വേണ്ടേ..ഇനിയങ്ങോട്ടുള്ള കാലത്ത് ഒരാൾക്കുള്ള വരുമാനം കൊണ്ടു എങ്ങനെ ജീവിക്കും രണ്ടുപേർക്കും ജോലിയുള്ളത് നല്ലതല്ലേ.. അതായിരുന്നു അവന്റെ ചിന്ത.ഭഗവാനേ..അവൻ
കരഞ്ഞു പ്രാർഥിച്ചു.

വയസു 32 നാളെയവന്റെ പിറന്നാളാണ്.അന്നദാനം മഹാദാനം.കുറച്ചു ദൂരെ ഒരു അനാദമന്ദിരമുണ്ട് അവിടെ പത്ത് ഇരുനൂറ്റിയന്പതു ആൾക്കാരുണ്ട് കുട്ടികളും പ്രായമായ അമ്മമാരും,അച്ഛമ്മാരും,പെണ്‍കുട്ടികളും
ഒക്കെ കൂടി.അവർക്ക് ഒരു നേരത്തേ ആഹാരം കൊടുക്കാൻ അവൻ തീരുമാനിച്ചു.അവിടെ പോയി കാശ്  കൊടുത്ത് വാർഡനുമായി സംസാരിച്ച് നടക്കുന്നതിനിടയിൽ അവനൊരു കുട്ടിയെ പരിചയപ്പെട്ടു.അവനവളെ
ഇഷ്ട്ടപ്പെട്ടു..ഞാൻ പൊന്നുപോലെ നോക്കിക്കോളാം അവൻ വാർഡനോട് കാര്യം പറഞ്ഞു.അവന്റെ നിഷ്ക്കളങ്കമായ മുഖത്തേയ്ക്കു നോക്കി അവർ പറഞ്ഞു.അടുത്തയാഴ്ച്ച അവളുടെ വിവാഹമാണ്.
ഇനിയിവിടെ വിവാഹപ്രായമായ കുട്ടികൾ വേറെയില്ലാ.സാരമില്ലാ കുഞ്ഞേ നിന്റെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ലാ.നിനക്കു വേണ്ടി ഞങ്ങളും പ്രാർഥിക്കാം.അതുകേട്ടു അവന്റെ കണ്ണുകൾ നിറഞ്ഞു.  പോകുന്നതിനു മുൻപ്  ആ കുട്ടിയോട് ഒരു ആശംസ പറയാൻ അവൻ മറന്നില്ലാ.

ആ  രാത്രി മുഴുവൻ അവൻ ഉറങ്ങാതെ കിടന്നു.എന്താണ് ഞാൻ ചെയ്ത തെറ്റ്? ഇത്രയും പ്രശ്നങ്ങൾ എന്റെ
ജിവിതത്തിൽ വരാൻ കാരണം എന്താണ്? ജീവിതത്തിൽ ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും അതു
മനസ്സ് തുറന്നു രണ്ടു പേരോട് അവൻ പങ്കു വെയ്ക്കാറുണ്ട് ഒന്ന് ദൈവത്തിനോട്,രണ്ട് അവനെ പഠിപ്പിച്ച ടീച്ചറിനോട്.ആ രാത്രി തന്നെ ടീച്ചറിനെ വിളിച്ച് സങ്കടത്തോടെ അവൻ കാര്യങ്ങൾ പറഞ്ഞു.എല്ലാം കേട്ടിട്ട്  ഒരു
കാര്യം മാത്രമേ ടീച്ചർ അവനോടു പറഞ്ഞൊള്ളൂ.നിന്നെപ്പോലെ ഒരു പയ്യനെ കിട്ടാൻ അവർക്കൊന്നും    യോഗമില്ലാ.നിനക്കായി ഒരാൾ എവിടെയോ ഉണ്ട്.അല്പ്പം കൂടി കാത്തിരിക്ക്.ആ വാക്കുകൾ അവന്റെ
മനസ്സിന്‌ പ്രതീക്ഷയും ഉണർവും നല്കി.പണ്ടു ഗുരുവായൂര് പോയപ്പോൾ വാങ്ങിയ ഭഗവാന്റെ ഒരു ഫോട്ടോ
അവന്റെ മുറിയിൽ വച്ചിട്ടുണ്ട്.അതിൽ നോക്കി ചെറിയ ചെറിയ  പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞ്
ഒരു മയക്കത്തിലേയ്ക്കു അവൻ വഴുതി വീണു.ആ മയക്കത്തിൽ ഒരു സ്വപ്നം പോലെ കുറച്ചു കാര്യങ്ങൾ അവൻ കേട്ടു.

"എന്താണ് നിന്റെ ദുഃഖം അച്ഛൻ ഉപേക്ഷിച്ച് പോയതോ?അനിയന് സുഖമില്ലാത്തതോ? അതോ വിവാഹം കഴിക്കാൻ പറ്റാത്തതോ? ഈ ലോകത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ച്  എല്ലാവർക്കും ഒരിക്കൽ പോകേണ്ടതായി വരും.പിന്നെ  നിന്റെ അനിയന്റെ കാര്യം.അവനു കണ്ണിനു കാഴ്ച്ചയില്ലായിരുന്നെങ്കിൽ  നീ എന്ത് ചെയ്തേനെ?.
അവൻ അരയ്ക്കു താഴോട്ട് തളർന്നു കിടക്കുന്ന ഒരു അവസ്ഥ ആയിരുന്നെങ്കിൽ നീ എന്തു ചെയ്യും? അതൊരു
പെണ്‍കുട്ടിയായിരുന്നെങ്കിലോ?
                                                                                                                                                                                                                                                         
ഈ ലോകത്ത് അമ്മയും അച്ഛനും ഇല്ലാത്തവർ എത്രയോ പേരുണ്ട്. കണ്ണ് കാണാൻ വയ്യാത്തവർ,ചെവി കേൾക്കാൻ വയ്യാത്തവർ,തളർന്നു കിടക്കുന്നവർ,മാരകമായ അസുഖങ്ങൾ ഉള്ളവർ,ഒരു നേരത്തെ                    
ആഹാരത്തിന് അലയുന്നവർ.ജനിച്ച നാട്ടിൽ പേടിയോടെ ജീവിക്കേണ്ടി വരുന്ന എത്രയോ രാജ്യങ്ങൾ ഉണ്ടിവിടെ.അതൊക്കെ വെച്ചു നോക്കുമ്പോൾ നീയൊരു രാജകുമാരനല്ലേ.. രാജകുമാരൻ."

  " സംഭവിച്ചതെല്ലാം നല്ലതിന് ഇനി
    സംഭവിക്കാനിരിക്കുന്നതും നല്ലതിന് "

കൃഷ്ണാ നീ..ബേഗെനേ ബാരോ എന്ന ഗാനം കേട്ട് അവൻ ഞെട്ടിയെഴുന്നേറ്റു.അതവന്റെ മൊബൈൽ
റിംഗ്ട്ടോണാണ്.തലേ ദിവസത്തെ ഉറക്കക്ഷീണമുണ്ട്.അവൻ ഫോണെടുത്തു.ഹെലോ..പറയൂ.
ചേട്ടാ.. കല്ല്യാണക്കാര്യം സംസാരിക്കാൻ വിളിച്ചതാണ്.എന്റെ ചേച്ചിക്ക് വേണ്ടിയാണ്.അവൻ കാര്യങ്ങൾ
സംസാരിച്ചു.ഞായറാഴ്ച്ച വീട്ടിലേയ്ക്ക് വരാൻ പയ്യൻ ക്ഷണിച്ചു.അവൻ കൂട്ടുകാരനെയും കൂട്ടി
പെണ്ണുകാണാൻ പോയി.പതിവു പോലെ അന്നും അമ്പലത്തിൽ പോകാൻ  അവൻ മറന്നില്ലാ.പെണ്ണിനെ കണ്ടു.
ഇഷ്ട്ടപ്പെട്ടു.വീട്ടുകാരോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.വീട്ടുകാർക്ക് പൂർണ്ണ സമ്മതം.പെണ്‍കുട്ടിയുടെ അച്ഛൻ മരിച്ചു പോയി.മകളെ പഠിപ്പിക്കാൻ അമ്മയൊരുപാട് കഷട്ടപ്പെട്ടു അനിയനും പഠിക്കുവാണ് അമ്മാവൻ പറഞ്ഞു.പിന്നെ കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു.കേട്ടവർ കേട്ടവർ ചെറുതായി ഒന്നു ഞെട്ടി.

എന്നെയും എന്റെ വീട്ടുകാരെയും സ്നേഹിക്കാൻ കഴിയുന്ന,എന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്  പോകുന്ന,വിദ്യാഭ്യാസമുള്ള ഒരു നല്ല പെണ്‍കുട്ടി.സ്ത്രീധനം ഒന്നും വേണ്ടാ ഇത്ര മാത്രമേ അവൻ ആഗ്രഹിച്ചിരുന്നൊള്ളൂ.പക്ഷെ എല്ലാം കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം.കാരണം വധു ഡോക്ടറാണ്.
നല്ല കുടുംബം നല്ല ആൾക്കാർ.വിവാഹം മംഗളമായി നടന്നു.ആദ്യത്തെ രാത്രിയിൽ അവൻ അവളോട്‌ ഒരു
കാര്യം പറഞ്ഞു.നിന്റെ ഫോട്ടോയും ഡീറ്റെയിൽസും ഭാരത്‌ മാട്രിമോണിയ എനിക്കു അയച്ചു തന്നതാണ്.
അന്നു ഞാൻ അതു വേണ്ടാന്ന് വെച്ചു.കാരണം വേറൊന്നുമല്ലാ.നീയൊരു ഡോക്ടറല്ലേ..ഞാൻ നിനക്ക് ചേർന്ന ആളല്ലായെന്ന് എനിക്ക് തോന്നി അത് കൊണ്ടാ..അർഹതയുള്ളത് നിന്നെ തേടിവരുമെന്ന് എവിടെയോ.. ഞാൻ വായിച്ചിട്ടുണ്ട്.അത് ശരിയായിരിക്കാം.ഭഗവാനാണ് നിന്നെ എനിക്ക് തന്നത്.ഏട്ടനെ എനിക്ക്  തന്നതും ഭഗവാനാണ്.അവന്റെ മാറിൽ തല ചായ്ച്ചു കൊണ്ട് അവൾ പറഞ്ഞു.

കൃഷ്ണാ നീ..ബേഗെനേ ബാരോ... അവന്റെ മൊബൈൽ ശബ്ദിച്ചു.അവൻ ഫോണെടുത്തു.ഏട്ടാ.. ആരാ അവൻ ചോദിച്ചു.എന്നെ മനസിലായില്ലേ..നല്ല പരിചയമുള്ള ശബ്ദം. അതേ..ഒരു മഴപോലെ വന്ന് മനസ്സിൽ ചൂട് കനലായി മറഞ്ഞവൾ.എന്താ സുഖമല്ലേ..അവൻ ചോദിച്ചു.അവൾ മറുപടിയൊന്നും പറഞ്ഞില്ലാ.ഏട്ടനിപ്പോൾ എവിടെയാണ്.വീട്ടിലാണ് ഇന്നെന്റെ വിവാഹമായിരുന്നു.അവൻ മറുപടി പറഞ്ഞു.കുറച്ചു നേരത്തേയ്ക്ക്
അവളൊന്നും മിണ്ടിയില്ലാ.ഞാൻ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചു.ഏട്ടൻ പേടിക്കണ്ടാ.ഏട്ടനെ ശല്ല്യം ചെയ്യാൻ ഒരിക്കലും ഞാൻ വരില്ലാ.ഏട്ടനെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യമാണ് എന്റെ എല്ലാ ആശംസകളും
അവൾ കരഞ്ഞു കൊണ്ടു ഫോണ്‍ കട്ട് ചെയ്തു.കഷ്ട്ടം അത്രമാത്രം.അവൻ മനസ്സിൽ പറഞ്ഞു.

ആരായിരുന്നു.ഫോണില് പാല്മായി കടന്നു വന്ന നവവധു അവനോട് ചോദിച്ചു.ഒരു ദീർഘ നിശ്വാസത്തോടെ
അവനെഴുന്നേറ്റ് പാല് വാങ്ങി മേശപ്പുറത്ത് വെച്ചു.എന്നിട്ട് അവളുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് പറഞ്ഞു. ആരുമില്ലാ...നിനക്ക് ഞാനും എനിക്ക് നീയും മാത്രം.

സന്തോഷകരമായ അവരുടെ കുടുംബജീവിതത്തിൽ ഇനിയും കുറച്ചു സ്വപ്‌നങ്ങൾ ബാക്കിയുണ്ട്.
അതു സാക്ഷാൽക്കരിക്കാനായി അവരൊരുമിച്ചു കൈകോർത്തു.


by


Liju Vazhappally

*വിഷുക്കൈനീട്ടം*(ചെറുകഥ)



നേരം ഒരുപാട് ഇരുട്ടിയിരിക്കുന്നു.രാത്രിയുടെ നിശബ്ദതയിൽ റാന്തലിന്റെ മങ്ങിയ വെട്ടത്തിൽ അവൻ അകത്തെ മുറിയുടെ ഒരു മൂല തൂത്ത് വൃത്തിയാക്കി.ചാണകം മെഴുകിയ തറ അവിടെ അവിടെയായി ചെറുതായി   പൊട്ടിക്കിടപ്പുണ്ട്.പിന്നാമ്പുറത്ത് ചാരി വെച്ചിരുന്ന ഒരു പലക കഷണം അവൻ കഴുകിയെടുത്ത് തറയിൽ വെച്ചു.അച്ഛന്റെ അലക്കി വെച്ചിരുന്ന ഒരു കസവു മുണ്ടെടുത്ത് അതിന്റെ മുകളിൽ വിരിച്ചു.ഉണ്ണികൃഷ്ണന്റെ ഒരു പഴയ പ്രതിമ  പൊടി തൂത്ത് കളഞ്ഞ് ഭിത്തിയോട് ചാരിവെച്ചു.നിലവിളക്കിൽ  തിരിയിട്ടു.കിണ്ടിയിൽ വെള്ളവും വെച്ചു.എന്നിട്ട് അല്പ്പം മാറിനിന്നൊന്നു നോക്കി എന്തൊക്കെയോ കുറവുള്ളപോലെ.അവൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ എത്തി.ഉപയോഗിക്കാതിരുന്ന കുറേ പാത്രങ്ങളുടെ ഇടയിൽ നിന്നും ഒരു ചെറിയ ഓട്ടുരുളി തപ്പിയെടുത്ത് കഴുകി മിനുക്കി.കലത്തിൽ ആകെയുണ്ടായിരുന്ന കുറച്ചരിയും,മുറത്തിൽ കിടന്ന പച്ചക്കറികളുമെടുത്ത് ഉരുളിയിൽ വെച്ചു.പതിയെ കതക് തുറന്നു പുറത്തിറങ്ങി.നല്ല നിലാവുണ്ട്,മുറ്റത്ത്‌ മാവിൽ നിറയെ മാങ്ങയുണ്ട്.ഒരു കുല മാങ്ങയവൻ പൊട്ടിച്ചെടുത്തു.കാലത്ത് അമ്മുക്കുട്ടിയും കൂട്ടുകാരുമായി തെക്കേ തൊടിയിൽ നിന്നും പറിച്ചെടുത്ത കൊന്നപ്പൂവും ഉരുളിയിൽ വെച്ചു.അവന്റെ കുഞ്ഞു മനസ്സിൽ  ഒരായിരം വിഷുക്കണിയൊരുങ്ങി.

നാളെ വിഷുവാണ് പതിവിലും നേരത്തേ..എഴുന്നേൽക്കണം.അമ്മയെ വിഷുക്കണി കാണിക്കണം,കൈനീട്ടം കൊടുക്കണം,അമ്പലത്തിൽ പോകണം,അമ്പലത്തിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒരു വീട്ടിലും കയറരുതെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.അമ്മ നല്ലയുറക്കത്തിലാണ്.അവൻ കട്ടിലിനടിയിൽ നിന്നും  ട്രങ്ക് പെട്ടി  ശബ്ദമുണ്ടാക്കാതെ വലിച്ചെടുത്ത് മെല്ലെ തുറന്നു.താഴെ വെച്ചിരുന്ന റാന്തൽ വിളക്കിന്റെ തിരി ഉയർത്തി നാളെ ഇടാനുള്ള കുപ്പായമെടുത്തു.നിക്കർ കുറച്ചു പഴയതാണ്,ഷർട്ടിന്റെ ബട്ടന്സു ഒന്ന് രണ്ടെണ്ണം പോയിട്ടുണ്ട്.
അവന്റെ മുഖം വാടി.പിന്നെ ചിരിച്ചു.ഷർട്ട് ഇടാതെയല്ലേ അമ്പലത്തിൽ കയറേണ്ടത്‌.അതുകൊണ്ട് ഷർട്ട്‌ വേണ്ടാ.പിന്നീട് അവന്റെ സമ്പാദ്യമെടുത്തു.കിട്ടുന്ന അഞ്ചു പൈസ,പത്തു പൈസ,ഇരുപത്തെഞ്ചു പൈസ ഒക്കെ സൂക്ഷിച്ചു വെയ്ച്ചിരുന്ന ഒരു മണ്‍കുടുക്ക.അതെടുത്ത് ചെവിയുടെ അടുത്ത് വെച്ച് പതിയെ കുലുക്കി.
നാണയങ്ങളുടെ ശബ്ദം കാതുകളിൽ മുഴങ്ങി.നാളെ ഇതു പൊട്ടിച്ച് അമ്മയ്ക്ക് കൈനീട്ടം കൊടുക്കണം.എല്ലാം തിരിച്ചു വെച്ച് പെട്ടി കട്ടിലിനടിയിലേയ്ക്ക് പതിയെ തള്ളി നീക്കി.റാന്തലിന്റെ തിരി താഴ്ത്തി.അപ്പുറത്ത് കോലായിൽ ദേവകിയമ്മ കൂർക്കം വലിച്ചുറങ്ങുന്ന  ശബ്ദം കേൾക്കാം.പിന്നെ കുറച്ചു ചീവീടുകളുടെയും.

