ഓരോ മഴപെയ്തു തോരുമ്പോഴും
ഓരോ പ്രതീക്ഷകൾ തന്ന
കാലം
ഓടിയെത്തും ഞാൻ ഓർമ്മതൻ
മുറ്റത്ത്
മറക്കില്ലാ ഞാനിന്നും
ആ മഴക്കാലം.
മാനത്തു കാർമുകിൽ
കണ്ടുവെന്നാൽ
വേഗത്തിലോടുമെൻ കുടിയിലേയ്ക്ക്
തോടും പുഴയും ചാടിയും
നീന്തിയും
പാടവരംബിലൂടോടിയെത്തും.
ആദ്യമെടുക്കുമെന്നറിവിന്റെ
പുസ്തകം
സ്കൂളിലിടാനുള്ള കാച്ചെട്ട
രണ്ടണ്ണം
ബട്ടന്സു പോയൊരെൻ
ഷർട്ടുകളും
പ്ലാസ്റ്റിക് സഞ്ചിയിൽ
പൊതിഞ്ഞെടുക്കും
ചാണകം മെഴുകിയ തറയിൽ
നിരത്തും
ചട്ടിയും കലവും പൊട്ടക്കലങ്ങളും
കയറാൻ പഴുതുകളില്ലാതെ
ഞാനെൻറെ
കുടിലിന്റെ മേൽകൂര
മൂടിവെയ്ക്കും
വിളിക്കാതെ എത്തിയ
മഴയെന്റെ കുടിലിൽ
അതിഥിയായി എത്തുന്ന
നേരമിതാ....
നാലുകാലുള്ളോരൂ പൊട്ടകിടക്കയിൽ
മൂടിപ്പുതച്ചു ഞാൻ
കാത്തിരുന്നു
കലിതുള്ളിയെത്തിയ
കർക്കിടകത്തിനെ
വിറയാർന്ന കൈകൊണ്ടു
കോരിക്കളഞ്ഞു
പൊട്ടിയ ചട്ടിയും
പൊട്ടക്കലങ്ങളും
നീന്തിത്തുടിച്ചിതാ..
മണ്‍കുടിലിൽ
അന്നു പുകഞ്ഞില്ലാ
അടുപ്പെൻറെ കുടിലിൽ
അന്നത്തെ അന്നം മുട്ടിച്ച
മഴയെനിക്കോരോ
പ്രതീക്ഷകൾ തന്നിരുന്നു.
കടലാസുതോണി തുഴഞ്ഞിതാ
എത്തിയെൻ
കാതിൽ പറഞ്ഞൊരു കൂനനുറുമ്പു
ഈ മഴയൊന്നു പെയ്തു
തോർന്നിരുന്നെങ്കിൽ.......
No comments:
Post a Comment