 തറയിലൊരു പായ വിരിച്ച് അവൻ കിടന്നു.ഓർമ്മയിലെ വിഷുവിനെല്ലാം അമ്മയുടെ കൂടെയാണ് അമ്പലത്തിൽ
പോയിരിക്കുന്നത്.അച്ഛനെ കണ്ടിട്ടില്ലാ..അമ്മ തന്ന കൈനീട്ടവും തൂശനിലയിലൊരു ചോറൂണും ഓർമ്മയിലുണ്ട്.
എല്ലാ വിഷുവിനും,മറ്റു വിശേഷ നാളുകളിലും അവൻ അച്ഛനെ കാത്തിരിക്കും പക്ഷെ അച്ഛൻ വരില്ലാ.അച്ഛനെ ക്കുറിച്ച്  ചോദിക്കുമ്പോൾ,ഉണ്ണിക്കുട്ടാ..അച്ഛൻ അടുത്ത പ്രാവശ്യം എന്തായാലും വരും.അമ്മ അവനെ സമാധാനിപ്പിക്കും തലയിൽ തലോടി നെറുകയിലൊരുമ്മ കൊടുക്കും.അമ്മ ഉണ്ണിക്കുട്ടാന്നാണ് അവനെ വിളിക്കുന്നത്‌.സ്കൂളിലെ പേര് മാധവൻ.പുഴക്കക്കരെയുള്ള ദേവി വിലാസം സ്കൂളിൽ  നാലാം ക്ലാസിൽ പഠിക്കുന്നു.

അമ്മയ്ക്കിപ്പോൾ തീരെ വയ്യാ.ഒരുപാട് പ്രായമൊന്നും ആയിട്ടില്ലാ.പക്ഷെ എന്തൊക്കെയോ അസുഖങ്ങളുണ്ട്.
എന്താണന്ന് നാട്ടിലെ വൈദ്യർക്ക് മാത്രമേ അറിയൂ.. നടക്കാൻ വയ്യാ..,ഇരിക്കാൻ വയ്യാ..എപ്പോഴും ഒരേ...
കിടപ്പാണ്.സഹായത്തിനു ആകെയൊരാശ്വാസം ദേവകിയമ്മയാണ്.ദേവകിയമ്മ ആരാണന്ന് അവനും അറിയില്ലാ അമ്മയ്ക്കും അറിയില്ലാ.എവിടുന്നോ വന്നതാണ്.പിന്നെ ഇവിടെ കൂടി.അമ്മയ്ക്കൊരു സഹായമാണ്.എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ട് രാവിലെ ഇറങ്ങും കൈലൊരു ഭാണ്ഡക്കെട്ടുമായി.
നാട് മുഴുവൻ കറങ്ങി നടക്കും.വൈകിട്ട് തിരികെയെത്തും.വരുമ്പോൾ ഭാണ്ഡക്കെട്ടിൽ അരിയോ,ചക്കയോ,
കായ്‌ കറികളോ എന്തെങ്കിലുമൊക്കെ കാണും

അവധി ദിവസങ്ങളിലും,സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞും അവൻ വൈദ്യരുടെ അടുത്ത് പോകും.
അങ്ങാടിയിൽ പച്ച മരുന്നുകൾ വാങ്ങാനും,തൊടിയിൽ നിന്നും ചിലത് പറിച്ചെടുക്കാനും,കഷായവും,
അരിഷ്ട്ടവും,ഗുളികകളുമൊക്കെ ഉണ്ടാക്കാനും ഒരു സഹായിയായി കൂടെ കൂടും.ആ സഹായത്തിന് വൈദ്യര്
അവന്  കഴിക്കാനും വീട്ടിലേയ്ക്കുമായി ഭക്ഷണം കൊടുക്കും.പിന്നെ അവന്റെ അമ്മയ്ക്കുള്ള മരുന്നിനും ഇതേവരെ പ്രതിഫലം വാങ്ങിയിട്ടുമില്ലാ.ഇടയ്ക്ക് വൈദ്യര് മിഠായി വാങ്ങാൻ കൊടുക്കുന്ന
ചില്ലറപ്പൈസകളാണ് അവൻ കുടുക്കയിൽ സൂക്ഷിച്ചു വെയ്ക്കുന്നത്.വൈദ്യരുടെ കൊച്ചു മകളാണ് അമ്മുക്കുട്ടി.
സ്കൂളിലെ പേര് ലക്ഷ്മിയെന്നാ..പേരു പോലെ തന്നെ മിടുക്കിയാ.മാധവനും മോശമൊന്നുമല്ല.ഒരുണ്ട ശരീരം.വള്ളി നിക്കറിട്ടവൻ ഓടുകയും ചാടുകയും ഒക്കെ ചെയ്യുന്നത് കാണാൻ നല്ല രസമാണ്.രണ്ടുപേരും വലിയ കൂട്ടാണ്.ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ.അമ്മുക്കുട്ടി ഉണ്ണിയേട്ടാന്നാണ് അവനെ വിളിക്കുന്നത്‌.


മോനേ..ഉണ്ണിക്കുട്ടാ..അമ്മയുടെ വിളികേട്ട് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.ഇടയ്ക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്.മരുന്ന് കൊടുക്കുമ്പോൾ കുറയും.പക്ഷെ ഇപ്പോൾ മരുന്ന് തീർന്നിരിക്കുന്നു.അവൻ കട്ടിലിനടിയിലെ ട്രങ്ക് പെട്ടി വലിച്ചെടുത്ത് തുറന്നു.തന്റെ സമ്പാദ്യക്കുടുക്ക കുലുക്കി.തറയിൽ ആദ്യം വീണ ഒരു
നാണയവുമായി  ഇരുട്ടിലേയ്ക്കിറങ്ങിയോടി.വൈദ്യരേ...വൈദ്യരേ...വാതിൽ തട്ടി വിളിച്ചു.ആരാ ഈ അസമയത്ത്.വൈദ്യർ വാതിൽ തുറന്നു. വൈദ്യരേ..അമ്മയ്ക്ക്.ഓടി വന്നതിന്റെ കിതപ്പിൽ ബാക്കി പറയുന്നതിന്  മുൻപേ.. വൈദ്യർ അകത്തേയ്ക്ക് പോയി ഒരു പൊതിയുമായി തിരികെയെത്തി.അതു വാങ്ങി  ഇട്ടുപടി ചാടിക്കടന്നവനോടി.ആദ്യമോടിയെത്തിയത് അമ്പലമുറ്റത്ത്.

അടഞ്ഞു കിടന്ന ശ്രീ കോവിലിനു മുന്നിൽ തൊഴുതു നിന്ന് പ്രാർഥിച്ചു.ഭഗവാനേ...കൃഷ്ണാ.. നിക്കാരുമില്ലാ.. ന്റെമ്മയ്ക്ക് ഒരാപത്തും വരുത്തരുതേ....ന്റെമ്മയുടെ അസുഖം മാറ്റിയനുഗ്രഹിക്കണേ..ആയുസ്സും ആരോഗ്യവും കൊടുക്കണേ.... അവൻ   കണ്ണുകൾ തുടച്ച് നിക്കറിന്റെ കീശയിൽ കൈയിട്ടാ നാണയമെടുത്ത് ഭണ്ഡാരത്തിൽ ഇട്ടു.പിന്നെയവിടെ നിന്നില്ലാ.അവനോടി വീട്ടിലെത്തി.അമ്മയ്ക്ക് മരുന്ന് കൊടുത്തു.മൂളിയും ഞരങ്ങിയും കുറച്ച് കഴിഞ്ഞ് അമ്മയുറങ്ങി.ആ കട്ടിലിന്റെ അരികിൽ തല ചായ്ച്ച് എപ്പൊഴൊ അവനും മയങ്ങി.നാല് മണിയായി.അമ്പലത്തിൽ നിന്ന് പാട്ട് കേൾക്കുന്നുണ്ട് അവനെഴുന്നേറ്റു പെട്ടന്ന് പ്രഭാതകാര്യങ്ങൾ കഴിഞ്ഞു,കുളിച്ച് നിലവിളക്ക് കത്തിച്ചു.അമ്മയെ വിളിച്ചു,കണ്ണുകൾ പൊത്തിപ്പിടിച്ചു.മനസിനും ശരീരത്തിനും കണ്ണുകൾക്കും, ഉണർവും പ്രതീക്ഷയുമായി  നല്ലൊരു നാളെയുടെ പൊൻകണി കാണിച്ച് അവൻ അമ്പലത്തിലേയ്ക്കു പോയി.

അമ്മേ... ഉണ്ണിയേട്ടൻ. ഉണ്ണിയേട്ടാ..ഹായ് അമ്മുക്കുട്ടി.ഉണ്ണിക്കുട്ടാ അമ്മയ്ക്കെങ്ങനെയുണ്ട്‌.ഇപ്പോ കുറവുണ്ടേയ്..
ഉം.. ഉച്ചയ്ക്ക്  നീ വീട്ടിലേയ്ക്ക് വരണം.അവൻ മുഖം കുനിച്ചു.അമ്മൂന്റെ അമ്മയ്ക്ക്  ന്നോട് ഇഷ്ട്ടകേട്‌ തോന്നരുത്.ഉം..ന്തേയ്‌.അത്... ന്റെമ്മ പറഞ്ഞിട്ടുള്ളത് വിശേഷ നാളുകളിൽ സ്വന്തം വീട്ടിൽ ഉപ്പും മുളകുവാണെങ്കിൽ പോലും അതും കൂട്ടി സന്തോഷമായി കഞ്ഞി കുടിക്കണമെന്നാണ്‌.അമ്മൂന്റെ അമ്മ അവന്റെ കവിളിൽ തലോടി.ശരി കൈനീട്ടം വാങ്ങരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടോ? ഇല്ല്യ..ചെറിയ ചിരിയോടെ അവൻ പറഞ്ഞു.ഇതാ രണ്ടു റുപ്പികയുണ്ട്.ഇഷ്ട്ടമുള്ളത് വാങ്ങിച്ചോ..അവൻ രണ്ടു കൈയും നീട്ടി അത് വാങ്ങി കണ്ണിൽ വെച്ച് കീശയിലിട്ടു.
             
അമ്മൂട്ടി ഇവിടെ നിൽക്ക് അമ്മ പായസം വാങ്ങിവരാം.ഉണ്ണിയേട്ടാ..അമ്മൂന് കൈനീട്ടമില്ലേ...ഉം..തരാലോ..ആ രണ്ടു റുപ്പിക അവൻ അമ്മൂന് കൊടുത്തു.യേയ് നിക്ക് വേണ്ടാ.. ഒരാള് തന്ന കൈനീട്ടം വാങ്ങരുതെന്നാണ് ന്റെമ്മ ന്നോട് പറഞ്ഞിരിക്കുന്നത്.അമ്മുക്കുട്ടി ഉണ്ണിക്കുട്ടനെ ഒന്ന് ചമ്മിച്ചു.വായ് പൊത്തി ചിരിച്ചു.ഉണ്ണിക്കുട്ടൻ ചുറ്റും നോക്കി എന്നിട്ട് അമ്മൂന്റെ കൈപിടിച്ച് ഒറ്റയോട്ടം.ഓടി ചുറ്റബലത്തിന് വെളിയിലെ കൊന്നമരച്ചോട്ടിലെത്തി.
ഉണ്ണിയേട്ടാ..വിട് എന്തിനാ.. ഇങ്ങട്ടെയ്ക്ക് വന്നത്‌.കൈനീട്ടം വേണ്ടേ.. അമ്മൂ കണ്ണടയ്ക്ക്.ഞാൻ പറഞ്ഞിട്ടേ.. തുറക്കാവൂ.. ഇനി രണ്ടു കൈയും നീട്ട്. നീട്ടിയ രണ്ടു കൈകളിലും നിറയെ കൊന്നപ്പൂ വെച്ചിട്ട് ഒന്ന് കൂടി ചുറ്റും നോക്കി കവിളിലൊരുമ്മ  കൊടുത്തിട്ട് ഉണ്ണിക്കുട്ടനോടി.ഉണ്ണിയേട്ടാ കള്ളാ..ഞാൻ അമ്മയോട് പറയും,പറഞ്ഞാൽ ഞാൻ കൂട്ടില്ലാ...ഓടുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു.അമ്മു കൈയിൽ കൊന്നപ്പൂവും ചുണ്ടിൽ പുഞ്ചിരിയുമായി  ചെറിയ നാണത്തോടെ നിന്നു.

വരുന്ന വഴിയിൽ പരിചയമുള്ളവരെല്ലാം  ഉണ്ണിക്കുട്ടന്  അബത് പൈസയും ഇരുപത്തഞ്ചു പൈസയുമൊക്കെ കൈനീട്ടം കൊടുത്തു.അവൻ അതുമായി വീട്ടിലെത്തി.ഉരുളിയും അതിലിരുന്ന സാധനങ്ങളും കാണുന്നില്ലാ.
ദേവകിയമ്മ അതൊക്കെയെടുത്തു കറിവെയ്ക്കാനായി അടുക്കളയിൽ അരിഞ്ഞു വെച്ചിരിക്കുന്നു.ഉം..ന്തേയ്‌
ഉച്ചയ്ക്ക് ഉണ്ണിക്കുട്ടന് ഊണ് കഴിക്കണ്ടേ...അവൻ ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്തേയ്ക്കോടി.അമ്മയെ ദേവകിയമ്മ കുളിപ്പിച്ച് പഴയ തുണിയൊക്കെ മാറ്റിയിരിക്കുന്നു.ഇപ്പോൾ ന്റെമ്മയെ കണ്ടാൽ എന്ത്   ഭംഗിയാണ്.ഒരസുഖവും ഉണ്ടെന്നു പറയില്ലാ..അവൻ അമ്മയെ കെട്ടിപ്പിടിച്ചു.കൈയിലെ പ്രസാദം നെറ്റിയിൽ തൊട്ടു.കീശയിൽ നിന്ന് ചില്ലറപ്പൈസകളെല്ലാം നീട്ടിപ്പിടിച്ചു.അമ്പലത്തിൽ ചെന്നപ്പോൾ അമ്മൂന്റെ അമ്മ രണ്ടു
റുപ്പിക തന്നു.ബാക്കിയൊക്കെ വരുന്ന വഴിയിൽ ഓരോത്തർ തന്നതാണ്.        

ഉണ്ണിക്കുട്ടന് തരാൻ അമ്മയുടെ കൈയിൽ ഒന്നുമില്ലല്ലോ...നിക്ക് ഒന്നും വേണ്ടാ..അവൻ കട്ടിലിനടിയിൽ നിന്നും ട്രങ്ക്  പെട്ടി വലിച്ചെടുത്തു.അവന്റെ സമ്പാദ്യമായ മണ്‍കുടുക്ക അമ്മയ്ക്ക് കൊടുത്തു.ഇത് അമ്മയ്ക്ക് ഉണ്ണിക്കുട്ടന്റെ കൈനീട്ടം. അവർ അവന്റെ തലയിൽ തലോടി നെറുകയിൽ ചുംബിച്ചു.ഇതു മതിയമ്മേ....
ഈയുമ്മ എനിക്കെന്നും തന്നാൽ മതി.അവൻ അമ്മയുടെ മുഖത്തേയ്ക്കു നോക്കി.അമ്മേ അച്ഛൻ ഈ വിഷുവിനെങ്കിലും വരുമോ..അവർ അവനെ കെട്ടിപ്പിടിച്ചു.ഉണ്ണിക്കുട്ടാ.. നിനക്ക് കാര്യങ്ങൾ മനസിലാകുന്ന പ്രായമായി.അച്ഛൻ ഇനിയൊരിക്കലും വരില്ലാ..നിനക്ക് ഓർമ്മ വെയ്ക്കുന്നതിന് മുൻപേ.. അവർ വിതുമ്പിക്കരഞ്ഞു.അവൻ പെട്ടിയിൽ നിന്നും  അച്ഛന്റെ ഫോട്ടോ എടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ചു.ഇനി യൊരിക്കലും ന്റെച്ഛൻ വരില്ലാ..ദേവകിയമ്മേ..ഇതാ... ന്റെച്ഛൻ  പക്ഷെ .ഇനിയൊരിക്കലും വരില്ലാ....
ദേവകിയമ്മ തോർത്ത്‌ മുണ്ടിന്റെയറ്റം കൊണ്ട് കണ്ണ് തുടച്ചു.

ആരുമില്ലേ..ഇവിടെ ആരുമില്ലേ...ഉണ്ണിക്കുട്ടനും ദേവകിയമ്മയമ്മയും  ഉമ്മറത്തേയ്ക്ക് വന്നു.ഒരു വൃദ്ധൻ.
കാക്ഷായ വേഷം ധീശയും മുടിയും നീണ്ടു കിടക്കുന്നു തോളിലൊരു സഞ്ചിയുമുണ്ട്.വയസ്സനാണെങ്കിലും മുഖം  പൂർണ്ണ ചന്ദ്രനെപ്പോലുണ്ട് ആരാ..എന്താ..ദേവകിയമ്മ ചോദിച്ചു.നല്ല വിശപ്പുണ്ട് കഴിക്കാനെന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ..ചുമച്ചും നെഞ്ച് തടവിയും അദ്ദേഹം പറഞ്ഞു.ഒരു അരനാഴികയിരുന്നാൽ ഊണ് കാലാകും.  
ഇരിക്കൂ.. ദേവകിയമ്മ അകത്തേയ്ക്ക് കയറിപ്പോയി.വിശന്നിട്ട് കയറി വന്നതാ..ആരാന്നറിയില്ലാ.
ഉണ്ണിക്കുട്ടന്റെമ്മയോട്‌ ദേവകിയമ്മ പറഞ്ഞു.വൃദ്ധൻ തോളിലെ സഞ്ചിയിറക്കി വെച്ച് ഉമ്മറത്തിരുന്നു.
ഇങ്ങടുത്തു വരൂ..അദ്ദേഹം ഉണ്ണിക്കുട്ടനെ വിളിച്ചു.അവൻ മനസില്ലാ മനസ്സോടെ അടുത്ത് ചെന്നു.ന്താ കുട്ടിയുടെ പേര്.ഉണ്ണിക്കുട്ടാന്നാ... എല്ലാരും വിളിക്കുന്നത്‌.അപ്പോ ഒരു പേരും കൂടി ഉണ്ടെന്നർത്ഥം.വൃദ്ധൻ ചോദിച്ചു.ഉവ്വാ..
മാധവൻ അങ്ങനെയാ സ്കൂളിൽ വിളിക്കുന്നത്‌ .അപ്പൂപ്പന്റെ പേരെന്താ...അവൻ ചോദിച്ചു.ഒരുപാട് പേരുണ്ട്.പലരും പല പേരു വിളിക്കും അക്കൂട്ടത്തിൽ ഇപ്പോൾ പറഞ്ഞ പേരുകളും എന്നെ വിളിക്കാറുണ്ട്.
ഉണ്ണിക്കുട്ടൻ ചിരിച്ചു.ഇതെന്താ..ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അപ്പൂപ്പൻ  മറുപടി പറഞ്ഞു കൊണ്ടേയിരുന്നു.ഇതോ.. ഇതു സ്നേഹത്തോടെ ആരെങ്കിലും എന്ത് തന്നാലും സൂക്ഷിക്കാനുള്ള ഒരു സഞ്ചി.
ഞാനൊന്ന് നോക്കട്ടെ.ഉണ്ണിക്കുട്ടൻ സഞ്ചി തുറന്നു.ഒരു ചെമ്പ് പാത്രവും അതിൽ കുറച്ച് നാണയ തുട്ടുകളും.
ഇതൊക്കെ അപ്പൂപ്പന് കൈനീട്ടം കിട്ടിയതാ...അതെ.

ഊണ് കാലായി കൈകഴുകിയിരുന്നോളൂ... ദേവകിയമ്മ  ഉമ്മറത്ത്‌ വെള്ളം വെച്ചിട്ട് പറഞ്ഞു. ഇരിക്കാൻ പായ
വിരിച്ചു.തൂശനിലയിൽ ചോറ് വിളമ്പി.ഉള്ളത് കൊണ്ട് ഉണ്ടാക്കിയ ഒന്ന് രണ്ട് കറികളും,മാങ്ങ ഉപ്പിലിട്ടതും
കുടിവെള്ളവും വെച്ചു.വൃദ്ധൻ കൈകഴുകിയിരുന്നു.ഉണ്ണിക്കുട്ടൻ കഴിക്കുന്നില്ലേ.. ഇല്ല്യാ അവൻ അമ്മയുടെ
കൂടേ..കഴിക്കൂ..ദേവകിയമ്മ പറഞ്ഞു.വൃദ്ധൻ കഴിച്ചു തുടങ്ങി ആദ്യം വിളമ്പിയ ചോറും കറികളും തീർന്നിരിക്കുന്നു.വിശപ്പുണ്ട് വൃദ്ധൻ ദേവകിയമ്മയെ നോക്കി.അവർ വീണ്ടും ചോറും കറികളും വിളമ്പി.
അതും പെട്ടന്ന് തീർന്നു.എല്ലാത്തിനും നല്ല സ്വാദുണ്ട് പക്ഷെ വിശപ്പുമാറിയില്ലാ.മൂന്നാമത് ദേവകിയമ്മ അടുക്കളയിൽ ചെന്നു.ചോറും കറികളും വളരെ കുറച്ചു മാത്രം.അതേ ചോറ് കുറച്ചേയുള്ളൂ..എന്താ ചെയ്കാ..സ്വകാര്യമായി
ദേവകിയമ്മ ഉണ്ണിക്കുട്ടന്റെ അമ്മയോട് ചോദിച്ചു.ഉണ്ണിക്കുട്ടനുള്ളത് എടുത്തിട്ട് ബാക്കി  വിളമ്പിക്കോളൂ അവർ മറുപടി പറഞ്ഞു.മൂന്നാമത് കൊടുത്ത ചോറും കഴിച്ച് എന്നിട്ടും അപ്പൂപ്പന്റെ വയറ് നിറഞ്ഞില്ലാ.അപ്പൂപ്പന്റെ ചോറൂണ് ഉണ്ണിക്കുട്ടൻ കവ്‌തുകത്തോടെ നോക്കിയിരുന്നു ഇല വടിച്ചു  നക്കി അപ്പൂപ്പൻ ഉണ്ണിക്കുട്ടനെ നോക്കി
അവൻ അകത്തേയ്ക്കോടി.ചോറും കലം നോക്കി ഒന്നോ രണ്ടോ തവി ചോറ് മാത്രം.ഉണ്ണിക്കുട്ടാ ഇന്ന് വിഷുവായിട്ട്‌ നീ പട്ടിണി ഇരിക്കണ്ടാ.ചോറ് തീർന്നന്നു അപ്പൂപ്പനോട്‌ പറയൂ.. അവൻ ദേവകിയമ്മയെ നോക്കി.
ദേവകിയമ്മേ.. വിശന്ന് വരുന്നവർക്ക് വയറ് നിറയെ ആഹാരം കൊടുക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.
അവൻ  ചോറുകലവും കറികളുമായി അപ്പൂപ്പന്റെ അടുത്ത് വന്നിരുന്ന് വിളമ്പിക്കൊടുത്തു.കൈകൾ വടിച്ചു
നക്കി നീണ്ടയൊരേമ്പക്കവും വിട്ട് അപ്പൂപ്പനെഴുന്നേറ്റ് കൈകഴുകി.

ഉണ്ണിക്കുട്ടൻ കുടുക്ക കുലുക്കി ഒരു നാണയം പുറത്തെടുത്തു.അപ്പൂപ്പാ ഇതാ.. ന്റെ വിഷുക്കൈനീട്ടം.വൃദ്ധൻ
അവന്റെ കവിളിൽ തലോടി.ഉണ്ണിക്കുട്ടാ ഒരാൾക്ക്‌ ഒരാൾ ഒരു തവണ കൈനീട്ടം കൊടുത്താൽ മതി ധാരാളം.
അതിനു ഞാൻ അപ്പൂപ്പന് കൈനീട്ടം തന്നില്ലല്ലോ..വൃദ്ധൻ ചിരിച്ചു.ഒന്നോർത്തു നോക്കിക്കേ..ഇന്നു വെളുപ്പിനെ
എനിക്ക് തന്നില്ലേ..,വെളുപ്പിനെയോ..ഉണ്ണിക്കുട്ടൻ ചിന്തയിലേയ്ക്ക് പോയ നേരം.ഇത് ഉണ്ണിക്കുട്ടന് എന്റെ വിഷുക്കൈനീട്ടം അപ്പൂപ്പൻ സഞ്ചിയിൽ നിന്ന് ഒരു നാണയമെടുത്ത് കുടുക്കയിലിട്ട് യാത്രയായി.വൃദ്ധനെ യാത്രയാക്കി ഉണ്ണിക്കുട്ടൻ തിരികെ നടന്നു.അവൻ കുടുക്ക ചെവിയുടെ അടുത്ത് വെച്ച് കുലുക്കി.ചിൽ ചിൽ നാണയങ്ങളുടെ ശബ്ദം.

കൃഷ്ണാ ഭഗവാനേ..ഞാൻ എന്തൊക്കെയാണ് ഈ കാണുന്നത്.ആരെങ്കിലും ഇങ്ങട് വരൂ ...ദേവകിയമ്മയുടെ നിലവിളി കേട്ട് ഉണ്ണിക്കുട്ടനോടി.ഓടുന്നതിനിടയിൽ അവന്റെ കൈയിലെ മണ്കുടുക്ക താഴെ വീണ് പൊട്ടിച്ചിതറി.അതൊന്നും അവൻ സ്ത്രധിച്ചില്ലാ.അമ്മയ്ക്കസുഖം കൂടിയോ അവന്റെ ചിന്ത അതായിരുന്നു. അമ്മേ....നിലവിളിച്ചു കൊണ്ടവൻ വീട്ടിലേയ്ക്കോടിക്കയറി.പക്ഷെ അവിടെ കണ്ട കാഴ്ച്ച കണ്ണുകളെ  വിസ്മയിപ്പിക്കുന്നതായിരുന്നു. എല്ലാ പാത്രങ്ങളിലും ചോറും കറികളും,നിറയെ പലഹാരങ്ങളും.
തൊഴുകൈയോടെ നില്ക്കുന്ന അമ്മ,അമ്മയുടെ അസുഖമൊക്കെ മാറിയിരിക്കുന്നു.മോനേ..ഉണ്ണിക്കുട്ടാ..അത്  അത്  അവരുടെ കണ്ഡമിടറി.ഭഗവാനേ..കൃഷ്ണാ..ഗുരുവായൂരപ്പാ.. ഉണ്ണിക്കുട്ടൻ മുറ്റത്തേയ്ക്കിറങ്ങിയോടി അവിടെ കണ്ട കാഴ്ച്ചയും അതിശയിപ്പിക്കുന്നതായിരുന്നു.പൊട്ടിച്ചിതറിയ കുടുക്കയിൽ നിന്നും പുറത്ത് വന്നതെല്ലാം സ്വർണ്ണനാണയങ്ങൾ.അവൻ മുട്ടുകുത്തിയിരുന്നു നാണയങ്ങളിൽ തട്ടിയ സൂര്യകിരണങ്ങൾ അവന്റെ കണ്ണുകളെ ചിമ്മിച്ചു,മുഖത്ത് പൊന്നൊളി വിടർത്തി.അവനോടി കണ്ട വഴികളിലെല്ലാം പക്ഷെ അവിടെയൊന്നും ആ വൃദ്ധനെ കണ്ടില്ലാ... മനസ്സ് നിറയെ നന്മയും,കൈ നിറയെ വിഷുക്കൈനീട്ടവുമായി ഉണ്ണിക്കുട്ടൻ വീട്ടിലേയ്ക്ക് കയറി.

                                       .................................ശുഭം.....................................
By
Liju Vazhappally

*അവറാൻ ചേട്ടന്റെ ആറു പശുക്കൾ* (ചെറു കഥ )



അന്നും പതിവു പോലെ അവറാൻ ചേട്ടൻ വെളുപ്പിനെ തന്നെ പശുക്കളെയും കറന്നു പാലുമായി
തന്റെ സ്വന്തം ചായക്കടയിൽ എത്തി കട തുറന്നു.ചായക്കടയുടെ പേര് എഴുതിയ ബോർഡ്‌ എടുത്തു പുറത്തു വെച്ചു.കടയുടെ പേര് വായിച്ചാൽ ഒന്ന് ചിരിച്ചു പോകും. അപ്പച്ചന്റെ പേര് മാണിക്കുഞ്ഞു.അമ്മച്ചിയുടെ പേര് മറിയാമ. ഈ രണ്ടു പേരിന്റെയും ആദ്യത്തെ ഓരോ അക്ഷരം എടുത്തു ഒരു പേരിട്ടു.മാമ.
മാമ ചായക്കട.അതു പോലെ തന്നെ നാട്ടുകാർക്ക് പ്രയോജനമുള്ള ഒരു കാര്യം കൂടി ഈ ബോർഡിൽ എഴുതിയിട്ടുണ്ട്."അതിമധുരം പ്രമേഹ രോഗത്തിനു കാരണമാകും".ഇതുവായിച്ചിട്ട് നാട്ടുകാർ അവറാനോട് പറയും.അവറാൻ ചേട്ടോ.."പാലിൽ വെള്ളം ചേർത്താൽ ചായക്ക് രുചി കുറയും".

മരിച്ചു പോയ അപ്പച്ചന്റെയും അമ്മച്ചിയുടെയും കർത്താവായ ഈശോ മിശിഹായുടെ ഫോട്ടോയുടെ മുന്നിലും മെഴുകുതിരി കത്തിച്ചു പ്രാർഥിച്ചിട്ടാണ് അവറാൻ ഒരു ദിവസം തുടങ്ങുന്നത്.ഒരു മെഴുകുതിരി മൂന്നായിട്ടു ഒടിച്ചു അതു മൂന്നു ഫോട്ടോയുടെ മുന്നിലും കത്തിച്ചു വെയ്ക്കും.അതിനു ശേഷം ജാംബവാന്റെ കാലം പഴക്കമുള്ള റേഡിയോ എടുത്തു അരമണിക്കൂർ തട്ടിയും മുട്ടിയും തിരിച്ചും മറിച്ചും കഴിയുമ്പോൾ ആകാശ വാണി തുറക്കും.അവറാൻ ചേട്ടന്റെ റേഡിയോയിൽ നിന്നും വരുന്ന സുപ്രഭാതം കേട്ടിട്ടാണ് ആ നാട്ടിൻപുറത്തെ പല്ലു കൊഴിഞ്ഞ കിളവന്മാർ മുതൽ ചെറുപ്പക്കാർ വരെ ഉണരുന്നത്.

അവറാൻ.വയസ് നാല്പത്തിയന്ജു.കല്ല്യാണം കഴിച്ചിട്ടില്ലാ.നല്ല പ്രായത്തിൽ പെണ്ണ് കിട്ടാത്തതുകൊണ്ടോ
കല്ല്യാണം കഴിക്കാൻ മറന്നിട്ടോ അല്ലാ.ഒരു ചെലവ് ചുരുക്കൽ ഭാഗമായി കല്ല്യാണം ഒന്നു നീട്ടി വെച്ചു.പിന്നെയതങ്ങു നീണ്ടു നീണ്ടു പോയി.തലമുടി കുറച്ചു നരച്ചിട്ടുണ്ട് തോളിലൊരു പഴയതോർത്തും
നാണം മറയ്ക്കാൻ ഒരു വെള്ള ബനിയനും കരിബൻ പിടിച്ച ഒരു വെള്ളമുണ്ടും ഇതാണ് അവറാന്റെ വേഷം.
ജനിച്ച നാൾ മുതൽ ഇന്നുവരെ ചെരുപ്പ് ഉപയോഗിച്ചിട്ടില്ലാ.ഉണങ്ങിയ ശരീരപ്രകൃതം.പുതിയ തലമുറ ഇതു കണ്ടിട്ട് സിക്സ് പായ്ക്കെന്നു വിളിച്ചു കളിയാക്കാറുണ്ട്.ഇതു ചായക്കടയിൽ നിൽക്കുമ്പോൾ മാത്രമല്ലാ ഒരു വർഷത്തിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസം ഉണ്ടെങ്കിൽ ആ ദിവസമെല്ലാം അവറാന് ഈ വേഷമായിരിക്കും.

അവറാന്റെ ഈ ചിത്രം മനസ്സിൽ കാണുമ്പോൾ നിങ്ങൾ വിചാരിക്കും ആളൊരു തനി നാട്ടിൻപുറത്ത് കാരനാണെന്ന് അല്ലേ.... എന്നാൽ നിങ്ങൾക്ക് തെറ്റി.ഇതും ചെലവ് ചുരുക്കലിന്റെ ഒരു ഭാഗമാണ്.
ചുരുക്കിപ്പറഞ്ഞാൽ അവറാനൊരു അറുപിശുക്കനാണ്. പത്തു സെൻറ് സ്ഥലത്തു ഒരു കൊച്ചു വീടും രണ്ടു മൂന്ന്  തെങ്ങും അഞ്ചു പശുക്കളും നാലും കൂടിയ കവലയിൽ പലക കൊണ്ട് മറച്ച് ഓലകൊണ്ട് മേഞ്ഞ ഒരു പഴയ ചായക്കടയുമാണ് അവറാന്റെ ആകെയുള്ള സ്വത്തുക്കൾ.നാട്ടിലെ എല്ലാ വാർത്തകളും വരുന്നതും പോകുന്നതും ഈ കൊച്ചു ചായക്കടയിൽ നിന്നുമാണ്.

അവറാന്റെ ഏക വരുമാനമാർഗം അഞ്ചു പശുക്കളും ചായക്കടയുമാണ്.അവറാന്റെ പശുക്കൾ നാട്ടുകാർക്കെന്നുമൊരു കൗതുകമാണ് നല്ല തക്കിടു മുണ്ടന്മാരായ അന്ജെണ്ണം.കേരളത്തിന്‌ വെളിയിൽ നിന്ന് മാണിക്കുഞ്ഞു പണ്ടു കൊണ്ടുവന്നതാണ് ഒരു പശുവിനെ.അതിന്റെ മക്കളാണ് ഇവരൊക്കെ.അവറാൻ പശുക്കളുമായി പാടത്തേയ്ക്ക് പോകുമ്പോൾ നാട്ടുകാരു പറയും.ആനകളെയും കൊണ്ട് പാപ്പാൻ ഇറങ്ങിയെന്നു.ദിവസങ്ങൾ പിന്നെയും  കടന്നു പോയി അവറാന് ഒറ്റയ്ക്കുള്ള ജീവിതം മടുത്തു തുടങ്ങി.
അപ്പച്ചന്റെയും അമ്മച്ചിയുടെയും മരണത്തിനുശേഷം ആകെപ്പാടെയുള്ള കൂട്ട് അഞ്ചു പശുക്കളും ഒരു തലതിരിഞ്ഞ പട്ടിയുമാണ് പേര് ജാക്കി. പേരിന്റെ യാതൊരഹങ്കാരവും അവനില്ലാ.കാരണം അവറാനും അവനും ഏകദേശം ഒരേ ശരീരപ്രകൃതമാണ്.പേര് പോലെ തന്നെയാണ് ഇവന്റെ സ്വഭാവവും. നാട്ടിലുള്ള സകല പെണ്പട്ടികൾക്കും ജാക്കി വെക്കലാണ് ആശാന്റെ സ്ഥിരം പരിപാടി.

അവറാൻ വർഷത്തിലൊരു ബനിയനും മുണ്ടും തോർത്തും വാങ്ങിക്കുന്നത് ജാക്കി കാരണമാണ്.
അവറാനോടുള്ള ദേഷ്യം വർഷത്തിലൊരിക്കൽ അവനീ തുണികളോട് കാണിക്കും.എന്നിട്ട് കൊണ്ടുപോയി
ചാണക കുഴിയിലിടും.ഇതെല്ലാം കള്ളൻ കൊണ്ടു പോകുന്നു എന്നാണ് അവറാൻ ഇപ്പോഴും
വിശ്വസിച്ചിരിക്കുന്നത്.അവറാനെ കണ്ടു പട്ടിയും പട്ടിയെ കണ്ട് അവറാനും മടുത്തു.
അങ്ങനിരുന്നപ്പോഴാണ് അവറാൻ ഇങ്ങനെ ചിന്തിച്ചത്.ഒരു പെണുകെട്ടിയാലോ.നാട്ടിലുള്ള
മൂന്നാൻമാരോടെല്ലാം അവറാൻ കാര്യം പറഞ്ഞു.പെണ്ണിനല്പ്പം സൗന്ദര്യം കുറഞ്ഞാലും കുഴപ്പമില്ലാ
സ്വത്തും പണവും ഒരുപാടു വേണം.ഈ പ്രായത്തിൽ പെണ്ണു കിട്ടാൻ കുറച്ചു പാടാണ് മൂന്നാൻ പറഞ്ഞു.
കാശിന്റെ കാര്യം ഓർത്തപ്പോൾ മൂന്നാമനും ഒട്ടും പുറകോട്ടു പോയില്ലാ.
അങ്ങനെ അവറാൻ ആഗ്രഹിച്ചതുപോലെ സ്വത്തും പണവും ഉള്ള ഒരുവീട്ടിൽ നിന്നും അവറാന് പെണ്ണുകിട്ടി.
വേറെ കുഴപ്പമൊന്നുമില്ലാ പെണ്ണിന് അല്പ്പം വണ്ണക്കൂടുതൽ ഉണ്ട് പൊക്കക്കുറവുണ്ട് ഒന്നു പെറ്റതുമാണ്.മൊത്തത്തിൽ പറഞ്ഞാൽ അവറാന് ലോട്ടറിയടിച്ചു എന്ന് പറയാം.

സ്വത്തും പണവും ഒരുപാട് കിട്ടിയാലെന്താ അവറാന്റെ സ്വഭാവത്തിനും നടപ്പിനും ഒരു മാറ്റവും വന്നില്ലാ.
പതിവുപോലെ പശുക്കളെ മേയ്ക്കാൻ അവറാനിറങ്ങി.ഇത്തവണ ഭാര്യയും കൂടെ കൂടി.അവറാനും ഭാര്യയും  പശുക്കളും പാടവരംബത്തൂടെ നടക്കുന്നത് കണ്ടു നാട്ടുകാരിൽ ചിലർ ഇങ്ങനെ ചോദിച്ചു.
അവറാൻ ചേട്ടൻ പുതിയ പശുവിനെ വാങ്ങിയോ? ആ...ശരിയാണല്ലോ അഞ്ചും ഒന്നും ആറു പശു.ഹ..ഹ.. ഹ..
കൂട്ടത്തിൽ നിന്ന ഒരുത്തൻ അവറാനോട് അതൊന്നു വിളിച്ചു ചോദിക്കാനും മറന്നില്ലാ.
അവറാൻ ചേട്ടോ.. ഈ കൊച്ചു വെളുപ്പാം കാലത്ത് പശുക്കളുമായിട്ട് എങ്ങോട്ടാ...
നമ്മുടെ വറീത് മാപ്പിളയുടെ വീട് വരെ ഒന്നു തടിപ്പിക്കാൻ കൊണ്ടുപോകുവാ...പ്രായം കുറേ ആയില്ലേ..അവറാന്റെ നിഷ്ക്കളങ്കമായ മനസ്സിൽ അതല്ലാതെ വേറൊരുത്തരവും വന്നില്ലാ.


Liju Vazhappally

*ഞമ്മക്കിവിടെ പെരുത്ത്‌ സുഖാണ് സുഹറാ.. അനക്കോ...* (ചെറു കഥ)



ബശീറേ....ണീക്ക് മോനേ...പള്ളീല് ബാങ്ക് വിളിച്ചിരിക്ക്ണ്.ഉമ്മയുടെ വിളികേട്ട് ബഷീറെഴുനേന്നേറ്റ് ദേഹ ശുദ്ധി വരുത്തി നിസ്ക്കരിച്ച്‌ വീണ്ടും മൂടിപ്പുതച്ച് കിടന്നു.അ.ങാ... ഇതാ ഇപ്പോ നന്നായെ ..ബശീറേ... ഈ  വീണ്ടും കിടന്നോ..ഇതാ..ചായേന്റെ വെള്ളം.ബശീറേ...അനക്കിട്ടൊരണം തന്നാലുണ്ടല്ലോ..ആമിന അവന്റെ ചന്തിക്കിട്ട്
ഒരടി കൊടുത്തു.ഉമ്മ  ഇങ്ങളെന്താ..ഇങ്ങനെ.എനക്കൊറങ്ങി കൊതി തീർന്നില്ലാ...ബഷീറ് ചന്തി തിരുമി പുതപ്പ് മാറ്റി.അള്ളോ...പൈയിനെ കറന്ന് പാലെട്ത്ത് വെച്ചിരിക്കിണ്.ചായപ്പീടികേലും,വീടോളിലും പാലൊടുക്കണ്ടേ..
അന്റ്റെ സമയത്ത് കൊടുത്താ..പോരാ..പാല് വിറ്റ കായും,ഈ.. ജോലിക്ക് പോയി കൊണ്ടീന്ന കായും കൊണ്ടല്ലേ.. ഈ പൊര കയിഞ്ഞു കൂടണത്.അനക്കതു നല്ലോണം അറിയാലോ.. ഇന്ന് റസിയാക്ക് കോളേജില് പീസ് കൊടുക്കണ്ട ദീസല്ലേ..അന്റെ ബാപ്പാ വയ്യാണ്ടെ കിടക്കുന്നതോണ്ടാ..അല്ലെങ്കിൽ അന്നെ ഞമ്മള് ബുദ്ധി മുട്ടിക്കൂല...
 
ഓ...തൊടങ്ങി...ഇങ്ങളൊരു ബുദ്ധിമുട്ടാന്ന് ഞമ്മളെപ്പോയെങ്കിലും പറഞ്ഞിട്ടുണ്ടോ..ഉമ്മാ...ഇങ്ങക്കറിയാലോ..
ഇന്നലെ രാത്രി ഞമ്മളെപ്പൊയാ..വന്നതെന്ന്.മാട് പണിയെടുക്കും പോലെ പണിയെടുതിട്ടാ..പൊരയിലേയ്ക്കു   വരുന്നത്.ക്ഷീണം കൊണ്ട് ഉറങ്ങുന്നത് ഒരു തെറ്റാ...എന്നിട്ടവസാനൊരു വർത്താനം ബുദ്ധി മുട്ടിക്കൂലാന്ന്...
ഇതാ..ഓൾടെ പീസ്.ബഷീർ കിടക്കയിൽ നിന്നെഴുന്നേറ്റ് കുപ്പായത്തിന്റെ കീശയിൽ നിന്നും കാശെടുത്ത് കൊടുത്തു.അന്നെ വെശമിപ്പിക്കാൻ വേണ്ടി പറയുന്നതല്ലാ..റസിയക്ക് വയസ്സ് പതിനെട്ട് കയിഞ്ഞു.ഓൾടെ നിക്കാഹിന് ഒന്നും മാറ്റി വെച്ചിട്ടില്ലാ..പെണ്‍കുട്ട്യോള് പൊര നെറഞ്ഞ് നിക്കുമ്പോൾ ഓരുടെ മാതാപിതാക്കൾക്ക്          
നെഞ്ചില് തീയാ...അനക്കതു പറഞ്ഞാ..മനസിലാകില്ലാ.ഇപ്പയത്തെ കാലത്ത് ഒരു പെണ്ണിന്റെ നിക്കാഹ് നടത്തണോങ്കിൽ കായ് എത്ര വേണോന്ന് വെച്ചിട്ടാ..അന്റ്റെ കൈയില് വല്ലോം ഒണ്ടോ..

ഉമ്മാ..ഇങ്ങളറിയാതെ ഞമ്മക്ക് വേറെ സമ്പാദ്യമൊന്നുമില്ലാ..എനക്ക് കിട്ടുന്നതൊക്കെ ഈ പൊരയിലേയ്ക്ക് തന്നെയാ..കൊണ്ടീക്കണേ..ഞമ്മക്ക് വേറെ പെണ്ണുങ്ങളും പൊരയൊന്നുമില്ലാ...പിന്നെ ആകപ്പാടെയുള്ളത്‌
ഒരു ലെശം റുപ്പികയുടെ കുറിയാണ്.ഓടെ കാര്യത്തിന് വേണ്ടി കൂടിയതാണ്.അത് തവണ മുടക്കാതെ അടക്കാൻ ഞമ്മളിപ്പോ..പെടാ പാട് പെടുവാ... ഇതാ..ഇത് വെച്ചോളിൻ.നൂറ് റുപ്പിക അവൻ ഉമ്മയുടെ കൈയിൽ കൊടുത്തു.ആമിന ഇന്ന് വാങ്ങേണ്ട സാധനങ്ങളുടെ കുറിപ്പ് ബഷീറിനെ ഏല്പ്പിച്ചു.ബഷീർ കുപ്പായം  മാറ്റി.
ആമിനാ..സുലൈമാൻ നീട്ടി വിളിച്ചു.ഓ....വാപ്പ എയുന്നേറ്റിരിക്കിണ് ഞമ്മള് ചെല്ലട്ടെ.ആമിന സുലൈമാന്റെ അടുത്ത് വന്നിരുന്നു.ആമിന ബശീറ് പോയീനാ..ഇല്ലാ എന്തെയ്.ഓനെ ഒന്ന് വിളിക്ക്.ബശീറേ...അന്നെ വാപ്പ വിളിക്കിണ്.എന്തെയ് വാപ്പാ..ബഷീറ് അകത്തേയ്ക്ക് ചെന്നു.അന്നെ ഒന്ന് കാണാൻ കിട്ടുന്നില്ലല്ലോ... ഞമക്കു കൊറച്ചു കാര്യം പറയാനെക്കൊണ്ട് ഒണ്ട്.ഈ ഈടെ കുതിയിരിക്കിൻ.ബഷീർ കട്ടിലിൽ ഇരുന്നു.

ബശീറേ..അനക്ക് ഇരുപത്തിരണ്ട് വയസ്സായി.ഇജ്ജീ കുടുംബത്തിന് വേണ്ടി ഒരു പാട് കശ്ട്ടപ്പെടുന്നുണ്ട് അത് ഞമക്കു നന്നായിട്ടറിയാം.ഇനി ഈ ശരീരം വെച്ച് ഞമക്കൊന്നും ചെയ്യാൻ പറ്റൂലാ.ഞാൻ പറഞ്ഞു വരുന്നത് റസിയയുടെ നിക്കാഹ് നടത്തണം.ഞമ്മള് മൂന്നാനോട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്.കായ് എത്ര വേണ്ടി വരൂന്ന് ഞമ്മക്കറിയത്തില്ലാ...എങ്കിലും കൈയില് കൊറച്ച് കരുതി വെക്കണ്ടേ..അന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലാ..അതോണ്ട് ഈ പൊരയും സ്ഥലോം ഈട് വെച്ചിട്ട് ബാങ്കീന്ന് കൊറച്ച് കായെടുക്കാം.ഈ ഒരാണ്‍കുട്ടിയല്ലേ..ഇന്നലെങ്കിൽ നാളെ അനക്കൊരു പെണ്ണിനെ കിട്ടും.പടച്ചോൻ സഹായിച്ചാൽ പൊരയും സ്ഥലോം തിരിച്ചു പിടിക്കാം.എന്നാല്..ഓൾടെ കാര്യം അങ്ങനല്ലാ...പ്രായമായ പെണ്ണുങ്ങളും ദീസം കൊറേ ആയ ബിരിയാണിയും ഏതാണ്ടൊരുപോലെയാ..ആരും നോക്കില്ലാ..ആരും കഴിക്കില്ലാ... ഞമ്മള് നോക്കിയിട്ട് ഇതല്ലാതെ വേറെ ബയിയില്ല മോനേ....ന്തേയ്‌..ഈ ഒന്നും മിണ്ടാത്തെ.ബഷീർ കട്ടിലിൽ നിന്നെഴുന്നേറ്റ് പതിയെ വാതിലിനരികിലേയ്ക്ക് നടന്നു.വാതിലിന്റെ മറവിൽ ഒളിച്ചു നിന്ന് റസിയ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
ഇക്കയെ കണ്ട് അവൾ തലകുനിച്ച് നിന്നു.ബഷീർചിരിച്ചു കൊണ്ട് ഓളുടെ മുഖമുയർത്തി.തട്ടം കൊണ്ട് മുടി മറച്ചു.അവൾ ചുണ്ടിൽ ചിരിയുമായി അകത്തേയ്ക്കു കയറി.എല്ലാം വാപ്പയുടെ ഇശ്ട്ടം.ഓൾടെ ചിരിയും കളിയും എന്നും മായാതെ നിക്കണം എനക്കതേ..പറയാനൊള്ളൂ... അവൻ തിരിഞ്ഞ് വാപ്പയെ നോക്കിപ്പറഞ്ഞു.
               
റസിയയുടെ നിക്കാഹ് നല്ല രീതിയിൽ നടന്നു.ഓൾക്ക് പടിപ്പുള്ളതുകൊണ്ട് ഒരു ജോലിക്കാരൻ പയ്യനെ തന്നെ കിട്ടി.പൊന്നും പണ്ടോം കുറച്ച് കൂടുതല് കൊടുക്കേണ്ടി വന്നു.സാരോല്ലാ ഓള് ന്റെ പെങ്ങളല്ലേ...പടച്ചോനേ..
കത്തോളനേ..നല്ല ക്ഷീണം കാരണം അവൻ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി.പക്ഷെ പിറ്റേ ദിവസം മുതൽ അവന്
ഉറക്കമില്ലാത്ത രാത്രികളായിരുന്നു.ബാങ്കിലടയ്ക്കാനുള്ള കാശ്,വാപ്പയുടെ മരുന്നിനുള്ള കാശ്,പൊരയിലെ ചിലവിനുള്ള കാശ്,നാട്ടുകാരോട് വാങ്ങിയ കാശ് ഇതൊക്കെ അവനല്ലാതെ വേറെ ആരാണ് ചെയ്യാനുള്ളത്. അങ്ങനെ ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്നു പോയി.പല പല  ജോലി ചെയ്തു നടക്കുന്നതിനിടയിൽ പട്ടണത്തിലെവിടെയോ..വെച്ച് ഒരാളെ പരിചയപ്പെട്ടു.അയാൾ അവന് ഗൾഫിലൊരു ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞു.ഭക്ഷണവും താമസവും കമ്പനി തരും അതുകൂടാതെ മുപ്പതിനായിരം റുപ്പിക ശമ്പളം.  
പ്രതിഫലമായി അയാൾ അമ്പതിനായിരം റുപ്പിക വേണമെന്നും പറഞ്ഞു.

അവൻ പൊരയിലെത്തി.വാപ്പയോടും ഉമ്മയോടും കാര്യം പറഞ്ഞു. ബശീറേ..അന്നെ ഞമ്മള് നിരുല്സാഹപ്പെടുത്തുന്നില്ലാ..എല്ലാം നല്ലതിനായിരിക്കാം.പശെ അമ്പയിനായിരം റുപ്പിക ഈ  ഏടുന്നുണ്ടാക്കും.
ഞമ്മളാലോയിച്ചിട്ട് ഒരു വയിയേ ഒള്ളൂ..അന്റെ നിക്കാഹ് നടത്താം.കിട്ടുന്ന പൊന്നും പണ്ടോം വിക്കോ പണയം
വെക്കോ ചെയ്തു കാര്യം നടത്താം.ഈ പോയിക്കയിഞ്ഞാൽ അന്റെ ഉമായ്ക്കു  മുണ്ടാനും പറയാനും,പിന്നെ  സഹായത്തിനും ഒരാളായല്ലോ...ന്തേയ്‌.അത് വാപ്പാ എനക്ക് ഇരുപത്തിരണ്ടു വയസ്സല്ലേ..ആയുള്ളൂ..ഇജു് അത്
കാര്യാക്കണ്ടാ ഞമ്മള് ഇരുപതാമത്തെ വയസ്സിലാണ് അന്റെ ഉമ്മയെ നിക്കാഹ് ചെയ്തത്.ഈ ആ മൂന്നാനോട്
ഇങ്ങട് വരാൻ പറ.ഞമ്മള് കാര്യങ്ങള് സംസാരിക്കാം.ബഷീറിന് കിടന്നിട്ട് ഉറക്കം വന്നില്ലാ..ഗൾഫിലാണ് ജോലി എന്ന് പറയുന്നത് തന്നെ ഒരു മുന്തിയ  കാര്യമാണ്.പിന്നെ പോയാല് ഒരു വർശം കൊണ്ട് കടങ്ങളെല്ലാം തീർക്കാം..പൊരയും സ്ഥലോം തിരിച്ചെടുക്കാം...പൊര പൊളിച്ചു പുയ്യതൊരണ്ണം പണിയാം...അങ്ങനെ നല്ല നല്ല കിനാവ്‌ കണ്ട് കണ്ട് അവനുറങ്ങി.

ബഷീറിന്റെ നിക്കാഹ് കഴിഞ്ഞ് ഇന്നേയ്ക്ക് ഇരുപതു ദിവസമായി.ബഷീറ് ഗൾഫിലേയ്ക്ക് പോകുന്ന ദിവസവും ഇന്ന് തന്നെ.എന്റെ സുഹറ ഈ ഒന്ന് കരയാണ്ടിരിക്ക്‌.അന്റെ കരച്ചില് കണ്ടോണ്ടു ഞമ്മളെങ്ങനെ
മനസമാനമായി ഗൾഫിലേയ്ക്ക് പോകും.ഇക്കാ ഇങ്ങള് പോയാല് ആടുള്ള പെണ്ണുങ്ങളുടെ മൊഞ്ചു കണ്ടു ഞമ്മളെ മറക്കും.ഞമ്മളേയും കൂടി കൊണ്ട് പോ..ഇങ്ങളെയോർത്ത്‌ ഞമ്മക്ക് പിരാന്ത് പിടിക്കും.ഞമ്മളേയും കൂടി കൊണ്ട് പോ..സുഹറ ബഷീറിനെ കെട്ടിപ്പിടിച്ച് കരച്ചിലോടു കരച്ചിൽ.ഇല്ല മുത്തേ..അന്നെ ഞമ്മളൊ രിക്കലും മറക്കൂലാ..അന്നെ മാത്രോല ഈ പൊരയിലുള്ളോരെയും ഈ നാടും നാട്ടിലുള്ളോരെയും  മറക്കില്ലാ..പടച്ചോനാണെ സത്യം.വാപ്പയോടും ഉമ്മയോടും, കൂട്ടുകാരോടും നാട്ടുകാരോടും, സുഹറയോടും യാത്ര പറഞ്ഞ് കൈയിലൊരു ബാഗും, ഖൽബു നിറയെ സ്വപ്നങ്ങളും,തലയിലെടുത്താലും പൊങ്ങാത്തത്ര  കടങ്ങളും,പ്രാരാബ്ദങ്ങളുമായി ബഷീർ ഗൾഫിലേയ്ക്ക് യാത്രയായി.

മാസങ്ങൾ കടന്നു പോയി.ബഷീർ എല്ലാ മാസവും പൊരയിലേയ്ക്കു കാശയിക്കും, എല്ലാ വെള്ളിയാഴ്ച്ചയും പൊരയിലേയ്ക്ക് വിളിക്കും.ഇക്കാ.. ഇങ്ങക്ക് സുഖാണോ..ഞമ്മക്കിവിടെ പെരുത്ത്‌ സുഖാണ് അനക്കോ... പിന്നെ ഗൾഫു വിശേഷങ്ങൾ പറയും.അത് കേൾക്കുമ്പോൾ സുഹറയ്ക്ക്‌ കൊതിയും കുശുമ്പും അസൂയയും ഒക്കെവരും.ഓ...ഇക്കാ..ഇങ്ങളവിടെ സുഖിക്കുവാണില്ലേ.. സുഖിച്ചോ.. സുഖിച്ചോ..ഞമ്മളിവിടെ നീറി നീറി കയിഞ്ഞോളാം.ഇങ്ങള് ഞമ്മളെ ഓർക്കാറുണ്ടോ? ഇങ്ങക്കിപ്പോ..ഞമ്മളോട് പയേതു പോലൊരു സ്നേഹോല്ലാ.    ഇണക്കങ്ങളും പിണക്കങ്ങളും പരാതികളും പരിഭവങ്ങളും പറഞ്ഞ് പറഞ്ഞ്  വർഷം രണ്ട് കഴിഞ്ഞു.
ഇതിനിടയിൽ റസിയ നിറവയറുമായി പൊരയിലെത്തി.ഇപ്പോൾ അവൾ ഗൾഫുക്കാരന്റെ പെങ്ങളും കൂടിയാണ്.ചടങ്ങുകൾ ഒട്ടും കുറയ്ക്കാൻ പാടില്ലാ..ചിലതൊക്കെ അവളും ഭർത്താവും ചോദിച്ചും വാങ്ങിച്ചു.ഇല്ലാത്ത സ്നേഹം കാണിച്ച് ബന്ധുക്കളും വന്ന് തുടങ്ങി.സുഹറയിലും കണ്ടു കുറച്ച് ആർഭാടങ്ങൾ  ഗൾഫുക്കാരന്റെ ബീവിയല്ലേ.. അല്പ്പം അഹങ്കാരമൊക്കെയാവാം...ടിവി,ഫ്രിഡ്ജ്‌,വാഷിംഗ് മെഷിൻ അങ്ങനെ
പലതും വാങ്ങിക്കൂട്ടി.ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും മൊത്തത്തിലൊരു മാറ്റം.  

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു വർണ്ണാഭമായ ഗൾഫ് തെരുവുകൾ.പതിവിലും കൂടുതൽ തിരക്കേറിയ ദിവസം.കണ്ടാലും കണ്ടാലും കൊതിതീരാത്ത കാഴ്ച്ചകൾ.ചീറിപ്പായുന്ന വാഹനങ്ങൾ പെട്ടന്നാണ് അത് സംഭവിച്ചത്.ഒരു കാർ ബ്രയ്ക്കിട്ട വലിയ ശബ്ദം.ആരോ സിഗ്നൽ തെറ്റിച്ച് റോഡ്‌ ക്രോസ് ചെയ്തതാണ്.വഴിയാത്ര ക്കാർ ഓടികൂടി.കാറിനകത്തിരുന്ന ആൾ ചീത്ത വിളിച്ച് കൊണ്ട് നിർത്താതെ വണ്ടിയോടിച്ച് പോയി.തൊട്ടു പുറകെ വന്ന കാർ നിർത്തി അതിൽ നിന്ന് മൂന്നാല്‌ ചെറുപ്പക്കാർ പുറത്തിറങ്ങി.അവർ ആൾക്കൂട്ടത്തി നിടയിലേയ്ക്ക് ഓടിയെത്തി.ഭാഗ്യം കാര്യമായിട്ട് പരിക്കൊന്നും പറ്റിയിട്ടില്ലാ.കൈയിലിരുന്ന കവർ തെറിച്ച്  പോയി അയാൾ അത് തിരയുകയാണ്.കാലിൽ കിടന്ന റബ്ബർ ചെരുപ്പിന്റെ ഒരു വള്ളി പൊട്ടിയിട്ടുണ്ട്.ഒരു ചെരുപ്പ് കാലിലും മറ്റേ ചെരുപ്പ് കൈയിലുമായി അയാൾ മുന്നോട്ടു നടന്നു.കവർ കുറച്ചപ്പുറത്തായി കിടപ്പുണ്ട്.
അതിലുള്ളതെല്ലാം റോഡിൽ ചിതറിക്കിടക്കുന്നു.അയാളുടെ മുഖം വാടി.മുൻപേ..ഓടിച്ചു പോയ കാറിന്റെ ടയർ കവറിലുള്ളതെല്ലാം ചതച്ചരച്ചിരിക്കുന്നു.പരിപ്പ് കറി ആണന്ന് തോന്നുന്നു പുറത്തേയ്ക്കൊഴുകി കിടക്കുന്നത് കാണാം.കവറിനുള്ളിൽ കൈയിട്ട് കുബൂസ് പുറത്തെടുത്ത് ആരെയും നോക്കാതെ ആരോടും പരാതിപ്പെടാതെ അയാൾ മുന്നോട്ടു നടന്നു.അത് ഇന്ന്  രാത്രിയിൽ കഴിക്കാനുള്ള  അയാളുടെ ഭക്ഷണമായിരുന്നു.
ആൾക്കൂട്ടം പലതും പറഞ്ഞ് തിരിച്ചു പോയി.പുറകെ വന്ന കാർ അയാളുടെ അടുത്ത് നിർത്തി.ഡോർ തുറന്ന്
രണ്ടു ചെറുപ്പകാർ പുറത്തിറങ്ങി. വരൂ..ഹോസ്പിറ്റലിൽ പോകാം.അയാൾ പകച്ചു നിന്നു.പേടിക്കണ്ടാ..വരൂ..
അവർ അയാളെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി.പരിക്കുകൾ ഡ്രസ്സ്‌ ചെയ്ത് മരുന്ന് വാങ്ങി.  

ഒരു ചെറിയ വീടിന്റെ പോർച്ചിൽ ആ കാർ ചവിട്ടി നിർത്തി.ഇടയ്ക്കിടയ്ക്ക് അയാളുടെ മൊബൈൽ ഫോണ്‍
ശബ്ദിക്കുന്നുണ്ടായിരുന്നു.അവർ വീടിനുള്ളിൽ കയറി ലൈറ്റിട്ടു.അത്യാവശ്യം എല്ലാ സൗകര്യവും ഉള്ള ഒരു നല്ല വീട്.അവർ ഡോറടച്ചു.അയാളെ അകത്തെ മുറിയിലിരുത്തി.നന്നായി ക്ഷീണിച്ച ശരീരം,കറുത്ത് കരിവാളിച്ച മുഖം,ധീശയും മുടിയും നീണ്ട് വളർന്നിരിക്കുന്നു.ഷർട്ടും പാൻറും വേഷം.കുപ്പായത്തിൽ അവിടവിടെ ചെറുതായി അഴുക്ക് പറ്റി പിടിച്ചിട്ടുണ്ട്.ആകപ്പാടൊരു വെപ്രാളവും പരവേശവും എന്തൊക്കെയോ.. പ്രശ്നങ്ങൾ അയാളെ അലട്ടുന്നതായി മനസിലാക്കാം.അവർ അയാൾക്ക് കുടിക്കാൻ വെള്ളം കൊടുത്തു.
എന്താണ് നിങ്ങളുടെ പേര്? നാട്ടിലെവിടെയാണ്? ഇവിടെന്താണ് ജോലി ? പലരും മാറി മാറി ചോദിച്ചു.അയാൾ
ഒരക്ഷരം പോലും മിണ്ടാതിരുന്നു.

ഒരാൾ പുറത്തു പോയി വാങ്ങിയ കവറുകളിൽ ഒരണ്ണത്തിൽ നിന്ന് ബിയർ ബോട്ടിലുകളെടുത്തു.വേറൊരാൾ റോസ്റ്റ് ചെയ്ത ക്യാഷിനട്ടും,മിക്സ്‌ച്ചറും രണ്ടു പ്ലേറ്റിൽ എടുത്തു വെച്ചു.ആകപ്പാടെ കിട്ടുന്നൊരു വെള്ളിയാഴ്ച്ചയാണ് അത് എന്ജോയ്‌ ചെയ്യാനാണ് അവരുടെ പരിപാടി.കഴിക്കാനായി വലിയ ഒരു തട്ടത്തിൽ
മട്ടൻ ബിരിയാണി കൊണ്ട് വെച്ചു.അവർ അതിഥിയെ ആഹാരം കഴിക്കാൻ ക്ഷണിച്ചു.അവരൊരുമിച്ച്‌. ചുറ്റിനുമിരുന്നു.ഞങ്ങള് വിചാരിച്ച് നിങ്ങളെ കാറിടിച്ചെന്ന്.ഇവിടെ വണ്ടി തട്ടിയാൽ പിന്നെ കുഴിയിലേയ്ക്ക് വെയ്ക്കാനേ പറ്റൂ...അത്രയ്ക്കും സ്പീഡിലാണ് പോക്കും വരവും.നിങ്ങള് കഴിക്കുമോ?കൂട്ടത്തിലിരുന്ന ഒരാൾ
ബിയർ ബോട്ടിൽ എടുത്ത് കാണിച്ച് കൊണ്ട് ചോദിച്ചു.അയാൾ അവരെ ഒന്ന് നോക്കുക മാത്രം ചെയ്തു.ആളുടെ മനസ്സ് ഇവിടൊന്നുമല്ലന്നു തോന്നുന്നു.എന്റെ പേര് ശ്യാം,റഷീദ്,ജോമോൻ,അബു.അവർ സ്വയം പരിചയപ്പെടുത്തി.

ഹലോ..മാഷേ...ഞങ്ങള് പറയുന്നത് വല്ലതും നിങ്ങള് കേൾക്കുന്നുണ്ടോ..വന്നപ്പോൾ മുതൽ ചോദിക്കണമെന്ന് വിചാരിച്ചതാ..എന്താണ് നിങ്ങളുടെ പ്രോബ്ലം.എന്തൊക്കെയോ..പ്രശ്നങ്ങൾ നിങ്ങളെ വല്ലാതെയലട്ടുന്നുണ്ട്.
എന്താണെങ്കിലും പറയൂ...പരിഹാരമുണ്ടാക്കാം.അയാൾ അതൊന്നും കേട്ടതായി ഭാവിച്ചില്ലാ.തൊട്ടുമുന്നിലിരുന്ന ഒരു ബിയർ ബോട്ടിലെടുത്ത് അതിന്റെ ചുറ്റും കണ്ണോടിച്ച് നോക്കി.ഇതിനെത്ര കായാണ്.ഹേയ് അതൊരു പ്രശ്നമേയല്ലാ.നിങ്ങളാവശ്യത്തിന് കഴിച്ചോ..എനക്കിത് കയിക്കാനല്ലാ..പിന്നെ ചന്തി കഴുകാനോ..കൂട്ടത്തിൽ ബിയറ് കുടിച്ചല്പ്പം കിക്കായ ഒരാൾ ഒരു കമെന്റിട്ടു.ഹഹഹഹ സദസ്സിലൊരു കൂട്ടച്ചിരി ഉയർന്നു.അതിന് പത്ത് ദിർഹം.ശ്യാം മറുപടി പറഞ്ഞു.അയാൾ കുപ്പി താഴെ വെച്ചു.ഇത് കുടിച്ചാൽ ഇങ്ങക്കെന്താ..തോന്നുക.അത് കുടിച്ചു നോക്കിയാലല്ലേ..അറിയത്തൊള്ളൂ..എന്റെ കോയാ..ഇങ്ങളെവിടുത്തുകാരാനാണ്.ഇതാ വായ്‌ തുറക്ക്
കുടി ഹയ് കുറച്ച് കുടിക്ക് കോയാ..അയാൾ വേണ്ടാന്ന് പറഞ്ഞ് അത് തട്ടിത്തട്ടി മാറ്റി.ഇത് കുടിച്ചാൽ ചെറിയൊരു സുഖം കിട്ടും അത് കുടിച്ചാലേ..അറിയൂ...ഒരു കവിൾ കുടിച്ചിറക്കി വേറൊരാൾ പറഞ്ഞു.    
             
ഇങ്ങക്ക് അല്പ്പ നേരമേ..ഇയിന്റെ സുഖോം അറിയൂ... ഞമ്മള്  പന്ത്രണ്ടു വയസ്സുള്ളപ്പോ..തൊട്ട് ഇയിന്റെ സുഖോം അറിയുന്നതാ.അളിയാ..കോയ ആള് കൊള്ളാലോ..നിർത്തിനടാ..ഹിമാറെ.ആരാണ്ടാ..അന്റെ കോയാ..
ആരാന്നു ഞമ്മള് കോയയല്ലാ..ബശീർ.വേലിക്കകത്ത് വീട്ടിൽ സുലൈമാന്റെയും ആമിനയുടെയും മൂത്ത മകൻ ബശീർ...  ബഷീറിന്റെ ശബ്ദം ആ നാലു ചുവരുകൾക്കുള്ളിൽ ഇടിനാദം പോലെ ഉയർന്നു.അയാളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഭയവും മാറി മാറി വന്നു.ചുറ്റിനുമിരുന്നവർ പിന്നോട്ട് മാറി.ബഷീർ ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് ജനലിനടുത്തെത്തി.അവന്റെ ഹൃദയമിടിപ്പ്‌ കൂടിയിട്ടുണ്ട്.ഉള്ളിൽ ആരോടൊക്കെയോ...ദേഷ്യം   ജനൽ കമ്പിയിൽ കൈകൾ മുറുകി.ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്.പക്ഷെ എല്ലാം കടിച്ചമർത്തി.ശ്യാം ബഷീറിന്റെ അടുത്തേയ്ക്ക് ചെന്ന് തോളത്ത് കൈ വെച്ചു.ബഷീർ അവനെ നോക്കി.നിങ്ങളുടെ കണ്ണുകളിൽ നിന്ന് എനിക്ക് വായിച്ചെടുക്കാം ഉള്ളിൽ ഒരു തീ ആളിക്കത്തുന്നുണ്ട്.ഒരു വഴിപോക്കനായിട്ടല്ലാ..ഒരു നല്ല സുഹൃത്തെന്ന നിലയിൽ ഞാൻ വീണ്ടും ചോദിക്കുവാണ് പറയൂ..എന്താണ് നിങ്ങളുടെ പ്രശ്നം.പറഞ്ഞ് തീർന്നതും മനസ്സിൽ അടക്കിപ്പിടിച്ച സങ്കടം ഒരു   പേമാരി പോലെ പുറത്തേയ്ക്ക് വന്നു.ബഷീർ ശ്യാമിനെ കെട്ടിപ്പിടിച്ച് ഉറക്കെ.ഉറക്കെക്കരഞ്ഞു.

ഞമ്മക്ക് ഇങ്ങടെ ഫോണൊന്ന് തരുമോ..ന്റെ ഫോണിൽ കായില്ലാ.ഇന്ന് വെള്ളിയാഴ്ച്ചയല്ലേ..പൊരയിലേയ്ക്ക്
വിളിക്കേണ്ട സമയം കയിഞ്ഞു.ഓര് വെശമിക്കും.ശ്യാം ഫോണിൽ പാസ് വേട് ടൈപ്പ് ചെയ്ത് ബഷീറിന് കൊടുത്തു. ഹലോ....ഇക്കാ..ഇങ്ങളെന്താ..വിളിക്കാൻ വൈകിയെ.ഞമ്മള് പറഞ്ഞ സായനങ്ങളൊക്കെ വാങ്ങിയോ..ഒന്നും വാങ്ങാൻ മറക്കരുതേ..ബാക്കി സായനങ്ങളൊക്കെ ഈടെ വന്നിട്ട് വാങ്ങാം.ഇങ്ങള് കയിച്ചീനാ.. ശോയിക്കണ്ട കാര്യമില്ലല്ലോ അല്ലേ..ഇങ്ങക്കെന്നും ബിരിയാണിയും നെയ്ച്ചോറുമല്ലേ..ഞമ്മളെക്കൂടി  കൊണ്ടു പോ ..ഇക്കാ..ആടെല്ലാം കാണാനും കേക്കാനും ഞമക്കും പൂതിയായിട്ടു പാടില്ലാ..ഇക്കാ ഞമ്മള് ഉമ്മാന്റെടുത്ത് ഫോണ്‍ കൊടുക്കാം.മോനേ.. ബശീറേ..അനക്ക് സുഖോല്ലേ..ഈ എന്നാ..വരുന്നത്.
അനക്കിസ്ട്ടാള്ളതൊക്കെ ഞമ്മള് കരുതി വെച്ചിട്ടുണ്ട്.ഈ എന്താ ഒന്നും മുണ്ടാത്തെ അനക്ക് സുഖോല്ലേ...
ബഷീറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എനക്ക്.എനക്ക് സുഖാണുമ്മാ...ഞമ്മള് പിന്നെ വിളിക്കാം.അവൻ ഫോണ്‍ കട്ട് ചെയ്തു.

ബഷീർ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി.സുഖിക്കാനും,സുഖങ്ങൾ തേടിയുമുള്ള യാത്ര.ഒരു നിമിഷത്തെ അശ്രദ്ധ മതി.ഒരു കുടുംബം നഷ്ട്ടപ്പെടാൻ.ബഷീർ ദൂരേയ്ക്ക് നോക്കി നിന്ന് കണ്ണുകൾ തുടച്ചു.ലോറി ഡൈവറായിരുന്നു ഞമ്മടെ വാപ്പ.ഒരു പെരുന്നാളിന്റെ തലേദീസമാണ്,ഇങ്ങള് നേരത്തെ പറഞ്ഞില്ലേ..ഇത് കുടിച്ചാൽ അല്പ്പം സുഖം കിട്ടൂന്ന്.ഞമ്മടെ വാപ്പയ്ക്ക്‌ കൂട്ടുകാര് കുറച്ച് സുഖം കൊടുത്തു.അത് കയിച്ചോണ്ട് വാപ്പ വണ്ടിയോടിച്ച് പൊരയിലേയ്ക്ക് പോയി.പശെ വാപ്പ പുരയിലെത്തിയില്ലാ.ആശൂത്രി വരാന്തയിൽ ആരോരുമില്ലാതെ ഒറ്റയ്ക്ക്.അതിനു ശേശം ഞമ്മട വാപ്പ എയുന്നേറ്റിട്ടേയില്ലാ..അന്ന് ഞമ്മക്ക് പന്ത്രണ്ട് വയസ്സ്. അന്ന് തുടങ്ങിയതാണ്‌ ഈ ഓട്ടം.ചെയ്യാത്ത ജോലികളില്ലാ കരയാത്ത ദീസങ്ങളില്ലാ..ഉറങ്ങാത്ത രാത്രികളില്ലാ....

ആരും മോഹിക്കുന്ന ജോലിയും ശമ്പളവും കിട്ടുമെന്ന് കരുതി ഒരു പാട് പ്രതീഷകള്മായാണ് ഞമ്മള് ഗൾഫിലെത്തിയത്‌.പശെ ഈടെ ഞമ്മളെ കാത്തിരുന്ന ജോലി അതൊന്നുമല്ലായിരുന്നു.ഒരറബിയുടെ വീട്ടിലെ വാല്ല്യക്കാരൻ,തോട്ടം,സൂക്ഷിപ്പുകാരൻ,കന്ന്കാലികളെ നോക്കുന്ന ജോലി അങ്ങനെ ഇന്ന ജോലിയെന്നില്ലാ..എന്ത് പറഞ്ഞാലും ശെയ്യണം.വെളുപ്പിനെ അഞ്ചു മണിമുതൽ രാത്രി പത്ത് മണിവരെ നായെ പോലെ പണിയെടുക്കണം.പണിയെടുത്താൽ കിട്ടുന്ന കായ് പൊരയിലോട്ടയച്ച് കയിഞ്ഞാൽ പിന്നെ ഒന്നിനും തികയൂലാ.ഇശ്ട്ടമുള്ളത് വാങ്ങാൻ കായെടുക്കുമ്പോൾ പൊരേലുള്ളോരുടെ മൊഖം മനസില്തെളിയും.ഈ കശ്ട്ടപ്പാടൊന്നും ഞമ്മളൊരിക്ക പോലും പൊരയിലേയ്ക്കു വിളിച്ച് പറഞ്ഞിട്ടില്ലാ..ഞമ്മടെ കശ്ട്ടപ്പാട് ഓരെ അറിയിക്കണ്ടാന്ന് കരുതി.ഓരെങ്കിലും സുഖായിട്ട് ജീവിക്കട്ടേ..ഓരുടെ സുഖാണ് ഞമ്മടെ സന്തോശം.

ഞമ്മളെ ചതിച്ചതാണ്.ഒരു റോയ്.ഞമ്മളനോശിച്ചു.നാട്ടിലോൻ റോയ് ആണ്.ഈടെ വന്ന് മതം മാറി  നാസറായി.എന്നിട്ട് ഒരറബിച്ചിയെ നിക്കാഹ് ചെയ്ത് സുഖായി ജീവിക്കുന്നു.നല്ല കായ് വാങ്ങി മോഹിപ്പിച്ച് ഒരു പാട് പേരെ ഓൻ ഗൾഫിലേയ്ക്ക് നാട് കടത്തിയിട്ടുണ്ട്‌.ഞങ്ങടെ അഗ്രിമെന്റിൽ ജോലിയുടെ കാലാവധി എയുതി ചേർത്തിട്ടില്ലാ.അറബിയ്ക്ക് തോന്നുബോഴേ..വിടത്തൊള്ളൂന്ന്.രണ്ടു വർശം കയിഞ്ഞു ഞമ്മളിവിടെ വന്നിട്ട്.
വാപ്പായ്ക്ക് തീരെ വയ്യാതായിരിക്കുന്നു.മയ്യത്താകുന്നതിന് മുൻപ് ഞമക്കൊന്നു കാണാൻ പറ്റുമോ...ഞമ്മടെ ഉമ്മാനെ ഒന്ന് കാണാൻ പറ്റുമോ? ഞമ്മള് ചെല്ലുമെന്ന് കരുതി അവര് കാത്തിരിക്കാ..പടച്ചോനേ....ഞമ്മളെന്ത്
തെറ്റാണ് ചെയ്തത് ഇങ്ങനെ ശിശിക്കാൻ..ഒരു നോട്ടം കൊണ്ടോ,ഒരു വാക്ക് കൊണ്ടോ ഞമ്മളാരെയും
ദ്രോഹിച്ചട്ടില്ലാ..നിന്റെ പുണ്യപുസ്തകത്തിലെ ഒരു നിയമങ്ങളും ഞമ്മള് തെറ്റിച്ചട്ടില്ലാ.പിന്നെന്തിനാണ്.
അവന്റെ നാവ് നിലച്ചു.ചുണ്ട് വിതുംബി..നെഞ്ച് പൊട്ടി കരഞ്ഞ് മുട്ടുകുത്തി താഴെയിരുന്നു.

ശ്യാം കുറച്ച് നേരത്തേയ്ക്ക് പുറത്ത് പോയി ഫോണിൽ സംസാരിച്ച്  തിരിച്ച് വന്നു.മറ്റു മൂന്നു പേരും
ബഷീറിന്റെ അടുത്തേയ്ക്ക് വന്നു.ബഷീറേ..നിന്റെ  കഷ്ട്ടപ്പാടും ബുദ്ധിമുട്ടും വെച്ച് നോക്കുമ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ വളരെ നിസ്സാരമാണ്.എല്ലാവരും ഈ നാട്ടിലേയ്ക്ക് വരുന്നത് മൂന്ന് കാര്യങ്ങൾക്കാണ്.ഒന്ന് സുഖങ്ങൾ തേടി രണ്ട് സുഖിച്ച് ജീവിക്കാൻ മൂന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മരിക്കാൻ.ഇവർക്കെല്ലാം ഒരേ ഒരു പേരാണ് പ്രവാസി.ഈ പ്രവാസി എന്ന വാക്ക് പൂർണ്ണമാകുന്നത് എപ്പോഴാണെന്നറിയാമോ.ജീവിതത്തിന്റെ നല്ലൊരു പങ്കും വീടിനും വീട്ടുകാർക്കും വേണ്ടി ഈ മരുഭൂമിയിൽ കിടന്ന് കഷ്ട്ടപ്പെട്ട് തിരിച്ചു ചെല്ലുമ്പോൾ. അന്ന് ഉറ്റവരും ഉടയവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.നിങ്ങളെന്താ മനുഷ്യാ..ഇത്രയും നാളും അവിടെ പോയി കിടന്നുണ്ടാക്കിയത്? ആ ഒരു ചോദ്യമാണ് ജനിച്ചനാട്ടിലും വളർന്ന വീട്ടിലും നമ്മൾ ആരുമല്ലാതാകുന്നത്.
നീ വിഷമിക്കേണ്ടാ..നിന്റെ കാര്യം എന്റെ അർബാബ്(മുതലാളി)മായി സംസാരിച്ചു.അദേഹം നല്ല മനുഷനാണ്.    
ഈ വരുന്ന പെരുന്നാളിന് നിനക്ക് നിന്റെ കുടുംബത്തോടൊപ്പം ഇരിക്കാമെന്ന് അദേഹം വാക്ക് തന്നു.അത് കൂടാതെ വേറൊരു ജോലി ശരിയാക്കിതരാമെന്നും പറഞ്ഞു.ഇവിടുത്തെ ഭരണാധികാരികളുമായി അദേഹത്തിന് നല്ല ബന്ധമുണ്ട്.നീ ധൈര്യമായിട്ടിരിക്ക്.നാളെ രാവിലെ തന്നെ പാസ്പോട്ടും,നിനക്ക് നഷ്ട്ടപ്പെട്ട ക്യാഷും തിരിച്ചു കിട്ടും.എന്താ..സന്തോഷമായില്ലേ.. ഇനി നമുക്ക് ആഹാരം കഴിച്ചാലോ..
       
ബഷീർ ശ്യാമിനെ തൊഴുത് രണ്ട് കൈകളിലും മുറുകെ പിടിച്ചു.സത്യാണോ ഇങ്ങള് പറയുന്നത്.ഞമ്മക്കിത് ബിശ്വസിക്കാമോ.. അള്ളാ..പടച്ചോൻ കാത്തു.ഇങ്ങളാണ് ഞമ്മടെ പടച്ചോൻ.ഇങ്ങളെ ഞമ്മള് ഒരിക്കലും മറക്കൂലാ..ബഷീർ കണ്ണുകൾ തുടച്ചു.ഒരു പുനർ ജന്മം കിട്ടിയത് പോലെ അവന് തോന്നി.ഇങ്ങടെ ഫോണ്‍ ഒരു വട്ടം കൂടി തരുമോ..ഞമ്മടെ പൊരയിലേയ്ക്കൊന്ന് വിളിക്കാനാ..ഹലോ..അസ്ലാമു അലൈക്കും.വാ അലൈക്കും സലാം.. ഉമ്മയാണാ..ആ മോനേ..ഉമ്മാ ഞമ്മള് പെരുന്നാളിന് മുൻപ് നാട്ടിലെത്തും.ഇന്ഷാ അള്ളാ..ആണാ..
പടച്ചോനേ...പെരുന്നാളിങ്ങെത്തിയല്ലൊ. ദാ..സുഹറയ്ക്ക്‌ കൊടുക്കാം.ഇക്കാ ഇങ്ങള് പെരുനാളിനു മുമ്പെത്തും
ഇങ്ങള് വരുമ്പോ..കൊറച്ച് കുംങ്കുമ പൂവും ഒലിവ് എണ്ണയും കൂടി  കൊണ്ടോരേ.. .ഞമുക്കാവസ്യമുണ്ട്. ഇങ്ങള് കയിച്ചീനാ..ഈടെ നെയ്ച്ചോറും കോയിക്കറിയുമാ...ആടെയോ.. ഞമ്മള് ബിരിയാണി കയിക്കുവാ..ഓ.. ഇങ്ങള് ബിരിയാണി കയിച്ചു കയിച്ചു തടി കൂട്ടണ്ടട്ടോ....ഞമ്മക്ക് പറ്റൂലാ...

പിന്നെ ഇങ്ങക്ക് സുഖോല്ലേ..ഇക്കാ..  ഞമ്മക്കിവിടെ പെരുത്ത്‌ സുഖാണ് സുഹറാ... അനക്കോ......

അത് പറയുമ്പോഴും അവന്റെ കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു.ഇതു പോലെ ഒരുപാട് ബഷീറുമാർ  ഈ നാട്ടിലുണ്ട് പലപേരിൽ,പല മതങ്ങളിൽ,പല ദൈവങ്ങളെയും കൂടെ കൂട്ടി.ഈ യാത്ര ഇവിടെ ഒരിക്കലും  അവസാനിക്കുന്നില്ലാ... തുടർന്ന് കൊണ്ടേയിരിക്കും.

                              ......................................ശുഭം....................................  

by
Liju Vazhappally
                        

*കുപ്പയിൽ നിന്നൊരു മാണിക്ക്യം*.(ചെറു കഥ).



ഡിസംബറിലെ ഒരു തണുത്ത രാവ്.ദൈവത്തിന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന ഒരു ക്രിസ്തുമസ് തലേന്ന്എല്ലാ ദേവാലയങ്ങളും,ഗൃഹങ്ങളും,തെരുവുകളും ക്രിസ്തുമസിനെ ഉദ്ഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.എങ്ങും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ.താരകങ്ങൾ,പുൽകൂടുകൾ,
വർണ്ണ വിതാനങ്ങൾ ശബ്ദ കാഹളങ്ങൾ എല്ലായിടത്തും വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ മാത്രം.

ഈ തവണ നേരത്തേ തന്നെ ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രവും ഒക്കെയൊരുക്കി, ഈ ക്രിസ്തുമസ് നാളുകൾ കൂടുതൽ സന്തോഷത്തോടെ ആഘോഷിക്കുവാൻ കാത്തിരുന്ന ഒരു കുടുംബം.പക്ഷെ അവരുടെ സന്തോഷം അധിക നാൾ നീണ്ടുനിന്നില്ലാ.ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമില്ലാത്ത ദമ്പതികളുണ്ടോ,തന്റെ പേരക്കുട്ടികളെ ലാളിക്കാൻ ആഗ്രഹമില്ലാത്ത അച്ഛനമ്മമാരുണ്ടോ,കഴിഞ്ഞ രണ്ടു പ്രാവശ്യവും ദൈവം ഈ
കുടുംബത്തോട് കരുണ കാണിച്ചില്ലാ.ഇത്തവണയും അതുപോലെ തന്നെ തോമസുകുട്ടിയ്ക്കും മേരിയ്ക്കും ഉണ്ടായ കുട്ടി ചാപിള്ളയായിരുന്നു.

പേര് കേട്ട തറവാട് ഇട്ടുമൂടാനുള്ള സ്വത്തുക്കൾ,അപ്പനപ്പൂപ്പമ്മാരായിട്ടും അപ്പനായിട്ടും മകനായിട്ടും സമ്പാദി- ച്ചിട്ടുണ്ട്.ചെയ്യാത്ത ചികിത്സകളില്ലാ.എടുക്കാത്ത നോമ്പ്കളില്ലാ.. ദൈവം എന്തിനാണ് ഇത്രയും ക്രൂരത നമ്മളോട്
നമ്മളോട് കാണിക്കുന്നത് മിഖായേലും ഭാര്യ ത്രേസ്യാക്കൊച്ചും കരഞ്ഞു പ്രാർതഥിക്കാത്ത ദിവസങ്ങളില്ലാ.
ഇവരുടെ മകനാണ് തോമസുകുട്ടി.തോമസുകുട്ടിയുടെ ഭാര്യ മേരി.തോമസുകുട്ടി ഡോക്ടറാണ് പക്ഷെ
ഡോക്ടറിലും മുകളിലല്ലേ.. ദൈവത്തിന്റെ സ്ഥാനം.തോമസുകുട്ടി അമേരിക്കയിൽ നിന്നാണ്
ഡോക്ടറേറ്റെടുത്തത്.നാട്ടിൽ സ്വന്തമായിട്ടൊരു ഹോസ്പ്പിറ്റലുമുണ്ട്.കാശിന്റെ കാര്യത്തിൽ അച്ഛനും മകനും
യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ലാ.അത് പണമുള്ളവരോടായാലും ഇല്ലാത്തവരോടായാലും.
കുട്ടികളുണ്ടാകാത്തത് പാവങ്ങളുടെ ശാപമായിരിക്കും ത്രേസ്യാക്കൊച്ചും മേരിയും ഇടയ്ക്കിത് പറയാറുണ്ട്‌.
ഈ പറയുന്നതൊന്നും അപ്പനും മകനും ആദ്യമൊക്കെ  വക വെയ്ക്കാറില്ലായിരുന്നു. ഇപ്പോൾ
മനസിലായിത്തുടങ്ങിയിരിക്കുന്നു.കാരണം മെഡിക്കലെത്തിക്സിനേക്കാൾ വലുതാണല്ലോ ദൈവാനുഗ്രഹം.

ഇന്ന് ഹോസ്പ്പിറ്റലിൽ നിന്ന് മേരിയെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം.രണ്ടുപേരും പുറത്തിറങ്ങി-
കാറിനടുത്തേയ്ക്കു നടന്നു.ഡോക്ടർ തോമസ്‌.പുറകിൽ നിന്നൊരു വിളി.അവർ തിരിഞ്ഞ് നോക്കി.അത് ഡോക്ടർ ഐസക്കായിരുന്നു.എന്താ ഡോക്ടർ.തോമസ്‌ അടുത്തേയ്ക്ക് ചെന്നു.ഹേയ് നതിംഗ്.സീരിയസ്
മാറ്ററല്ലാ.ഒരു ഹസ്ബണ്ട് ആൻഡ്‌ വൈഫ്‌ പ്രഗ്നൻസി അവോഡ് ചെയ്യാൻ എത്തിയിട്ടുണ്ട്. അവർക്ക് ഇപ്പോൾ കുട്ടികൾ വേണ്ടാന്ന്.സാധാരണ ഡോക്ടർ റീനയാണ് ഇത്തരം കേസുകൾ അറ്റംപ്റ്റ് ചെയ്യുന്നത്.റീന ഇന്ന്
ഡ്യൂട്ടിയിലില്ലാ അതു കൊണ്ട് ഡോക്ടറിനോടൊന്ന് ചോദിച്ചിട്ടാകാമെന്ന് കരുതി.നോ..നോ ഐസക്ക് ഇനി ഇത്തരം കേസുകൾ ഇവിടെ എടുക്കരുത് ഇറ്റ്സ് മൈ ഓഡെർ.തോമസിന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുമന്നു.അദേഹം പരിസരബോധം നഷ്ട്ടപ്പെട്ട് എന്തൊക്കെയോ പറഞ്ഞു.ഓക്കേ..ഓക്കേ ഡോക്ടർ റിലാക്സ് റിലാക്സ്.ഐസക്ക് അദേഹത്തെ സമാധാനിപ്പിച്ചു.തോമസ്‌ കാറിനടുത്തേയ്ക്ക്നടന്നു.ഡോക്ടർ തോമസ്‌. വീണ്ടും വിളിച്ചിട്ട് ഐസക്ക് തോമസിന്റെ അടുത്തേയ്ക്ക് വന്നു.ഹാപ്പി ക്രിസ്മസ് ആൻഡ്‌ ഹാപ്പി ന്യൂ ഇയർ
ഐസക്ക് കൈപിടിച്ചൊരു ഷെയ്ക്ക് ഹാൻഡ്‌ കൊടുത്തു.മുഖത്ത് ചെറിയൊരു ചിരി വരുത്തി തോമസും ഒന്ന് വിഷ് ചെയ്തു.ഹാപ്പി ക്രിസ്മസ്.

അവർ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.നേരമൊരുപാടിരുട്ടിയിരിക്കുന്നു പുറത്തു നടക്കുന്നതൊന്നും അവർ ശ്രദ്ധി -       ക്കുന്നതേയില്ലാ.ചെയ്ത തെറ്റുകൾ ദൈവത്തിനോടേറ്റ് പറഞ്ഞ് തീരാത്ത ദുഖത്താൽ നീറും മനസ്സുമായി എങ്ങോട്ടന്നില്ലാത്ത യാത്ര.വെളിച്ചമുള്ള തെരുവുകൾ, ഇരുട്ടു മുടിയ തെരുവുകൾ,ആളും ബഹളവും ഉള്ള തെരുവുകൾ,നിശബ്ധമായ തെരുവുകൾ.വഴികൾ പിന്നിട്ട് കൊണ്ടേയിരുന്നു.ദൈവ പുത്രന്റെ തിരുപ്പിറവിയ്ക്ക് ഇനിയും ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം.പെട്ടന്നാണ് അതു സംഭവിച്ചത് മുന്നിലൊരു രൂപം ഒന്നും വ്യക്തമല്ലാ.പെട്ടന്നവൻ വണ്ടി തിരിച്ചെടുത്തു.ബ്രേയ്ക്ക് കിട്ടിയെങ്കിലും ചവിട്ടി നിർത്താൻ പറ്റിയില്ലാ.. വണ്ടിയെവിടെയോ ഇടിച്ചു നിന്നപോലെ.എന്തു പറ്റി ഇച്ചായാ മേരി  ചെറിയൊരാലസ്സ്യത്തിൽ നിന്നും
ഞെട്ടിയെഴുന്നേറ്റു.ഭാഗ്യത്തിനൊന്നും സംഭവിച്ചില്ലാ.എന്താണന്നറിയില്ലാ ആരോ മുന്നിൽ വന്നപോലെ.ഓ മൈ ഗോഡ് വണ്ടിയെടുക്കാൻ പറ്റുന്നില്ലാ.അവൻ ഡോർ തുറന്നു പുറത്തിറങ്ങി. ഹും എന്തൊരു നാറ്റം ഇതെവിടെയാണ് വഴിതെറ്റിയല്ലോ.പോക്കറ്റിൽ നിന്ന് ടവ്വലെടുത്തവൻ മൂക്ക് പൊത്തി പിടിച്ചു.ഇത് വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമാണല്ലോ.

ഞാനെങ്ങനെ ഇവിടെത്തി.അവൻ ചുറ്റും നോക്കി ആരെയും കാണുന്നില്ലാ.വിജനമായ സ്ഥലം.
കൂനകൂട്ടിയിട്ടിരിക്കുന്ന ചപ്പ് ചവറുകൾ.ചിക്കിചികഞ്ഞു മണം പിടിച്ച് നടക്കുന്ന തെരുവു നായ്ക്കൾ. വീടുകളിൽ നിന്നും ഹോസ്പ്പിറ്റലിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ ഇവിടെയാണ് കൊണ്ടിടുന്നത്‌.അതു കൊണ്ട് അടുത്തൊന്നും ഒരു വീട് പോലുമില്ലാ.മങ്ങിയ വെളിച്ചമുള്ള ഒന്ന് രണ്ടു തെരുവ് പോസ്റ്റുകൾ മാത്രം.  
ഇടയ്ക്കൊന്നു ശ്വാസം വിടാൻ അവൻ മൂക്കിൽ നിന്ന് ടവ്വൽ മാറ്റി ഹോ.. അസഹനീയം ഹും എന്തൊരു നാറ്റം.
കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.പക്ഷെ സ്റ്റാർട്ടാകുന്നില്ലാ.അവൻ ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. കാറിന്റെ ഹോണ്‍ ഉറക്കെയലറി.അവൻ വീണ്ടും പുറത്തിറങ്ങി. കാറിനു ചുറ്റും നോക്കി ടയറിനടിയിൽ എന്തോ അടങ്കല്ലായി കിടക്കുന്നു.അവനതു തള്ളി മാറ്റി അകത്തേയ്ക്ക് കയറവേ..ഒരു നേർത്ത കരച്ചിൽ കേട്ടു.  പിന്നീടത്‌ ഉച്ചത്തിലായി അതേ അതൊരു കുഞ്ഞിന്റെ കരച്ചിലല്ലേ അവൻ മേരിയെ വിളിച്ചു.അവളും പുറത്തിറങ്ങി ഓക്കാനിച്ചു കൊണ്ട് അവൾ മൂക്കും വായും പൊത്തിപ്പിടിച്ചു.കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് കുറേ നായ്ക്കൾ ഓടിയടുത്തു. അവൻ അതിനെയെല്ലാം കൈയിൽ കിട്ടിയ കല്ലുകൊണ്ട് എറിഞ്ഞോടിച്ച് കൊണ്ട്  അവിടേയ്ക്കു നടന്നു ചെന്നു. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അവരാ കാഴ്ച്ച കണ്ടു.

വെള്ളത്തുണിയിൽ  പൊതിഞ്ഞ് വെച്ചപോലെ  ഒരു ചോരക്കുഞ്ഞ്.തുണിയിലെല്ലാം അഴുക്ക് പുരണ്ടുട്ടുണ്ട്.
കുഞ്ഞിന്റെ മുഖത്തും ശരീരത്തുമൊക്കെയായി ചപ്പു ചവറുകൾ വീണു കിടപ്പുണ്ട്.അവർ ചുറ്റും നോക്കി ആരെയും കാണുന്നില്ലാ.പെട്ടന്നവർ കുഞ്ഞിനെ എടുത്ത്‌.മേരി അവളുടെ കൈകളിലേയ്ക്ക് കുഞ്ഞിനെ ഏറ്റുവാങ്ങി അവൾ ഹൃദയം പൊട്ടിക്കരഞ്ഞ് നെഞ്ചോടു ചേർത്ത് പിടിച്ച് ആ കുഞ്ഞ് മുഖത്ത് ചുംബനങ്ങൾ വാരി ചൊരിഞ്ഞു.മേരി വരൂ ഇനി ഇവിടെ നില്ക്കണ്ടാ വാ പോകാം.അവരാ കൈക്കുഞ്ഞുമായി യാത്ര തിരിച്ചു.രണ്ടു പേരുടെയും മുഖത്ത് സന്തോഷവും ഉണ്ട് അതുപോലെ തന്നെ ഒരു വെപ്രാളവും പരവേശവും ആരാണ്?എന്താണ്?എങ്ങിനെ ഇവിടെത്തി? അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവർ യാത്ര തിരിച്ചു.ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ഫോണ്‍ വിളിച്ച്  അപ്പച്ചനോടും അമ്മച്ചിയോടും പള്ളിയിലേയ്ക്ക് വരാൻ പറഞ്ഞു.അവരാദ്യം ചെന്നത് ഇടവകയിലെ പള്ളിയിലെ  വികാരിയായ ഫാദർ  ജോസഫ് പുന്നശ്ശേരിയുടെ മേടയിലേയ്ക്കായിരുന്നു.ആ സമയം പള്ളിയിൽ അന്തിക്കുറുബാന ചടങ്ങുകൾ നടന്ന്  കൊണ്ടിരിക്കുകയായിരുന്നു.അതുകൊണ്ട് അച്ഛനെ  അവർക്ക് കാണാൻ സാധിച്ചില്ലാ.അൾത്താരയിൽ അച്ഛന്റെ വചന പ്രഭാഷണങ്ങൾ ദൂരെ നിന്നവർ കേട്ടുകൊണ്ടിരുന്നു.ഓരോ വചനം പറയുമ്പോഴും അവരുടെ ചുണ്ടുകൾ വിതുംബി.കണ്ണുകൾ നിറഞ്ഞൊഴുകി.

"ഞാൻ ദൈവമാകുന്നു എന്നെ വിശ്വസിക്കൂ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ആമേൻ" അവസാന വചനവും പറഞ്ഞ് അച്ഛൻ ഉണ്ണിയേശുവിനെയെടുത്ത് പുൽക്കൂടിനടുത്തേയ്ക്ക്‌ നടന്നു.ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇടവകക്കാരും പുൽക്കൂടിനടുത്തേയ്ക്ക്‌ നടന്നു.ദൈവപുത്രൻ പിറന്നിരിക്കുന്നു ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.മാലാഖമാർ  ദൈവത്തെ വാഴ്ത്തിപ്പാടി.എങ്ങും സന്തോഷ നിമിഷങ്ങളും കാഹള നാദങ്ങളും അലതല്ലി.അച്ഛൻ കൈകളുയർത്തി എല്ലാവരെയും അനുഗ്രഹിച്ചു.കേക്ക് മുറിക്കുന്ന ചടങ്ങിനായി എല്ലാവരും അൾതാരയിലേയ്ക്ക് കയറി.തോമസ് അച്ഛന്റെ  അടുത്തേയ്ക്ക് നടന്നു. അച്ഛാ എന്നോട് ക്ഷമിക്കണം.
അവൻ അച്ഛന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ചു.ആര് തോമസോ.എഴുന്നേൽക്കൂ.. അച്ഛനവനെ പിടിച്ചെഴുന്നേൽപ്പിച്ച് സമാധാനിപ്പിച്ചു.കർത്താവ് നല്ലവനാണ് കുഞ്ഞേ..നീ വിഷമിക്കാതിരിക്കൂ...

അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.അവൻ അച്ഛനെയും കൂട്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്തേയ്ക്ക് മാറിനിന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു.അച്ഛൻ അല്പ്പസമയം ഒന്നോലിച്ചു. എന്നിട്ട്,എന്താ തോമസേ നിന്റെ തീരുമാനം.അച്ഛൻ പറയുന്നതെന്തും ഞാൻ കേൾക്കാം.കർത്താവേ..എല്ലാം നിന്റെ ഇഷ്ട്ടം.തോമസേ നിന്റെ എല്ലാ തെറ്റുകളും പൊറുത്ത് ദൈവം നിനക്ക് തന്ന കുഞ്ഞാണിത്.രണ്ടുകൈകളും നീട്ടി സ്വീകരിച്ചോളൂ..
നല്ലതേ..വരൂ.. പിന്നെ തോമസേ മിഖായേലിനും സ്ത്രേസ്യാ കൊച്ചിനും ഇക്കാര്യമറിയാവോ..
ഇല്ലച്ഛാ അപ്പച്ചൻ സമ്മതിക്കത്തില്ലാ..അച്ഛൻ അപ്പച്ചനോടൊന്നു സംസാരിക്കണം അവൻ അച്ഛന്റെ കൈകളിൽ പിടിച്ച് കേണ് കരഞ്ഞു.ഉം ഞാൻ പള്ളി മേടയിലുണ്ടാകും നീ അവരെ കൂട്ടി അങ്ങോട്ടു വന്നാൽ മതി.തോമസ്‌ മേരിയുടെ അടുത്തെത്തി.മേരി നല്ല മഞ്ഞുണ്ട് നീ കുഞ്ഞുമായി കാറിനകത്തിരിക്ക്.ഞാനിപ്പോൾ വരാം.അവൻ  
പള്ളിയിലേയ്ക്ക് ഓടിക്കയറി.ഈ സമയം മേരി കുഞ്ഞിന്റെ പഴയ തുണികൾ മാറ്റി മുഖത്തുള്ള അഴുക്കുകൾ കോട്ടൻ പഞ്ഞികൊണ്ട് പതിയെ തുടച്ചു മാറ്റി.പഴയ തുണി മാറ്റുന്നതിനിടയിൽ മേരി ശ്രദ്ധിച്ചു.അതൊരു പെണ്‍കുട്ടിയായിരുന്നു.അവളുറക്കത്തിൽ നിന്നുണർന്ന് കരയാൻ തുടങ്ങി.മുഖത്ത് നല്ല ക്ഷീണമുണ്ട്
വിശന്നിട്ടായിരിക്കും.മേരി അവളുടെ മാതൃത്വം ഒരു പെരുമഴപോലെ ആ കുഞ്ഞ് ചുണ്ടിൽ വർഷിച്ചു.
ഒരമ്മയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്നത്‌.ഒരമ്മയാണെന്നുള്ള ബോധം അവളുടെ കണ്ണുകളേയും ഹൃദയ തുടിപ്പ്കളേയും തൊട്ടുണർത്തി.

തോമസ്‌ അപ്പച്ചനേയും അമ്മച്ചിയേയും കൂട്ടി മേടയിലെത്തി.ഫാദർ ജോസഫ് അവരോട് കാര്യങ്ങൾ സംസാരിച്ചു.മിഖായേലേ..ഇങ്ങനെയൊക്കെ സംഭവിച്ച സ്ഥിതിയ്ക്ക് ആ കുഞ്ഞിനെ ദൈവം നിങ്ങൾക്ക് തന്നതാണന്നാണ് എന്റെയും വിശ്വാസം.ചെയ്ത തെറ്റുകൾക്കെല്ലാം പ്രാശ്ചിത്വം ചെയ്യാൻ ദൈവം ഒരവസരം
തന്നൂന്ന് മാത്രം വിചാരിക്കൂ... ഹാ.. ഇനിയെല്ലാം നിങ്ങളുടെ ഇഷ്ട്ടം.തോമസേ പ്രസവിച്ച കുഞ്ഞ് മരിച്ച കാര്യം
ഇടവകയിലാർക്കെങ്കിലും അറിയുമോ? ഇല്ലാ അപ്പച്ചനും അമ്മച്ചിയ്ക്കും പിന്നെ മേരിയുടെ വീട്ടുക്കാർക്കും മാത്രം.തല്ക്കാലം ഇക്കാര്യം വേറെ ആരും അറിയണ്ടാ.ഇന്നു മുതൽ ഇത് നിങ്ങളുടെ കുഞ്ഞാണ്.വരൂ....
പള്ളിയിലേയ്ക്ക് പോകാം അച്ഛൻ അവരെ പള്ളിയിലേയ്ക്ക് ക്ഷണിച്ചു.മേരി കുഞ്ഞുമായി പള്ളിയിലേയ്ക്ക്  കയറുന്ന വലിയ വാതിലിന് മുന്നിലെത്തി.അവളാകുഞ്ഞിനെ ദൈവത്തിന് സമർപ്പിച്ച് കൊണ്ട് തിരുഹൃദയം നോക്കിക്കരഞ്ഞു.പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞവർ പുറത്തിറങ്ങി.എല്ലാവരും പിരിഞ്ഞു പോകുന്ന സമയം സാന്താക്ലോസും സംഘങ്ങളും ദൈവപുത്രന്റെ തിരുപ്പിറവിയറിയിക്കാൻ പുറപ്പെടുന്ന സമയം.

തോമസും മിഖായേലും സ്ത്രേസ്യാക്കൊച്ചും ഫാദറും മേരിയുടെ അടുത്തെത്തി.മിഖായേലിന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണുന്നില്ലാ.മിഖായേലേ താൻ അഭിപ്രായമൊന്നും പറഞ്ഞില്ലാ.അച്ഛൻ ചോദിച്ചു.
അച്ചോ..വല്ലവരുടെയും കൊച്ചിനെ നോക്കാനും വളർത്താനും എനിക്ക് പറ്റില്ലാ..അപ്പച്ചാ..തോമസ്‌ വിതുമ്പി,
മേരി പൊട്ടിക്കരഞ്ഞു,സ്ത്രേസ്യാക്കൊച്ച്  മിഖായേലിന്റെ കൈയ്യിൽപ്പിടിച്ച് നിങ്ങളെന്തൊക്കെയാ..ഈ  പറയുന്നത്.മിഖായേലേ..അച്ഛൻ ദയനീയമായി വിളിച്ചു.അതേ അച്ചോ.. വല്ലവരുടെയും കൊച്ചിനെ നോക്കാൻ എനിക്ക് പറ്റില്ലാ..മിഖായേൽ മേരിയുടെ അടുത്തേയ്ക്ക് വന്ന് ആ കുഞ്ഞിനെ കൈകളിലെടുത്തു.ഇത് എന്റെ മകന്റെ കുഞ്ഞാ...എന്റെ പേരക്കുട്ടി മിഖായേൽ പൊട്ടിക്കരഞ്ഞ് കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.   അവരുടെ സന്തോഷം ഒരു കടൽ പോലെ തിരയടിച്ചു.

അച്ഛനൊരു പേരും കൂടി കുഞ്ഞിനിടണം.ഇന്നൊരു നല്ല ദിവസമല്ലേ..   മിഖായേൽ പറഞ്ഞു.അച്ഛനാകുഞ്ഞിനെ കൈകളിലെടുത്തു.ആകാശത്ത് പൊട്ടിവിടർന്ന പൂവിന്റെ വെളിച്ചത്തിൽ ആ  മുഖത്തെ ശോഭ അച്ഛൻ നോക്കി നിന്നു.ആ കുഞ്ഞ്കൈകൾ ലോഹയിൽ പിടിച്ച് വലിച്ചു.കാലുകൾ നെഞ്ചിൽ താളം ചവിട്ടി,നാവ് നുണഞ്ഞിറക്കി- പാൽപ്പുഞ്ചിരി ചുണ്ടിൽ തൂകി.പെണ്കുഞ്ഞാണച്ചോ.. മേരി അച്ഛനെ ഓർമ്മിപ്പിച്ചു. ഒരു കുഞ്ഞ് മാലാഖയെപ്പോൽ കൈകളിൽ കിടന്നയവളെ അച്ഛൻ എയ്ഞ്ചൽ എന്ന് പേരിട്ടു.പള്ളി മുറ്റത്ത് പടക്കങ്ങൾ വലിയ ശബ്ദ്ത്തോടെ പൊട്ടിച്ചിതറി.ലാത്തിരി പൂത്തിരി കമ്പിത്തിരികൾ കത്തി വിടർന്നു.കാതുകൽക്കിൻബമുള്ള  കാഹള നാദങ്ങൾ എങ്ങും ദൈവ പുത്രനെ പാടി സ്തുതിച്ചു.

"വിണ്ണിലേ പൊൻ താരമേ..മണ്ണിൽ നീ വീണ്ടും
എന്നിലേ കൈക്കുമ്പിളിൽ വന്നു നീ വീണ്ടും"

 പാട്ടും നൃത്തവുമായി സാന്താക്ലോസും സംഘങ്ങളും അവരുടെ അടുത്തേയ്ക്ക് വന്നു.
 അന്നുമുതൽ എന്നും ആ കുടുംബത്തിന് സന്തോഷത്തിന്റെ നാളുകളായിരുന്നു.

എയ്ഞ്ചൽ പേര് പോലെ തന്നെയൊരു മാലാഖയായിരുന്നു.അവളുടെ ചിരിയും കളിയും കുസൃതികളും
വീട്ടുകാരും നാട്ടുകാരും കൗതുകത്തോടെ നോക്കി നിന്ന്.ചെറുപ്പം മുതലേ വലുപ്പ ചെറുപ്പ മില്ലാതെ എല്ലാവരെയും സ്നേഹിക്കാനും,സഹായിക്കാനുമുള്ള ഒരു നല്ല മനസ്സ് അവൾക്കുണ്ടായിരുന്നു.എല്ലാ നല്ല ഗുണങ്ങളും ദൈവം അവൾക്ക് വാരിക്കോരിക്കൊടുത്തു.ദിവസങ്ങൾ ആഴ്ചകളായി,ആഴ്ചകൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായും കടന്നു പോയി.എയ്ഞ്ചൽ വളർന്ന് വല്ല്യ പെണ്ണായി.അതി സുന്ദരിയായ ഒരു പെണ്‍കുട്ടി.ഇന്നവൾ അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്ത് സ്വന്തം നാട്ടിലെത്തുന്ന ദിവസം.അതേ ഒരു ക്രിസ്തുമസ് തലേന്ന്.

മോളേ..നീ എവിടെയെത്തി.ഞങ്ങൾ പറഞ്ഞതല്ലേ..പിക്ക് ചെയ്യാൻ വരാമെന്ന്.നിനക്കല്പ്പം കുറുമ്പ് കൂടുന്നുണ്ട് കേട്ടോ...ഇങ്ങു വാ ഞാൻ വെച്ചിട്ടുണ്ട്.ആധിയും വെപ്രാളവുമായി മേരി വിളി തുടങ്ങി.മമ്മി എനിക്കൊന്നുരണ്ടു
ഫ്രണ്ട്സിന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞില്ലേ..അതാണ്‌ വരണ്ടാന്ന് പറഞ്ഞത്.മമ്മി പപ്പയുടെ കൈയിൽ ഫോണ്‍ കൊടുത്തേ.. പപ്പയ്ക്ക് കാര്യം പറഞ്ഞാൽ മനസിലാകും.അവൾ ചെറിയ കൊഞ്ചലോടെ മറുപടി പറഞ്ഞു.അതല്ല മോളേ..നീയൊരു പെണ്ണല്ലേ..രാത്രിയിലൊറ്റയ്ക്ക്.കാലം വളരെ മോശമാണ് അതാണീ പറയുന്നത്. ഓ..എനിക്കറിയാം എന്റെ മേരിക്കുട്ടീ..ദേ ഞാനെത്തി  ഒരര മണിക്കൂർ.ഒക്കേ.. .ഉമ്മാ...  .പറഞ്ഞ്
തീർന്നതും വണ്ടിയൊന്നു സഡൻ ബ്രേയ്ക്കിട്ട് നിന്നു.അവളുടെ തല ചെന്ന് ഫ്രണ്ട് സീറ്റിലിടിച്ചു.മൊബൈൽ
കൈയിൽ നിന്ന് താഴെ വീണു.എന്താ ചേട്ടാ എന്തു പറ്റി.ഡ്രൈവർ ഡോറ് തുറന്ന് പുറത്തിറങ്ങി.കൂടെ അവളും.

അവരാ കാഴ്ച്ച കണ്ടു ഞെട്ടിപ്പോയി.കണ്ടാൽ ആറോ ഏഴോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി മുഷിഞ്ഞ വസ്ത്രങ്ങൾ അവളുടെ കൈകളിലും മുഖത്തുമൊക്കെ ചെറിയ ചെറിയ മുറിവുകൾ.അനക്കമില്ലാ.
വണ്ടിയ്ക്കു വട്ടം ചാടിയതാണ്.കുഞ്ഞേ അധിക നേരം ഇവിടെ നിന്നാൽ ശരിയാകത്തില്ലാ..ആള് കൂടുന്നതിന് മുൻപ് നമുക്കുപോകാം.ഡ്രൈവർ പറഞ്ഞു.അവൾക്കു കാര്യം മനസിലായി.ചേട്ടാ.. ബ്രേയ്ക്ക് പെട്ടന്ന് ചവിട്ടിയ സമയത്ത് എന്റെ മൊബൈൽ ഫോണ്‍ തെറിച്ചെവിടെയോ പോയി.ചേട്ടനൊന്നു നോക്കിക്കേ.. പേടിച്ച് വിയർത്ത്
പെട്ടന്നയാൾ കാറിന്റെ പുറകിലേയ്ക്കൊടി.അല്പ്പസമയത്തിനുള്ളിൽ അയാൾ തിരിച്ച് വന്നു.ഇല്ല കുഞ്ഞേ അവിടൊന്നുമില്ലാ.വാ..നമുക്കുപോകാം.ഇവിടെ നിന്നാൽ കുഴപ്പമാണ്.ശരി പോകാം അവൾ പറഞ്ഞു.
ഡ്രൈവർ വീണു കിടക്കുന്ന പെണ്കുട്ടിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടി പുറകോട്ടെടുത്തു.

ഡ്രൈവർ കാറിന്റെ വേഗം കൂട്ടി.കൈകൾ വിറയ്ക്കുന്നുണ്ട്.എത്രയും പെട്ടന്ന് വീട്ടിലെത്തണം അയാളുടെ മനസ്സിൽ ആ ഒരു ചിന്ത മാത്രം.അവർ വീട്ടിലെത്തി.ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി വീട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.ഡ്രൈവർ ഡിക്കി തുറന്ന് ലഗേജെല്ലാമെടുത്ത്  വെളിയിൽ വെച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു.അയാളുടെ ഹൃദയം ദുഖത്താലും കുറ്റബോധത്താലും വീർപ്പു മുട്ടിയിരുന്നു.പറഞ്ഞ തുകയിലും കൂടുതൽ അവൾ അയാൾക്ക്‌ കൊടുത്തു.ചേട്ടൻ വലിയൊരു കേക്കും വാങ്ങിച്ച് വീട്ടിൽ ചെല്ലണം ഓക്കെ...അവൾ യാത്ര പറഞ്ഞു.കുഞ്ഞേ എന്നോട് ദേഷ്യമൊന്നും തോന്നരുത് ആ കുട്ടിയെ ഉപേക്ഷിച്ച് പോയത് വേറൊന്നും കൊണ്ടല്ലാ.അതിന്റെ പുറകേ പോയാൽ വലിയ കേസും പുക്കാറുമൊക്കെയാകും.എന്റെ ഒരാളുടെ വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞു പോകുന്നത്.അത് കൂടാതെ കുറേ പ്രാരാബ്ധങ്ങളും.അയാൾ തേങ്ങി.ഹ ഹ ഹ ചേട്ടൻ വിഷമിക്കണ്ടാ അതിനാകുട്ടിയെ ഉപേക്ഷിച്ചെന്നാര് പറഞ്ഞു.അവളല്ലേ  ഇത് പുറകിൽ നിന്ന ആ പെണ്‍കുട്ടിയെ എയ്ഞ്ചൽ മുന്നിലേയ്ക്ക് കൊണ്ടുവന്നു.അയാൾക്ക്‌ ഒന്നും മനസിലായില്ലാ.എന്താ ചേട്ടാ വിശ്വാസം വരുന്നില്ലേ.അവൾ തന്നെയാണ് ഇവൾ.എന്റെ മൊബൈൽ അന്വൊഷിക്കാൻ ഞാൻ ചേട്ടനെ പറഞ്ഞ്  വിട്ടില്ലേ..ആ സമയം ഞാനിവളെ കാറിൽ കയറ്റി.ചേട്ടൻ സമ്മതിക്കത്തില്ലാന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാനൊരു നാടകം കളിച്ചത്.നന്നായി കുഞ്ഞേ..കുഞ്ഞിനെ ദൈവം അനുഗ്രഹിക്കും.ഇനി എനിയ്ക്ക് സമാധാനമായി പോകാമല്ലോ.. ഓ പോകാം.പിന്നേ.. ചേട്ടാ..ഹാപ്പി ക്രിസ്തുമസ്.      
 
എയ്ഞ്ചൽ പെണ്‍കുട്ടിയുമായി വീട്ടിലേയ്ക്ക് നടന്നു.വീടിന്റെ വാതിൽക്കൽ അവളെയും കാത്ത് എല്ലാവരു മുണ്ടായിരുന്നു.എന്താ മോളേ..വൈകിയത് പറഞ്ഞ സമയം കഴിഞ്ഞല്ലോ.തോമസ് ചോദിച്ചു.ഇപ്പോഴെങ്കിലും ഇച്ചായൻ ചോദിച്ചല്ലോ.ഇവൾക്ക് നല്ല അടീടെ കുറവുണ്ട്.മേരി ഒച്ചെയെടുത്തു.എന്റെ മേരി നീ ഒന്നടങ്ങ്‌ എന്താ മോളെ,എന്താ വൈകിയത്.സ്ത്രേസ്യാകൊച്ച് ചോദിച്ചു.ദേ നില്ക്കുന്നു ഇതാ വൈകിയത്.അവളാ പെണ്‍കുട്ടിയെ മുന്നിലേയ്ക്ക് നിർത്തി.ഏ..ഇതാരാ..ഇതാണ് രുക്കു.എല്ലാവരും ഇന്നു മുതൽ ഇവളെ  ലില്ലിക്കുട്ടീന്ന് വിളിച്ചാൽ മതി.നീ എന്തൊക്കെയാ മോളെയീ പറയുന്നത്.ഞങ്ങൾക്കൊന്നും മനസിലാകുന്നില്ലാ.മേരി ചോദിച്ചു.മമ്മിയല്ലേ പറഞ്ഞത് കാലം മോശമാണ് പെണ്‍കുട്ടികൾ അസമയത് പുറത്തിറങ്ങി നടക്കരുതെന്ന്.അതുകൊണ്ട് ഞാനിവളെ ഇങ്ങ് കൊണ്ടു പോന്നു.ആദ്യം ഇവളെയൊന്നു കുളിപ്പിച്ച് മിടുക്കിയാക്കി വയറ് നിറച്ച് ആഹാരം കൊടുക്ക്‌
പിന്നെയെല്ലാം ഞാൻ വിശദമായിപ്പറയാം.കാര്യമെല്ലാവർക്കും മനസ്സിലായി അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ അങ്ങനെ സംഭവിക്കാനേ..വഴിയൊള്ളൂ..അവർ അതറിയാത്ത ഭാവം നടിച്ചൂ.. എന്ന് മാത്രം.അവളുടെ ഇഷ്ട്ടങ്ങളാണ് ആ കുടുംബത്തിന്റെ സന്തോഷം.

അന്തിക്കുറുബാനയ്ക്ക് സമയമായി എല്ലാവരും പള്ളിയിലേയ്ക്ക് പോകാൻ തയ്യാറായി.ഇന്നത്തെ ദിവസത്തിന് വേറൊരു പ്രത്യകതയും കൂടിയുണ്ട് ഇന്ന് എയ്ഞ്ചലിന്റെ ഇരുപതിയഞ്ചാം ജന്മ ദിനം കൂടിയാണ്.                  
ഫാദർ ജോസഫ് പുന്നശ്ശേരിയുടെ അനുഗ്രഹം വാങ്ങിക്കണം.പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് അവർ പുറത്തിറങ്ങി.കപ്പ്യാരേ...ഫാദർ ജോസഫ്.അച്ഛൻ മേടയിലുണ്ട് തോമസ്‌ ചോദ്യം മുഴുവനാക്കുന്നതിന് മുൻപേ.. കപ്പ്യാർ മറുപടി പറഞ്ഞു.അവർ പള്ളിമേടയിലെത്തി.ഫാദറിന് വയ്യാതായിരിക്കുന്നു കണ്ണിന് കുറച്ച് കാഴ്ച്ചക്കുറവുണ്ട്.എല്ലാവരെയും പറഞ്ഞാലറിയാം.ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ വിറയ്ക്കുന്ന കൈകളാൽ കൊന്തയുയർത്തിപ്പിടിച്ച് അച്ഛൻ പറഞ്ഞു.
ആരാ മനസ്സിലായിലാ..ഞാൻ മിഖായേലാണച്ചോ.വലിയ വീട്ടിലെ.ആ.. മനസ്സിലായി.എല്ലാവരും വന്നിട്ടുണ്ടോ..
മിഖായേലേ..ഞങ്ങളെല്ലാരുണ്ടച്ചോ...എവിടെ എന്റെ മോള് ഫാദർ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ
ശ്രമിച്ചു.ഞാനിവിടെയുണ്ടച്ചോ എയ്ഞ്ചൽ അടുത്തേയ്ക്ക് ചെന്ന് അച്ഛന്റെ കൈകളിൽ പിടിച്ചു.എനിക്കൊന്നു കാണാൻ പറ്റുന്നില്ലല്ലോ മോളേ..സാരമില്ലാ.. പക്ഷെ  ഇരുപതിയഞ്ചു വർഷത്തിനു മുൻപുള്ള നിന്റെ കുഞ്ഞ് മുഖം എന്റെ മനസ്സിലുണ്ട്.അച്ഛന്റെ കണ്ണുകളിൽ നിന്ന് ആ സ്നേഹം തുള്ളികളായി അവളുടെ കൈയിലേയ്ക്ക്
വീണു.ആ സമയം ആ ഗാനം അവരുടെ കാതുകളിലേയ്ക്ക്‌ പതിയെ ഒഴുകിയെത്തി.

"വിണ്ണിലേ പൊൻ താരമേ..മണ്ണിൽ നീ വീണ്ടും
എന്നിലേ കൈക്കുമ്പിളിൽ വന്നു നീ വീണ്ടും"

ഇന്ന്. സ്വന്തം  ഹോസ്പ്പിറ്റലിൽ എല്ലാവരും സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഡോക്ടറാണ് എയ്ഞ്ചൽ.കുട്ടികൾ ഇപ്പോൾ വേണ്ടാന്ന് പറയുന്നവരോടും,കുട്ടികളെ ഇല്ലാതാകാൻ വരുന്നവരോടും  അവൾ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാറുണ്ട്.വഴിയിൽ ഉപേഷിക്കുന്ന കുട്ടികളേയും വൃദ്ധരേയും സംരക്ഷിക്കാൻ Heart of  Angel എന്ന പേരിൽ ഒരു ചാരിറ്റി ഹോമും എയ്ഞ്ചൽ നടത്തുന്നുണ്ട്.
തന്നെ മനസിലാക്കാൻ കഴിയുന്ന ഒരു ജീവിത പങ്കാളിയെ കാത്തിരുന്ന് കൊണ്ട് നല്ല പ്രവൃത്തികളും നല്ല ചിന്തകളുമായി എയ്ഞ്ചൽ തന്റെ ജൈത്രയാത്ര തുടർന്ന് കൊണ്ടേയിരുന്നു.ഒരു  കുഞ്ഞ് മാലാഖയുടെ മനസ്സുമായി....................

by                                       **************** ശുഭം****************          
Liju
vazhappally